സിഖ് കലാപം ഉൾപ്പടെ 80കളിലെ കോൺഗ്രസിന്‍റെ തെറ്റുകൾ ഞാൻ ഏറ്റെടുക്കുന്നു; രാഹുൽ ഗാന്ധി

വാട്​സൺ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റർനാഷൽ പബ്ലിക് അഫേഴ്സിൽ സംസാരിക്കുമ്പോഴാണ് രാഹുലിന്റെ പരാമർശം

Update: 2025-05-04 07:50 GMT

വാഷിങ്​ടൺ: 1984 ലെ സിഖ്  വിരുദ്ധ കലാപം ഉൾപ്പടെ കോൺഗ്രസ് പാർട്ടി മുൻകാലങ്ങളിൽ ചെയ്തിട്ടുള്ള തെറ്റുകളുടെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നുവെന്ന് ലോക്​സഭാ അധ്യക്ഷനും കോൺഗ്രസ് നേതാവുമായ രാഹുൽ ഗാന്ധി. ബ്രൗൺ യൂണിവേഴ്‌സിറ്റിക്ക് കീഴിലുള്ള വാട്സൺ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റർനാഷൽ പബ്ലിക് അഫേഴ്സിൽ ചോദ്യോത്തര സെഷനിൽ സംസാരിക്കുമ്പോഴാണ് രാഹുലിന്റെ പരാമർശം.

‘ഇന്ത്യയിലെ പോരാട്ടം ഒരു സിഖുകാരന് തലപ്പാവ് ധരിക്കാനും ഗുരുദ്വാരയിൽ പോകാനും അനുവാദമുണ്ടോ എന്നതിനെക്കുറിച്ചണെന്നരാഹുൽ ഗാന്ധിയുടെ പ്രസ്താവനയെക്കുറിച്ചായിരുന്നു സിഖ് യുവാവിന്‍റെ ​ചോദ്യം. ‘ബിജെപി എങ്ങനെയാണ് പ്രവർത്തിക്കുന്നത് എന്ന് നിങ്ങൾ സിഖുകാർക്കിടയിൽ ഭയം സൃഷ്ടിക്കുന്നു.രാഷ്ട്രീയം എങ്ങനെ ഭയരഹിതമായിരിക്കണമെന്നും നിങ്ങൾ സംസാരിച്ചു. എന്നാൽ കരാ (സിഖ​ുകാർ ധരിക്കുന്ന വള) ധരിക്കുന്നതോ തലപ്പാവ് കെട്ടുന്നതോ മാത്രമല്ല ഞങ്ങൾ ആഗ്രഹിക്കുന്നത്. അഭിപ്രായ സ്വാതന്ത്ര്യം ഞങ്ങൾ ആഗ്രഹിക്കുന്നു. മുമ്പ് കോൺഗ്രസ് പാർട്ടിക്ക് കീഴിൽ അത് അനുവദിച്ചിരുന്നില്ല’ സിഖ് യുവാവ് രാഹുൽ ഗാന്ധിയോട് പറഞ്ഞു.

Advertising
Advertising

1984 ലെ കലാപവുമായി നേരിട്ട് ബന്ധമുള്ള കോൺഗ്രസ് നേതാവ് സജ്ജൻ കുമാറിനെ പോലെ ഒരുപാട് സജ്ജൻ കുമാറുമാർ ഇന്നും കോൺഗ്രസ് പാർട്ടിയിലുണ്ട്. ബിജെപിയെ ഭയപ്പെടണം എന്ന് പറയുന്ന നിങ്ങൾക്ക്​ സിഖ് സമുദായവുമായി ഒരു അനുരഞ്ജനത്തിലെത്താൻ ഇതുവരെ സാധിച്ചിട്ടില്ല.നിങ്ങൾ ഇങ്ങനെ തുടർന്നാൽ ബിജെപി പഞ്ചാബിലും അവരുടെ സാന്നിധ്യം ഉറപ്പിക്കും. യുവാവ് പറഞ്ഞു.

‘കോൺഗ്രസ് പാർട്ടിയുടെ തെറ്റുകളിൽ ഞാൻ നേരിട്ട് ഉത്തരവാദിയല്ല എങ്കിൽ പോലും അതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കൻ ഞാൻ ബാധ്യസ്ഥനാണ്. സിഖ് സമുദായം ആരെയും ഭയപ്പെടുന്നില്ലെങ്കിലും ഇന്ത്യയിൽ ആളുകൾക്ക് അവരുടെ മതം അനുസരിച്ച് ജീവിക്കാനുള്ള സാഹചര്യത്തെ കുറിച്ചാണ് ഞാൻ അന്ന്​ സംസാരിച്ചത്’ രാഹുൽ ഗാന്ധി മറുപടിയായി പറഞ്ഞു.

80 കളിൽ സംഭവിച്ചത് തെറ്റാണ് എന്ന് ഞാൻ നേരത്തെ പറഞ്ഞിട്ടുണ്ട്. അതിനു ശേഷം പലതവണ ഞാൻ സുവർണ ​ക്ഷേത്രം സന്ദർശിക്കുകയും സിഖ് സമുദായവുമായി നല്ല ബന്ധത്തിലുമാണ്. രാഹുൽ കൂട്ടിച്ചേർത്തു.

1980 കളിൽ, ഇന്ദിരാഗാന്ധി സർക്കാർ പഞ്ചാബിൽ ജർണൈൽ സിംഗ് ഭിന്ദ്രൻവാലയുടെ നേതൃത്വത്തിൽ നടന്ന ഒരു വിഘടനവാദ പ്രസ്ഥാനത്തെ അടിച്ചമർത്തി. അമൃത്സറിലെ സുവർണ്ണ ക്ഷേത്രത്തിനുള്ളിൽ ഒളിച്ചിരുന്ന ഭിന്ദ്രൻവാലയെ സിഖ് മതത്തിന്റെ ഏറ്റവും പുണ്യസ്ഥലങ്ങളിലൊന്നായ ക്ഷേത്ര പരിസരത്ത് ഇന്ത്യൻ സൈന്യം അതിക്രമിച്ചുകയറി വധിച്ചു. സൈനിക നടപടി സമുദായത്തിനുള്ളിൽ വലിയ പ്രതിഷേധത്തിന് കാരണമായി.

മാസങ്ങൾക്കുശേഷം, ഇന്ദിരാഗാന്ധിയെ അവരുടെ സിഖ് അംഗരക്ഷകർ വെടിവച്ചു കൊന്നു. അവരുടെ കൊലപാതകത്തെത്തുടർന്ന് സിഖുകാർക്കെതിരെ വ്യാപകമായ അക്രമം നടന്നു. നിരവധി കോൺഗ്രസ് നേതാക്കൾ ഈ അക്രമത്തിന് ഇന്ധനം നൽകിയതായി സംശയിക്കുന്നു. സർക്കാർ കണക്കുകൾ പ്രകാരം ഡൽഹിയിലും മറ്റിടങ്ങളിലുമായി 3000-ത്തിലധികം സിഖുകാർ കൊല്ലപ്പെട്ടുവെന്നാണ്​ ഔദ്യോഗിക കണക്കുകൾ പറയുന്നത്​.

‘ഒരു വലിയ മരം വീഴുമ്പോൾ ഭൂമി പോലും കുലുങ്ങും’ എന്ന രാജീവ് ഗാന്ധിയുടെ പരാമർശം ഉൾപ്പെടെ, കോൺഗ്രസ് സാഹചര്യം കൈകാര്യം ചെയ്ത രീതി പാർട്ടിയെ പലതവണ വേട്ടയാടിയിട്ടുണ്ട്.

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

contributor

By - Web Desk

contributor

Similar News