2014 മുതൽ അദാനിയുടെ സമ്പത്തിൽ വലിയ വർധന, അദാനി പ്രധാനമന്ത്രിയുടെ വിധേയന്‍: രാഹുൽ ഗാന്ധി

അദാനിക്കൊപ്പമുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം ലോക്‌സഭയിൽ ഉയർത്തിക്കാണിച്ചാണ് രാഹുൽ പ്രസംഗിച്ചത്

Update: 2023-02-07 10:10 GMT

രാഹുല്‍ ഗാന്ധി

Advertising

ഡല്‍ഹി: അദാനി - മോദി ബന്ധം പാർലമെന്റിൽ ഉന്നയിച്ച് രാഹുൽ ഗാന്ധി. അദാനിക്കൊപ്പമുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം ലോക്സഭയിൽ ഉയർത്തിക്കാണിച്ചാണ് രാഹുല്‍ പ്രസംഗിച്ചത്. 2014 മുതൽ അദാനിയുടെ ആസ്തി പല മടങ്ങ് വർധിച്ചെന്ന് രാഹുൽ പറഞ്ഞു. അദാനിക്ക് ഇത്രയും സമ്പത്തുണ്ടായത് എങ്ങനെയെന്ന് ജനങ്ങൾ ചോദിക്കുന്നു. ഭാരത് ജോഡോ യാത്രക്കിടയിൽ എല്ലായിടത്തും കേട്ടത് അദാനിയുടെ പേരാണ്. അദാനിയുമായി നരേന്ദ്ര മോദിക്ക് ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കുമ്പോഴേ ബന്ധമുണ്ടെന്നും രാഹുല്‍ പറഞ്ഞു. രാഹുലിന്‍റെ പ്രസംഗം ഭരണപക്ഷ എം.പിമാർ തടസ്സപ്പെടുത്താന്‍ ശ്രമിച്ചു.

സർക്കാർ വിമാനത്താവളങ്ങൾ അദാനിക്ക് നൽകിയെന്ന് രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു. ഇതിനായി നിയമങ്ങളിൽ സർക്കാർ മാറ്റം വരുത്തി. അദാനിക്ക് വേണ്ടി സര്‍ക്കാര്‍ വിദേശ നയത്തില്‍ മാറ്റം വരുത്തി. ബജറ്റിലെ പല പ്രഖ്യാപനങ്ങളും അദാനിക്ക് വേണ്ടിയാണ്. പ്രതിരോധ മേഖലയിലും അദാനി പ്രവർത്തിക്കുന്നു. അങ്ങനെയുള്ള ആളുടെ സാമ്പത്തിക സ്ഥിതി അറിയില്ലെന്നാണോ സർക്കാർ പറയുന്നത്. ഇത് രാജ്യസുരക്ഷയുടെ പ്രശ്നമാണ്. അദാനി പ്രധാനമന്ത്രിക്ക് വിധേയനാണ്. രാജ്യം അദാനിക്ക് തീറെഴുതി നല്‍കിയോ എന്നും രാഹുല്‍ ചോദിച്ചു.

ഭാരത് ജോഡോ യാത്രയിലൂടെ ഒരുപാട് കാര്യങ്ങൾ പഠിക്കാൻ കഴിഞ്ഞെന്ന് രാഹുല്‍ പറഞ്ഞു. ജനങ്ങളുടെ ശബ്ദം കേൾക്കാൻ കഴിഞ്ഞു. വിലക്കയറ്റവും തൊഴിലില്ലായ്മയും കർഷകരുടെ പ്രശ്നങ്ങളും അറിഞ്ഞു. യാത്രയ്ക്കിടയിൽ തൊഴിലില്ലായ്മയ്ക്കെതിരെ പരാതിയുമായെത്തിയത് ആയിരങ്ങളാണ്. താങ്ങുവിലയുടെ കാര്യത്തിൽ സർക്കാർ കർഷകരെ കബളിപ്പിച്ചെന്നും രാഹുല്‍ വിമര്‍ശിച്ചു.

അതേസമയം ആരോപണങ്ങളുടെ തെളിവ് സമർപ്പിക്കാൻ ഭരണപക്ഷം രാഹുലിനെ വെല്ലുവിളിച്ചു. രാഹുൽ അടിസ്ഥാനരഹിതമായ ആരോപണം ഉന്നയിക്കുകയാണ്. സഭാരേഖകളിൽ നിന്ന് പരാമര്‍ശങ്ങള്‍ ഒഴിവാക്കണമെന്നും ഭരണപക്ഷം ആവശ്യപ്പെട്ടു.

Full View


Summary- Congress MP Rahul Gandhi in his address in the Lok Sabha has raised the Adani issue. He questioned Adani's rise over the last eight years, and asked what was PM Narendra Modi's "relationship" with the businessman

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News