താനുമായി ഗുസ്തി പിടിക്കാൻ മാധ്യമപ്രവർത്തകനെ വെല്ലുവിളിച്ച് ബാബാ രാംദേവ്; പിന്നീട് സംഭവിച്ചത്...

കാണികൾക്ക് മുന്നിൽ ചില യോഗാ ചുവടുകൾ കാണിച്ച് രണ്ട് ചാട്ടമൊക്കെ ചാടി തന്റെ കൈയിലെ മസിലും കാട്ടി രാംദേവ് മാധ്യമപ്രവർത്തകന്റെ അടുത്തേക്ക് പോവുകയായിരുന്നു.

Update: 2025-12-21 11:00 GMT

ന്യൂ‍ഡൽഹി: സംവാദ വേദിയിൽ മാധ്യമപ്രവർത്തകനെ ഗുസ്തി പിടിക്കാൻ വെല്ലുവിളിച്ച് വിവാദ യോഗാ ഗുരു ബാബാ രാംദേവ്. ഡൽഹിയിൽ ഒരു മാധ്യമസ്ഥാപനം നടത്തിയ സംവാദ പരിപാടിയിലാണ് രസകരമായ രംഗങ്ങൾ അരങ്ങേറിയത്. പരിപാടിക്കിടെ സ്റ്റേജിലുണ്ടായിരുന്ന മാധ്യമപ്രവർത്തകനായ ജയ്ദീപ് കർണിക്കിനെയാണ് രാംദേവ് ഗുസ്തി പിടിക്കാൻ വെല്ലുവിളിച്ചത്. എന്നാൽ അത് വേണ്ടിയിരുന്നില്ലെന്ന് രാംദേവിന് തോന്നുന്ന സാഹചര്യമാണ് ശേഷമുണ്ടായത്.

കാണികൾക്ക് മുന്നിൽ ചില യോഗാ ചുവടുകൾ കാണിച്ച് രണ്ട് ചാട്ടമൊക്കെ ചാടി തന്റെ കൈയിലെ മസിലും കാട്ടി രാംദേവ് മാധ്യമപ്രവർത്തകന്റെ അടുത്തേക്ക് പോവുകയായിരുന്നു. തന്റെ ശക്തിയും കഴിയും മറ്റുള്ളവരെ കാണിക്കാനെന്നോണം രാംദേവ് മാധ്യമപ്രവർത്തകനെ ഗുസ്തി പിടിക്കാൻ ക്ഷണിക്കുകയും അദ്ദേഹത്തെ കാലിൽ കുടുക്കിട്ട് നിലത്തേക്ക് മറിച്ചിടാൻ ശ്രമിക്കുകയും ചെയ്തു. എന്നാൽ ജയ്ദീപ് കൃത്യമായി ഒഴിഞ്ഞുമാറി.

Advertising
Advertising

ഇതോടെ, വീണ്ടും പിടിച്ച് അദ്ദേഹത്തെ നിലത്തേക്ക് തള്ളിയിട്ടെങ്കിലും ജയ്ദീപ് രാംദേവിനെ പിടിച്ച് മലർത്തിയടിക്കുകയായിരുന്നു. ഇതോടെ പണി പാളിയെന്ന് മനസിലായ രാംദേവ് എഴുന്നേൽക്കാൻ നോക്കിയെങ്കിലും മാധ്യമപ്രവർത്തകൻ വീണ്ടും പിടിച്ച് തള്ളിയിടുന്നത് പുറത്തുവന്ന വീഡിയോയിൽ കാണാം. ഒടുവിൽ പിടിച്ചുനിൽക്കാനാവാതെ രാംദേവ് എഴുന്നേൽക്കുകയും ചിരിച്ചുകൊണ്ട് മൈക്ക് കൈയിലെടുത്ത് ജയ്ദീപിനെ വിജയിയായി പ്രഖ്യാപിക്കുകയും ചെയ്തു.

മധ്യപ്രദേശിലെ ഇൻഡോർ സ്വദേശിയായ ജയ്ദീപ് കർണിക് ഗുസ്തി കുടുംബത്തിൽ നിന്നുള്ളയാണ്. കർണിക്കിന്റെ പിതാവ് സുഭാഷ് കർണികും മുത്തച്ഛൻ രംഗനാഥ് കർണിക്കും പ്രമുഖ ഗുസ്തിക്കാരായിരുന്നു. എന്നാൽ ഇക്കാര്യം അറിയാതെയാണ് രാംദേവ് അദ്ദേഹത്തെ ഗുസ്തിക്ക് ക്ഷമിച്ചതും പരാജയപ്പെട്ടതും.

സോഷ്യൽമീഡിയയിൽ വൈറലായ വീഡിയോയുടെ താഴെ നിരവധി പേരെയാണ് രാംദേവിനെ പരിഹസിച്ചും മാധ്യമപ്രവർത്തകനെ പുകഴ്ത്തിയും കമന്റ് ചെയ്യുന്നത്. മാധ്യമപ്രവർത്തകനെ എളുപ്പത്തിൽ കീഴ്പ്പെടുത്താമെന്ന് രാംദേവ് കരുതിയതായും എന്നാൽ ഒടുവിൽ സ്വയം പരിഹാസ്യനായെന്നും ചിലർ പറയുന്നു.


Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News