'വഖഫ് ബൈ യൂസര്‍ വ്യവസ്ഥ എടുത്തു കളഞ്ഞതില്‍ സ്റ്റേ നല്‍കിയില്ല' ആദ്യസന്തോഷം വഴിമാറുന്നത് കൂടുതല്‍ ആശങ്കയിലേയ്ക്ക്

കൃത്യമായ രേഖകള്‍ കൈവശമില്ലാത്തതിനാല്‍ രജിസ്‌ട്രേഷനില്‍ ബുദ്ധിമുട്ട് നേരിടും

Update: 2025-09-16 01:12 GMT

ന്യൂഡല്‍ഹി: വഖഫ് വിധിയുടെ ആദ്യസന്തോഷം വഴിമാറുന്നത് കൂടുതല്‍ ആശങ്കയിലേയ്ക്ക്. നിയമത്തിന്റെ ചില ഭാഗങ്ങള്‍ സ്റ്റേ ചെയ്‌തെങ്കിലും വഖഫ് ബൈ യൂസര്‍ എന്ന വ്യവസ്ഥ എടുത്തു കളഞ്ഞതില്‍ സ്റ്റേ നല്‍കിയില്ല. കൃത്യമായ രേഖകള്‍ കൈവശമില്ലാത്തതിനാല്‍ രജിസ്‌ട്രേഷനില്‍ ബുദ്ധിമുട്ട് നേരിടും.

ദീര്‍ഘകാലം ഉപയോഗത്തിന്റെ പേരില്‍ സ്വത്തുക്കള്‍ വഖഫ് ആയി പ്രഖ്യാപിക്കാനാകില്ല എന്ന് വിധിപകര്‍പ്പില്‍ സുപ്രീംകോടതി വ്യക്തമാക്കുന്നു. അഞ്ചുവര്‍ഷം മുസ്ലിമായി അനുഷ്ഠിച്ചവര്‍ക്കെ വഖഫ് നല്‍കാന്‍ ആകൂ എന്ന വ്യവസ്ഥ ,ചട്ടവിരുദ്ധമല്ലെന്നതാണ് മറ്റൊരു കണ്ടെത്തല്‍. ഇതിന് താല്‍ക്കാലിക സ്റ്റേ മാത്രമാണ് അനുവദിച്ചത്.

Advertising
Advertising

സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ചട്ടങ്ങള്‍ രൂപീകരിച്ച് ഇക്കാര്യം നിര്‍വചിക്കാമെന്ന് കോടതി വ്യക്തമാക്കി. ഭൂരിപക്ഷം സംസ്ഥാന സര്‍ക്കാരുകളും ഭരിക്കുന്നത് ബി ജെ പി ആയതിനാല്‍ ചട്ടങ്ങള്‍ ശരവേഗത്തില്‍നിര്‍മിച്ച് സ്റ്റേ മറികടക്കുമോ എന്ന ആശങ്കയും ഹരജിക്കാര്‍ക്കുണ്ട്. രജിസ്റ്റര്‍ ചെയ്യാനായി കൃത്യമായ രേഖകള്‍ കൈവശമില്ലാത്തതിനാലാണ് ,പലവഖഫുകളുടേയും രജിസ്‌ട്രേഷന്‍ നീണ്ടുപോകുന്നത്. ഇളവ് നല്‍കാതെ സമയം മാത്രം നീട്ടിനല്‍കുന്നത് കൊണ്ട് പ്രത്യേകിച്ച് പ്രയോജനമില്ല.

പുതിയ നിയമത്തിലെ സങ്കീര്‍ണമായ രജിസ്‌ട്രേഷന്‍ പ്രക്രിയ ,വഖഫിന്റെ നിലനില്‍പിനെ പോലും ചോദ്യം ചെയ്യുന്നതായി നിയമവിദഗ്ധര്‍ ചൂണ്ടികാട്ടുന്നു. ഭേദഗതി നിയമത്തിലെ ന്യൂനപക്ഷ വിരുദ്ധത കോടതിയെ ബോധ്യപ്പെടുത്താനായി മണിക്കൂറുകളാണ് അഭിഭാഷകര്‍ കോടതിയില്‍ വാദിച്ചത്.

സിഖ്ഗുരുദ്വാരകളിലും തിരുപ്പതി ദേവസ്ഥാനത്തെ ഭരണസമിതിയിലുമെല്ലാം ഇതരമതസ്ഥരായ ഒരാളെ പോലും നിയോഗിച്ചിട്ടില്ല. ഇതേ മാതൃകയില്‍ ഇസ്ലാം വിശ്വാസപ്രകാരമുള്ള വഖഫ് ബോര്‍ഡുകളിലും കൗണ്‍സിലിലും പൂര്‍ണമായും മുസ്‌ലിമുകളെ നിയോഗിക്കണമെന്ന ആവശ്യവും കോടതി അംഗീകരിച്ചില്ല. വിശദമായ വാദം കേള്‍ക്കുമ്പോള്‍ , ഇവയെല്ലാം സുപ്രീംകോടതിയുടെ ശ്രദ്ധയില്‍ കൊണ്ടുവരാമെന്ന കണക്ക് കൂട്ടലിലാണ് ഹരജിക്കാര്‍.

അതേസമയം, വഖഫ് നിയമ ഭേദഗതിയിൽ സുപ്രിം കോടതിയുടെ ഇടയ്ക്കല ഉത്തരവ് ഏറെ ആശ്വാസകരമെന്ന് മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ. വഖഫ് ഉൾപ്പെടെയുള്ള നിയമ പോരാട്ടത്തിൽ മുസ്‌ലിം ലീഗിന്റെ കൂടെയുണ്ടാകുമെന്ന് ഉറപ്പ് നൽകുന്നുവെന്നും സിബൽ പറഞ്ഞു.

ഉത്തരവിന് ശേഷം അഡ്വ. ഹാരിസ് ബീരാൻ എം പി യുടെ നേതൃത്വത്തിലുള്ള സംഘം കപിൽ സിബലിനെ സന്ദർശിച്ചു. കെ.എം.സി.സി ജനറൽ സെക്രട്ടറി കെ കെ മുഹമ്മദ് ഹലീം, അഡ്വ. ബാഫഖി, എംഎസ്എഫ് ദേശീയ പ്രസിഡണ്ട് പി വി അഹമ്മദ് സാജു തുടങ്ങിയവർ സംഘത്തിലുണ്ടായിരിന്നു.

Tags:    

Writer - അഞ്ജലി ശ്രീജിതാരാജ്

വെബ് ജേണലിസ്റ്റ്, മീഡിയവൺ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

Editor - അഞ്ജലി ശ്രീജിതാരാജ്

വെബ് ജേണലിസ്റ്റ്, മീഡിയവൺ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

By - Web Desk

contributor

Similar News