'അതുല്യമായ അനുഭവം'; ബിഹാറിലെ 'മരിച്ചവര്‍ക്കൊപ്പം' ചായ കുടിച്ച് രാഹുൽ ഗാന്ധി

ബിഹാറില്‍ നിന്നുള്ള ഏഴംഗ സംഘവുമായി ബുധനാഴ്ചയാണ് രാഹുല്‍ കൂടിക്കാഴ്ച നടത്തിയത്

Update: 2025-08-14 05:27 GMT

ഡൽഹി: ബിഹാറിലെ പ്രത്യേക തീവ്ര പുനഃപരിശോധനയെ തുടര്‍ന്ന് 'മരിച്ചുപോയവര്‍' എന്ന് ചൂണ്ടിക്കാട്ടി കരട് വോട്ടര്‍ പട്ടികയില്‍ നിന്ന് പേര് വെട്ടിയവര്‍ക്കൊപ്പം ചായകുടിച്ച് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. മരിച്ച വോട്ടര്‍മാര്‍ക്കൊപ്പം ചായ കുടിക്കാനായത് അതുല്യമായ അനുഭവമെന്നാണ് രാഹുൽ വിശേഷിപ്പിച്ചത്.

ബിഹാറില്‍ നിന്നുള്ള ഏഴംഗ സംഘവുമായി ബുധനാഴ്ചയാണ് രാഹുല്‍ കൂടിക്കാഴ്ച നടത്തിയത്. മുതിര്‍ന്ന ആര്‍ജെഡി നേതാവും രാജ്യസഭാ എംപിയുമായ സഞ്ജയ് യാദവിനൊപ്പം രാഹുലിനെ അദ്ദേഹത്തിന്‍റെ വസതിയിലെത്തിയാണ് സംഘം കണ്ടത്.

'ജീവിതത്തില്‍ രസകരമായ ഒരുപാട് അനുഭവങ്ങളുണ്ടായിട്ടുണ്ട്, പക്ഷെ 'മരിച്ചവരോടൊപ്പം' ചായ കുടിക്കാന്‍ എനിക്കൊരിക്കലും അവസരം ലഭിച്ചിട്ടില്ല. ഈ അതുല്യമായ അനുഭവത്തിന്, തെരഞ്ഞെടുപ്പ് കമ്മീഷന് നന്ദി,' എന്നാണ് ഇവര്‍ക്കൊപ്പം ചായ കുടിക്കുന്നതിന്‍റെ വീഡിയോ പങ്കുവെച്ചുകൊണ്ട് രാഹുല്‍ എക്‌സില്‍ കുറിച്ചു.വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ ബിഹാറിൽ വോട്ടർ പട്ടികയിൽ നിന്ന് പേര് നീക്കം ചെയ്ത 65 ലക്ഷം വോട്ടർമാരിൽ ഇവരും ഉൾപ്പെടുന്നു. പട്ടികയിൽ വീണ്ടും പേര് ഉൾപ്പെടുത്തുന്നതിനായി സുപ്രിം കോടതിയിൽ ഹാജരായതായി സംഘം രാഹുലിനെ അറിയിച്ചു. നിങ്ങൾ എപ്പോഴെങ്കിലും ഡൽഹിയിൽ പോയിട്ടുണ്ടോ എന്ന് ഗാന്ധി അവരോട് ചോദിക്കുന്നതും കേൾക്കാം. മരിച്ചവർക്ക് ടിക്കറ്റുകൾ ആവശ്യമില്ലാത്തതിനാൽ തലസ്ഥാനത്തെ കാഴ്ചകൾ പോയി കാണാൻ രാഹുൽ അവരോട് പറയുന്നുമുണ്ട്.

Advertising
Advertising

ആർജെഡി നേതാവ് തേജസ്വി യാദവിൻ്റെ രാഘോപൂർ മണ്ഡലത്തിൽ നിന്നുള്ള രമിക്ബാൽ റേ, ഹരേന്ദ്ര റേ, ലാൽമുനി ദേവി, വാച്ചിയ ദേവി, ലാൽവതി ദേവി, പുനം കുമാരി, മുന്ന കുമാർ എന്നിവരാണ് രാഹുലിനെ കാണാനെത്തിയത്. "എസ്‌ഐആറിനുള്ള ആവശ്യമായ രേഖകൾ നൽകിയിട്ടും അവരെ വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്തിട്ടുണ്ട്. മരിച്ചവരോ, കുടിയേറിയവരോ ആയ ആളുകളുടെ പട്ടിക തെരഞ്ഞെടുപ്പ് കമ്മീഷൻ പരസ്യമായി പ്രസിദ്ധീകരിച്ചിട്ടില്ല. രണ്ടോ മൂന്നോ പോളിംഗ് ബൂത്തുകളിൽ അനൗപചാരികമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ഇന്‍റേണൽ റിപ്പോർട്ട് ലഭിച്ചതുകൊണ്ടാണ് ഞങ്ങളുടെ സംഘങ്ങൾക്ക് ഈ ആളുകളെ തിരിച്ചറിയാൻ കഴിഞ്ഞത്'' കോൺഗ്രസ് വ്യക്തമാക്കി.

അതേസമയം ബിഹാർ വോട്ടർപട്ടികയിലെ തീവ്രപരിശോധനയ്ക്ക് എതിരായ ഹരജി സുപ്രിം കോടതി ഇന്ന്പരിഗണിക്കും.ഇന്നത്തോടെ വാദം പൂർത്തിയാകും.ഇടക്കാല ഉത്തരവിന് സാധ്യതയുണ്ട്.തീവ്ര പരിശോധനയ്ക്ക് ശേഷം പുറത്തിറക്കിയ കരട് പട്ടികയിൽ വ്യാപക ക്രമക്കേട് ഉണ്ടെന്ന് സുപ്രിം കോടതിയിൽ ഇന്നലെ വാദം ഉയർന്നിരുന്നു.

ചില ബൂത്തുകളിൽ ഒഴിവാക്കിയവരുടെ എണ്ണം 90 ശതമാനം വരുമെന്നും പ്രശാന്ത്ഭൂഷൺ ചൂണ്ടിക്കാട്ടി.നിയമവിരുദ്ധമായി നീക്കം ചെയ്തവരെ തിരികെ ഉള്‍പ്പെടുത്തണമെന്ന് ഹരജിക്കാർ ആവശ്യപ്പെട്ടു.തീവ്രപരിശോധനയ്ക്കായി കമ്മീഷൻ പ്രഖ്യാപിച്ച 11 രേഖകളെ സുപ്രിം കോടതി പിന്തുണച്ചു. ഇടക്കാലവിധിയിൽ ഈ നിലപാട് സ്വീകരിക്കുമോ എന്നാണ് രാജ്യം ഉറ്റുനോക്കുന്നത്.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News