ജാതിയുടെയും മതത്തിന്‍റെയും പേരിൽ ആളുകൾക്ക് വീട് നിഷേധിക്കുന്നത് നിരാശാജനകം: മഹാരാഷ്ട്ര ഗവർണർ
എല്ലാ വിശ്വാസങ്ങളെയും ബഹുമാനിക്കാൻ നമ്മുടെ പൗരന്മാരെ പഠിപ്പിക്കേണ്ടത് അത്യാവശ്യമാണ്
മുംബൈ: ജാതിയുടെയും മതത്തിന്‍റെയും പേരിൽ ആളുകൾക്ക് ചിലപ്പോൾ വീട് നിഷേധിക്കപ്പെടുന്നത് കേൾക്കുന്നത് നിരാശാജനകമാണെന്നും ഈ വിവേചനം അവസാനിപ്പിക്കണമെന്നും മഹാരാഷ്ട്ര ഗവർണർ സി.പി രാധാകൃഷ്ണൻ. ചൊവ്വാഴ്ച 'ലോക്മത് ലോക സമാധാനവും ഐക്യവും മതാന്തര സംഭാഷണത്തിലൂടെ' എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മതാന്തര സംഭാഷണം എന്ന ആശയം പുതിയതല്ലെന്നും അത് ഭിന്നതകൾ പരിഹരിക്കാനും മുൻവിധികൾ ഇല്ലാതാക്കാനും കഴിയുമെന്നും ഗവർണർ പറഞ്ഞു.
."ഒരു ബഹുമത, ബഹുസ്വര സംസ്കാര സമൂഹത്തിൽ, എല്ലാ വിശ്വാസങ്ങളെയും ബഹുമാനിക്കാൻ നമ്മുടെ പൗരന്മാരെ പഠിപ്പിക്കേണ്ടത് അത്യാവശ്യമാണ്. ഇത് സ്കൂളുകളിൽ നിന്നും കോളേജുകളിൽ നിന്നും ആരംഭിക്കണം," രാധാകൃഷ്ണൻ കൂട്ടിച്ചേര്‍ത്തു. എല്ലാ മതങ്ങളുടെയും ഉത്സവങ്ങൾ ആഘോഷിക്കാൻ സ്കൂളുകളെയും കോളജുകളെയും പ്രോത്സാഹിപ്പിക്കണം. മതേതരത്വത്തിന്‍റെ പേരിൽ, എല്ലാ മതങ്ങളുടെയും ഉത്സവങ്ങൾ ആഘോഷിക്കുന്നതിൽ നിന്ന് നമ്മുടെ വിദ്യാർഥികളെ തടയുകയാണ്. മാതാപിതാക്കൾ കുട്ടികൾക്ക് വിവിധ മതങ്ങളുടെ ആരാധനാലയങ്ങൾ പരിചയപ്പെടുത്തണമെന്ന് ഗവർണർ പറഞ്ഞു. അത് മറ്റ് മതങ്ങളോടുള്ള ആദരവും സഹാനുഭൂതിയും വളർത്തുമെന്നും രാധാകൃഷ്ണൻ കൂട്ടിച്ചേര്‍ത്തു.
ജാതിയുടെയോ മതത്തിന്‍റെയോ പേരിൽ ആളുകൾക്ക് വീട് നിഷേധിക്കപ്പെടുന്നു എന്ന വാർത്ത കേൾക്കുന്നത് നിരാശാജനകമാണ്, അത് എന്നെന്നേക്കുമായി അവസാനിപ്പിക്കേണ്ടതുണ്ട്. മതാന്തര സംവാദത്തിലൂടെ മാത്രമേ ലോകസമാധാനവും ഐക്യവും സൃഷ്ടിക്കാൻ കഴിയൂ. ഓരോ പൗരനെയും സമാധാനത്തിലും സൗഹാർദ്ദത്തിലും പങ്കാളികളാക്കണം. ഭിന്നതകൾ നികത്താനും മുൻവിധികൾ ഇല്ലാതാക്കാനും, പങ്കുവെച്ച മാനവികതയെക്കുറിച്ചുള്ള ആഴത്തിലുള്ള ധാരണ വളർത്തിയെടുക്കാനും മതാന്തര സംവാദത്തിന് കഴിയുമെന്ന് ഗവർണർ പറഞ്ഞു. ബിഹാർ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മഹാരാഷ്ട്ര മന്ത്രി മംഗൾ പ്രഭാത് ലോധ, മുൻ രാജ്യസഭാ എംപിയും ലോക്മത് മീഡിയ ഗ്രൂപ്പ് ചെയർമാനുമായ വിജയ് ദർദ എന്നിവരും ചടങ്ങിൽ പങ്കെടുത്തു