' ജനങ്ങൾക്കെതിരെയുള്ള ഗൂഢാലോചനയാണ്' ; എസ്ഐആറിനെതിരെ അഖിലേഷ് യാദവ്

'ഓരോ വോട്ടും സംരക്ഷിക്കാനായി എല്ലാവരും ഉണർന്ന് പ്രവർത്തിക്കണം'

Update: 2025-11-28 10:04 GMT

ലഖ്‌നൗ: തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ച വോട്ടർ പട്ടിക തീവ്ര പരിശോധനക്കെതിരെ ഗുരുതര ആരോപണവുമായി സമാജ് വാദി പാർട്ടി പ്രസിഡന്റ് അഖിലേഷ് യാദവ്. 'എസ്‌ഐആർ ജനങ്ങൾക്കെതിരെയുള്ള ഗൂഢാലോചനയാണ്. രാജ്യത്തെ ജനങ്ങളെ കൊളോണിയൽ കാലത്തേക്കാൾ മോശമായ അവസ്ഥയിലേക്ക് തള്ളിവിടും. മുഴുവൻ രാഷ്ട്രീയ പാർട്ടികളും ബിജെപിയുടെ ഈ വലിയ ഗൂഢാലോചന തുറന്നു കാട്ടാൻ തയ്യാറാവണമെന്നും അദ്ദേഹം  എക്‌സ് അക്കൗണ്ട് പോസ്റ്റിലൂടെ ആവശ്യപ്പെട്ടു.

ഇത് ജനാധിപത്യത്തോടുള്ള വഞ്ചനയാണ് ജനങ്ങൾ ജാഗ്രതപാലിക്കണം. ഇപ്പോൾ വോട്ടർപട്ടികയിൽ നിന്ന് പേര് വെട്ടും പിന്നീട് റേഷൻ കാർഡിൽ നിന്നും ജാതി സർട്ടിഫിക്കറ്റിൽ നിന്നും ഭൂരേഖകളിൽ നിന്നും പേര് വെട്ടും. അവസാനം മധ്യവർഗത്തിൽപ്പെട്ടവരുടെ ബാങ്ക് അക്കൗണ്ടിൽ നിന്നും പേരുവെട്ടും. ഓരോ വോട്ടും സംരക്ഷിക്കാനായി എല്ലാവരും ഉണർന്ന് പ്രവർത്തിക്കണം. ബിജെപിയും സഖ്യകക്ഷിയും സംസ്ഥാന സർക്കാറും തെരഞ്ഞെടുപ്പ് കമ്മീഷനിലെ അഴിമതിക്കാരായ ചില ഉദ്യോഗസ്ഥരും ചേർന്ന് തെരഞ്ഞെടുപ്പ് സംവിധാനം കൈയ്യടക്കാൻ ശ്രമിക്കുകണെന്ന് ' അഖിലേഷ് യാദവ് പറഞ്ഞു.

ബിജെപി നേതാക്കളും അവരുടെ സഖ്യകക്ഷികളും ചേർന്ന് നടത്തുന്ന പരസ്യമായ കൊള്ളയിൽ നിന്ന് രാജ്യത്തെ രക്ഷിക്കാനും നമ്മുടെ വോട്ട് രക്ഷിക്കാനും എല്ലാവരും  യോജിച്ച് പ്രവർത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഒൻപത് സംസ്ഥാനങ്ങളിലും മൂന്ന് കേന്ദ്രഭരണ പ്രദേശങ്ങളിലും എസ്ഐആർ പ്രക്രിയ പുരോഗമിക്കുകയാണ്.

Tags:    

Writer - ശരത് ഓങ്ങല്ലൂർ

contributor

Editor - ശരത് ഓങ്ങല്ലൂർ

contributor

By - Web Desk

contributor

Similar News