'രാമക്ഷേത്രം കോടിക്കണക്കിന് ഹിന്ദുക്കളുടെ സ്വപ്ന സാക്ഷാത്കാരം'; ബിആർഎസ് നേതാവ് കവിത

നിർമാണം അന്തിമഘട്ടത്തിലേക്ക് നീങ്ങുന്ന രാമക്ഷേത്രത്തിന്റെ വീഡിയോയും അവർ ട്വീറ്റിനൊപ്പം പങ്കുവച്ചു.

Update: 2023-12-11 04:32 GMT
Advertising

ഹൈദരാബാദ്: ബാബരി മസ്ജിദ് തകർത്തയിടത്ത് നിർമിക്കുന്ന അയോധ്യയിലെ രാമക്ഷേത്രം ഉദ്ഘാടനത്തിനൊരുങ്ങവെ, ഇതിലൂടെ കോടിക്കണക്കിന് ഹിന്ദുക്കളുടെ സ്വപ്നം സാക്ഷാത്കരിക്കപ്പെടുകയാണെന്ന വാദവുമായി മുൻ തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവുവിന്റെ മകളും ബിആർഎസ് എംഎൽസിയുമായ കെ. കവിത. എക്സിൽ പങ്കുവച്ച പോസ്റ്റിലാണ് രാമക്ഷേത്ര ഉദ്ഘാടനത്തിൽ കവിത സന്തോഷം പ്രകടിപ്പിച്ചത്.

'കോടിക്കണക്കിന് ഹിന്ദുക്കളുടെ സ്വപ്ന സാക്ഷാത്കാരമായ ശ്രീരാമ വിഗ്രഹം അയോധ്യയിൽ സ്ഥാപിക്കുന്ന ശുഭമുഹൂർത്തത്തിൽ തെലങ്കാനയ്‌ക്കൊപ്പം രാജ്യം അതിനെ സ്വാഗതം ചെയ്യുന്നു'- കെ. കവിത എക്‌സിൽ കുറിച്ചു. നിർമാണം അന്തിമഘട്ടത്തിലേക്ക് നീങ്ങുന്ന രാമക്ഷേത്രത്തിന്റെ വീഡിയോയും അവർ ട്വീറ്റിനൊപ്പം പങ്കുവച്ചു.

ജനുവരി 22നാണ് രാമക്ഷേത്രത്തില്‍ വിഗ്രഹപ്രതിഷ്ഠ. പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യാതിഥിയാകുന്ന ചടങ്ങിലേക്ക് എണ്ണായിരത്തിലേറെ പേരെ അതിഥികളായി ക്ഷണിക്കുന്നുണ്ട്. ഇതില്‍ 6000 പേരും മതനേതാക്കളും സന്ന്യാസിമാരുമാണ്. അമിതാഭ് ബച്ചൻ, സച്ചിൻ ടെണ്ടുൽക്കർ, വിരാട് കോഹ്‌ലി, മുകേഷ് അംബാനി, ഗൗതം അദാനി തുടങ്ങിയവർ 2000ഓളം പ്രമുഖരെയാണ് മറ്റ് മേഖലകളിൽ നിന്ന് ക്ഷണിച്ചിട്ടുള്ളത്.

മൂന്നു നിലകളായി രൂപകല്പന ചെയ്ത ക്ഷേത്രത്തിന്റെ ആദ്യനിലയുടെ നിര്‍മാണം ഏതാണ്ട് പൂര്‍ത്തിയായിട്ടുണ്ട്. മൂന്നു നിലയും തീര്‍ത്ത് ക്ഷേത്രത്തിന്റെ നിര്‍മാണം 2024 ഡിസംബറോടെ പൂര്‍ത്തിയാക്കാനാണ് പദ്ധതി.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News