'പി.എഫ്.ഐ സിന്ദാബാദ്', '786' കുറിപ്പുകളുമായി പോസ്റ്ററുകള്‍; മുസ്‌ലിം കുടുംബത്തെ കള്ളക്കേസിൽ കുടുക്കാൻ ശ്രമം, പ്രതി അറസ്റ്റില്‍

ഹൗസിങ് സൊസൈറ്റി സെക്രട്ടറിയും റിട്ട. സർക്കാർ ഉദ്യോഗസ്ഥനുമായ ഏക്‌നാഥ് കൗഡെയാണ് പിടിയിലായത്

Update: 2023-07-03 09:51 GMT
Editor : Shaheer | By : Web Desk

മുംബൈ: മുസ്‌ലിം അയൽക്കാരെ കേസിൽ കുടുക്കാനായി പോപുലർ ഫ്രണ്ടിനെ പ്രകീർത്തിച്ചുകൊണ്ടുള്ള പോസ്റ്ററുകള്‍ വിതരണം ചെയ്തയാൾ അറസ്റ്റിൽ. റിട്ട. സർക്കാർ ഉദ്യോഗസ്ഥനായ ഏക്‌നാഥ് കൗഡെയാണ് പൊലീസിന്റെ പിടിയിലായതെന്ന് 'സ്‌ക്രോൾ ഡോട്ട് ഇൻ' റിപ്പോർട്ട് ചെയ്തു. മുംബൈയിലെ ന്യൂ പനവേലാണ് സംഭവം.

സെക്ടർ 19ലെ നീൽ അങ്കൻ കോഓപറേറ്റീവ് ഹൗസിങ് സൊസൈറ്റിയിലെ ഫ്‌ളാറ്റുകൾക്കു പുറത്താണ് ദുരൂഹമായ രീതിയിൽ ഇന്ത്യൻ കറൻസി നോട്ടുകൾ കണ്ടെത്തിയത്. 'പി.എഫ്.ഐ സിന്ദാബാദ്' എന്നും '786' എന്നുമെല്ലാം കൈക്കൊണ്ട് എഴുതിയ പോസ്റ്ററുകള്‍ ഓരോ ഫ്‌ളാറ്റിന്റെയും പ്രവേശന കവാടത്തിനുമുന്നിൽ ഉപേക്ഷിച്ച നിലയിലായിരുന്നു. ചില ഫ്‌ളാറ്റുകൾക്കു പുറത്ത് പടങ്ങളും കണ്ടെത്തി. തുടർന്ന് ഫ്‌ളാറ്റിലെ താമസക്കാർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.

Advertising
Advertising

എന്നാൽ, പൊലീസ് അന്വേഷണത്തിൽ ഹൗസിങ് സൊസൈറ്റി സെക്രട്ടറി കൂടിയായ ഏക്‌നാഥ് കൗഡെയാണ് പിടിയിലായത്. സി.സി.ടി.വി ദൃശ്യങ്ങളിൽനിന്നാണ് ഇയാളെ പിടികൂടിയത്. സൊസൈറ്റിയിൽ ഒരു മുസ്‌ലിം കുടുംബത്തിന് വാടകയ്ക്ക് ഫ്‌ളാറ്റ് നൽകിയതിനെതിരെ ഇയാൾ രംഗത്തെത്തിയിരുന്നു. എന്നാൽ, ഫ്‌ളാറ്റ് ഉടമകൾ ഇക്കാര്യം അംഗീകരിച്ചില്ല.

തുടർന്നാണ് മുസ്‌ലിം കുടുംബത്തെ കേസിൽ കുരുക്കി ഫ്‌ളാറ്റിൽനിന്ന് പുറത്താക്കാനായി പുതിയ 'വിദ്യ' ഒപ്പിച്ചത്. നിരോധിത സംഘടനയായ പോപുലർ ഫ്രണ്ടിനെയും ഭീകരവാദത്തെയും പിന്തുണക്കുന്നവരാണ് കുടുംബമെന്ന തരത്തിൽ സൊസൈറ്റിയിലെ താമസക്കാർക്കിടയിൽ പ്രചാരണം നടത്തുകയാണ് ഇതുവഴി ഇയാൾ ലക്ഷ്യമിട്ടത്. ദുരൂഹമായ സാഹചര്യത്തിൽ നോട്ടുകൾ കണ്ടെത്തിയ ശേഷവും ഏക്‌നാഥ് മുസ്‌ലിം കുടുംബത്തിനെതിരെ ആരോപണമുന്നയിച്ചിരുന്നു.

കലാപത്തിന് ശ്രമം നടത്തിയെന്ന കേസിൽ ഏക്‌നാഥിനെതിരെ കേസെടുത്തിട്ടുണ്ടെന്ന് കാന്ദേശ്വർ എസ്.ഐ ചന്ദ്രകാന്ത് ലാൻഡ്‌ഗെ പറഞ്ഞു. സൊസൈറ്റിയിൽ കുഴപ്പം സൃഷ്ടിക്കുകയായിരുന്നു ഇയാളുടെ ലക്ഷ്യമെന്ന് പൊലീസ്. പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ടെന്നും തുടർനടപടികൾ സ്വീകരിക്കുമെന്നും എസ്.ഐ അറിയിച്ചു.

സൊസൈറ്റിയിലെ താമസക്കാരുടെ പരാതിയെ തുടർന്ന് നാലംഗ സംഘത്തെ അന്വേഷണത്തിന് ഏൽപിച്ചിരുന്നു. ഇവർ ഫ്‌ളാറ്റിലെ മുഴുവൻ താമസക്കാരെയും ചോദ്യംചെയ്തു. ഇതിലാണ് മുസ്‍ലിം കുടുംബത്തിനെതിരെ ഏക്‌നാഥ് ആരോപണമുന്നയിച്ചത്. ഇയാൾക്കുനേരത്തെ പ്രശ്‌നമുണ്ടായിരുന്ന മറ്റു ചില ഫ്‌ളാറ്റ് ഉടമകൾക്കെതിരെയും ഇയാൾ സംശയം പ്രകടിപ്പിച്ചു. തുടർന്ന് സി.സി.ടി.വി അടക്കമുള്ള രേഖകൾ വിശദമായി പരിശോധിച്ചപ്പോഴാണ് പ്രതി ദുരൂഹസാചര്യത്തിൽ ഫ്‌ളാറ്റിന്റെ വിവിധ ഭാഗങ്ങളിലൂടെ കറങ്ങിനടക്കുന്നത് ശ്രദ്ധയിൽപെട്ടതെന്ന് പൊലീസ് അറിയിച്ചു.

Summary: Mumbai man arrested for allegedly planting notes hailing banned PFI to implicate Muslim neighbors

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News