ഹൈദരാബാദ്: മുതിർന്ന ബി.ജെ.പി നേതാവ് എൽ.കെ അദ്വാനിക്ക് ഭാരതരത്‌ന നൽകിയതിൽ വിമർശനവുമായി എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീൻ ഉവൈസി. രഥയാത്രയ്ക്കിടെ കൊല്ലപ്പെട്ടവരുടെ ശവക്കല്ലറയിൽ ചവിട്ടിയാണ് അദ്വാനി ഭാരതരത്‌ന നേടിയതെന്ന് ഉവൈസി ട്വീറ്റ് ചെയ്തു. രഥയാത്രയ്ക്കിടെ ഓരോ സ്ഥലത്തും കൊല്ലപ്പെട്ടവരുടെ എണ്ണം അടയാളപ്പെടുത്തിയ മാപ്പ് അടക്കമാണ് ഉവൈസിയുടെ പോസ്റ്റ്.
1990 സെപ്റ്റംബർ 23 മുതൽ നവംബർ അഞ്ച് വരെയാണ് അദ്വാനി രഥയാത്ര നടത്തിയത്. ഗുജറാത്തിലെ സോമനാഥിൽ നിന്നാണ് യാത്ര തുടങ്ങിയത്. മുസഫർനഗർ-മൂന്ന്, ബിജ്‌നോർ-58, മീററ്റ്-എഴ്, രാംപൂർ-മൂന്ന്, അലിഗഢ്-മൂന്ന്, ജയ്പൂർ-47, വഡോദര-രണ്ട്, ബറൂച്ച്-1, രാമനഗരം-രണ്ട്, കർണാടക-30, ദേവാംഗരെ-ഒന്ന്, ബിദാർ-ഏഴ്, ഹൈദരാബാദ്-30, റാഞ്ചി-12, ഹൗറ-12, ഇൻഡോർ-12, കേണൽഗഞ്ച്-37, ലഖ്‌നോ-3, ഝാൻസി-1, പട്‌ന-നാല് എന്നിങ്ങനെയാണ് രഥയാത്രയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം. ഒക്ടോബർ 23ന് ധൻബാദിൽവച്ച് അദ്വാനിയെ അറസ്റ്റ് ചെയ്തിരുന്നു. അന്ന് ലാലു പ്രസാദ് യാദവ് ആയിരുന്നു ബിഹാർ മുഖ്യമന്ത്രി.
പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഭാരതരത്‌ന പുരസ്‌കാരത്തിൽ അദ്വാനിയെ തെരഞ്ഞെടുത്ത വിവരം എക്‌സിലൂടെ പ്രഖ്യാപിച്ചത്. രാജ്യത്തെ പരമോന്നത സിവിലിയൻ ബഹുമതിയാണ് ഭാരതരത്‌ന. അദ്വാനിജിക്ക് ഭാരതരത്‌ന നൽകുമെന്ന കാര്യം പങ്കുവെക്കുന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. നമ്മുടെ കാലത്തെ ഏറ്റവും ആദരണീയനായ രാഷ്ട്രതന്ത്രജ്ഞരിൽ ഒരാളായ അദ്വാനി ഇന്ത്യയുടെ വികസനത്തിന് നൽകിയ സംഭാവനകൾ വലുതാണെന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.