Writer - ആത്തിക്ക് ഹനീഫ്
Web Journalist at MediaOne
ന്യൂ ഡൽഹി: ഡൽഹിയിൽ ക്രിസ്മസ് ആഘോഷത്തിൽ പങ്കുചേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സിഎൻഐ ആസ്ഥാനമായ കത്തീഡ്രൽ ചർച്ച് ഓഫ് റിഡംപ്ഷനിൽ എത്തിയ മോദി ശുശ്രൂഷകളുടെ ഭാഗമായി. ബിജെപി കേരള അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ അടക്കമുള്ള നേതാക്കളും മോദിക്കൊപ്പമുണ്ടായിരുന്നു. ക്രൈസ്തവർക്കെതിരെ രാജ്യത്ത് നടക്കുന്ന അക്രമ സംഭവങ്ങളിൽ പ്രതിഷേധം ശക്തമാകുന്ന വേളയിലാണ് സന്ദർശനം.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഡൽഹിയിലെ ക്രൈസ്തവ ദേവാലയം സന്ദർശനവുമായി ബന്ധപ്പെട്ട് റോഡുകൾ ബ്ലോക്ക് ചെയ്തതിൽ പ്രതിഷേധം. പൊതുജനങ്ങൾക്ക് ദേവാലയത്തിലേക്ക് പ്രവേശനം തടഞ്ഞതിലും പ്രതിഷേധമുണ്ടായി. സുപ്രിംകോടതി റിട്ടയേർഡ് ജസ്റ്റിസ് വിക്രമജിത് സെൻ അടക്കമുള്ളവരെയാണ് തടഞ്ഞത്. പ്രധാനമന്ത്രിക്ക് വേണ്ടി എങ്ങനെയാണ് വിശ്വാസികളുടെ ആരാധന നിഷേധിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു.
രാവിലെ എട്ടുമണി മുതൽ വിശ്വാസികളെ തടഞ്ഞുവെക്കുകകയാണെന്നും സെൻ പറഞ്ഞു. മുമ്പും പല പ്രധാനമന്ത്രിമാരും പ്രസിഡന്റും ഇവിടെ വന്നിട്ടുണ്ട്. പൊതുജനങ്ങളെ അന്ന് തടഞ്ഞിരുന്നില്ല. പ്രധാനമന്ത്രിയായാലും പ്രസിഡന്റ് ആയാലും ആരാധനാലയത്തിലേക്ക് പോകുന്ന ഒരാളെ തടഞ്ഞുവെക്കാൻ ആർക്കും അധികാരമില്ലെന്നും വിക്രമജിത് സെൻ കൂട്ടിച്ചേർത്തു.
എട്ടരയോടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ദേവാലയ സന്ദർശനത്തിനായി എത്തിയത്. എട്ടുമണിയോടെ തന്നെ ബാരിക്കേഡുകൾ വെച്ച് പൊലീസ് പൊതുജനങ്ങൾ ദേവാലയത്തിലേക്ക് പ്രവേശിക്കുന്നത് തടഞ്ഞിരുന്നു. ഇതിനെ തുടർന്ന് പല വിശ്വാസികൾക്കും പ്രാർഥനയിൽ പങ്കെടുക്കാൻ സാധിച്ചില്ല. ഇതിനെ തുടർന്നാണ് പ്രതിഷേധമുണ്ടായത്. പ്രധാനമന്ത്രി മടങ്ങി പോയതിന് ശേഷം വിശ്വാസികളെ പള്ളിയിലേക്ക് പ്രവേശിക്കാൻ അനുവദിച്ചു.