Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
രാംനഗർ: ഉത്തരാഖണ്ഡിൽ 17 വയസുകാരിയിലൂടെ കഴിഞ്ഞ ഒന്നര വർഷത്തിനിടെ 19 പുരുഷന്മാർക്ക് ഹ്യൂമൻ ഇമ്മ്യൂണോ ഡെഫിഷ്യൻസി വൈറസ് (എച്ച്ഐവി) ബാധ സ്ഥിരീകരിച്ചു. പെൺകുട്ടി മയക്കുമരുന്നിന് അടിമയായിരുന്നെന്നും, ഇതിനായി പണം കണ്ടെത്താനാണ് പുരുഷന്മാരുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടതെന്നാണ് റിപ്പോർട്ട്.
കഴിഞ്ഞ വർഷം ഒക്ടോബറിൽ ഉത്തരാഖണ്ഡിലെ നൈനിറ്റാൾ ജില്ലയിലെ ഗുലാർഘട്ടി പ്രദേശത്താണ് സംഭവം ആദ്യം പുറത്തുവന്നത്. റിപ്പോർട്ടുകൾ പ്രകാരം കൗമാരക്കാരി നിരവധി പ്രാദേശിക പുരുഷന്മാരുമായി ലൈംഗീക ബന്ധത്തിൽ ഏർപ്പെടുകയും, അവരിൽ പലരും എച്ച്ഐവി പോസിറ്റീവ് ആവുകയും ചെയ്തു. ബന്ധപ്പെട്ടവരിൽ പലരും വിവാഹിതരായിരുന്നുവെന്നും, അവരുടെ ഭാര്യമാരിലേക്ക് വൈറസ് കൂടുതൽ പടരാൻ കാരണമായി എന്നും റിപ്പോർട്ടുണ്ട്.
പ്രദേശത്തെ നിരവധി യുവാക്കൾക്ക് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്യാൻ തുടങ്ങിയതോടെയാണ് സംഭവം പുറത്തുവരാൻ തുടങ്ങിയത്. അവരിൽ പലരും ആശുപത്രിയിലെ ഇന്റഗ്രേറ്റഡ് കൗൺസിലിംഗ് ആൻഡ് ടെസ്റ്റിംഗ് സെന്ററിൽ (ഐസിടിസി) പരിശോധന നടത്തിയതോടെയാണ് എച്ച്ഐവി പോസിറ്റീവ് ആണെന്ന് മനസിലാക്കുന്നത്.
തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സംഭവത്തിന്റെ ചുരുളഴിഞ്ഞത്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബത്തിലെ ഒരു കൗമാരക്കാരിയായ പെൺകുട്ടി ഹെറോയിൻ ഉപയോഗിക്കാറുണ്ടായിരുന്നുവെന്നും അവൾ ലഹരി ഉപയോഗത്തിന് പണം കണ്ടെത്താൻ നിരവധി പുരുഷന്മാരുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടതായും അന്വേഷണത്തിൽ വ്യക്തമായി.