പെഗാസസ് ഫോൺ ചോർത്തൽ: പ്രധാനമന്ത്രിയേയും സിബിഐയേയും എതിർകക്ഷിയാക്കി സുപ്രീംകോടതിയിൽ ഹരജി

കോടതിയുടെ മേൽനോട്ടത്തിൽ പ്രത്യേക സംഘം അന്വേഷിക്കണമെന്നാണ് ഹരജിക്കാരന്‍റെ ആവശ്യം

Update: 2021-07-22 05:48 GMT
Advertising

പെഗാസസ് ഫോൺ ചോർത്തലിൽ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹരജി. പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും സി.ബി.ഐയേയും എതിർകക്ഷിയാക്കിയാണ് ഹരജി സമർപ്പിച്ചത്. കോടതി മേൽനോട്ടത്തിൽ പ്രത്യേക സംഘം അന്വേഷിക്കണമെന്നാണ് ഹരജിക്കാരന്‍റെ ആവശ്യം.

അഭിഭാഷകനായ എം.എൽ. ശർമയാണ് പൊതുതാൽപര്യഹരജി സമർപ്പിച്ചത്. ജനാധിപത്യം, ദേശസുരക്ഷ, ജുഡീഷ്യറി എന്നിവയ്ക്ക് നേരെയുള്ള ആക്രമണമാണ് ഫോൺ ചോർത്തൽ. ഫോൺ ചോർത്തൽ ഭരണഘടനാ അവകാശങ്ങൾ ലംഘിക്കുന്നതാണെന്നും ഹരജിയിൽ പറയുന്നു.

അതിനിടെ ഫോൺ ചോർത്തലിൽ കേന്ദ്രസർക്കാർ ഇന്ന് മറുപടി നൽകും. ഐ.ടി മന്ത്രി അശ്വനി വൈഷ്ണവ് രാജ്യസഭയിലാണ് മറുപടി നൽകുക. ഇന്ന് ഉച്ചക്ക് രണ്ട് മണിക്കാണ് ഐ.ടി മന്ത്രി പെഗാസസിനെ കുറിച്ച് പ്രസ്താവന നടത്തുക.

അതേസമയം ശശി തരൂർ അധ്യക്ഷനായ പാർലമെന്‍റിന്‍റെ ഐടി സമിതി പെഗാസസ് വിഷയം ചർച്ച ചെയ്യും. സമിതി അധ്യക്ഷനായ ശശി തരൂർ എംപി പെഗാസസിൽ നേരത്തെ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ടിരുന്നു. 2017 ജൂലൈയിൽ നരേന്ദ്ര മോദി ഇസ്രായേൽ സന്ദർശിച്ചതിന് ശേഷമാണ് പെഗാസസ് ഫോൺ ചോർത്തൽ ഉണ്ടായതെന്ന് കോൺഗ്രസ് നേതാവ് കമൽനാഥ് വിമർശിച്ചു. തെരഞ്ഞെടുപ്പ് അട്ടിമറിക്കാനും നീതിന്യായ വ്യവസ്ഥയെ പിടിച്ചടക്കാനും കേന്ദ്ര സർക്കാർ പെഗാസസ് ഉപയോഗിച്ചു എന്നായിരുന്നു ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ പ്രതികരണം.

Tags:    

Editor - അക്ഷയ് പേരാവൂർ

contributor

By - Web Desk

contributor

Similar News