ഡൽഹി കലാപ ഗൂഢാലോചനക്കേസ്; ഉമർ ഖാലിദടക്കമുള്ളവരുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് തിങ്കളാഴ്ചയിലേക്ക് മാറ്റി
അഞ്ച് വർഷക്കാലമായി വിചാരണയില്ലാതെ ജയിലിൽ കഴിയുകയാണ് ഉമർ ഖാലിദ്
ഡൽഹി: ഡൽഹി കലാപ ഗൂഢാലോചന കേസിൽ ജെഎൻയു മുൻ വിദ്യാർഥി നേതാവ് ഉമർ ഖാലിദടക്കമുള്ളവരുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് സുപ്രിം കോടതി മാറ്റി. അപേക്ഷ കോടതി തിങ്കളാഴ്ച പരിഗണിക്കും . ജാമ്യം നിഷേധിച്ച ഹൈക്കോടതി ഉത്തരവിനെതിരെയാണ് ഉമർ ഖാലിദ്, ഷർജീൽ ഇമാം, ഗുൽഫിഷ ഫാത്തിമ, മീരാൻ ഹൈദർ തുടങ്ങിയവർ സുപ്രിം കോടതിയെ സമീപിച്ചത്.
ഡൽഹി കലാപത്തിന് ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ച് അഞ്ച് വർഷക്കാലമായി വിചാരണയില്ലാതെ ജയിലിൽ കഴിയുകയാണ് ഉമർ ഖാലിദ്. പൗരത്വ പ്രതിഷേധത്തിൻ്റെ പേരിൽ വടക്ക് കിഴക്കൻ ഡൽഹിയിൽ കലാപത്തിന് ഗൂഢാലോചന നടത്തി എന്നാണ് ഡൽഹി പൊലീസിന്‍റെ ആരോപണം.
ഉമർ ഖാലിദ്, ഷർജീൽ ഇമാം അടക്കമുള്ള എട്ട് പേരുടെ ജാമ്യാപേക്ഷ ഡൽഹി ഹൈക്കോടതി തള്ളിയിരുന്നു. കലാപത്തിന്റെ ഗൂഢാലോചനയിൽ പങ്കുണ്ടെന്ന് ആരോപിച്ചാണ് 2020 സെപ്റ്റംബറിൽ ഉമർ ഖാലിദിനെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തത്. ക്രിമിനൽ ഗൂഢാലോചന, കലാപം, നിയമ വിരുദ്ധമായി സംഘം ചേരൽ, യുഎപിഎ തുടങ്ങിയ വകുപ്പുകൾ ചുമത്തിയായിരുന്നു അറസ്റ്റ്.
അറസ്റ്റ് ചെയ്ത് അഞ്ച് വർഷത്തിന് ശേഷമായിരുന്നു ഷർജീൽ ഇമാം അടക്കമുള്ളവരുടെ ജാമ്യാപേക്ഷയിൽ വിധി വരുന്നത്. സിഎഎ വിരുദ്ധ സമരവും തുടർന്നുണ്ടായ ഡൽഹി കലാപവുമായി ബന്ധപ്പെട്ട കേസുകളിലാണ് ഉമർ ഖാലിദും ഷർജീൽ ഇമാമും ഉൾപ്പടെ എട്ട് വിദ്യാർഥി സംഘടനാ പ്രവർത്തകരെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്യുന്നത്.