മൂടൽ മഞ്ഞും വായു മലിനീകരണവും; ഡൽഹിയിൽ ജനജീവിതം ദുസ്സഹം

വ്യോമ, റെയിൽ, റോഡ് ഗതാഗതം താറുമാറുമായി

Update: 2025-12-19 05:14 GMT

ന്യുഡൽഹി: മൂടൽ മഞ്ഞും വായുമലിനീകരണവും മൂലം ഡൽഹിയിൽ ജനജീവിതം ദുസ്സഹമായി തുടരുന്നു. കനത്ത മൂടൽ മഞ്ഞിനെ തുടർന്ന് ഡൽഹിയിൽ നിന്നുള്ള വിമാന സർവീസുകളും ട്രെയിനുകളും വൈകുന്നുണ്ട്. ഡൽഹിയിൽ വായു മലിനീകരണവും രൂക്ഷമായി തുടരുകയാണ്. വായു ഗുണനിലവാര സൂചിക 400 നു മുകളിലെത്തിയിരിക്കുകയാണ്. മഞ്ഞ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളെ ദുരിതത്തിലാക്കിയിട്ടുണ്ട്. ബീഹാറിൽ സ്‌കൂൾ സമയം രാവിലെ 9 മുതൽ വൈകിട്ട് 4. 30 വരെ ആക്കിയിട്ടുണ്ട്. ശൈത്യകാലത്തെ തുടർന്നാണ് നടപടി. ഇന്നു മുതൽ ഈ മാസം 25 വരെയാണ് സമയക്രമത്തിൽ മാറ്റം

വ്യോമ, റെയിൽ റോഡ് ഗതാഗതം താറുമാറുമായി. ഫ്‌ലൈറ്റ് സ്റ്റാറ്റസ് പരിശോധിച്ചതിന് ശേഷം മാത്രം യാത്രക്കാർ വിമാനത്താവളങ്ങളിലേക്ക് എത്തിയാൽ മതിയെന്ന് വിമാനക്കമ്പനികൾ അറിയിച്ചിട്ടുണ്ട്.റോഡ് യാത്രികരും ജാഗ്രത പുലർത്തണമെന്ന് അറിയിപ്പുണ്ട്. പലമേഖലകളിലും കാഴ്ച പരിധി പൂജ്യമായിട്ടുണ്ട്. എതിർവശത്തുള്ള വാഹനങ്ങൾ കാണാൻ കഴിയാതെ അപകടമുണ്ടാവും എന്ന് പറഞ്ഞാണ് ജാഗ്രത നിർദേശം നൽകിയിരിക്കുന്നത്.

Advertising
Advertising

മൂടൽ മഞ്ഞിനോടൊപ്പം വായു മലിനീകരണം കൂടി രൂക്ഷമായതോടെ ഡൽഹിയിലെ ജനജീവിതം പൂർണമായി ദുസ്സഹമായിരിക്കുകയാണ്. നിയന്ത്രണങ്ങൾ കടുപ്പിച്ചിട്ടും വലിയ മാറ്റം പ്രകടമല്ല. എന്നാൽ, നിയന്ത്രണങ്ങൾ ഡൽഹിയിലെ വായു ഗുണനിലവാരം മെച്ചപ്പെടുത്തി എന്നാണ് ഡൽഹി സർക്കാർ നിലപാട്. ഡൽഹിയുടെ അതിർത്തികളിൽ പരിശോധന ശക്തമാക്കിയിട്ടുണ്ട്. ബിഎസ് 4 ന് മുകളിലുള്ള വാഹനങ്ങൾ മാത്രമാണ് ഡൽഹിയിലേക്ക് കടത്തിവിടുന്നത്. പുക സർട്ടിഫിക്കറ്റ് ഇല്ലാത്ത 3476 വാഹനങ്ങൾക്കാണ് പിഴ ചുമത്തിയിരിക്കുന്നത്. പുക സർട്ടിഫിക്കറ്റ് ഇല്ലാത്ത വാഹനങ്ങൾക്ക് ഡൽഹിയിൽ ഇന്ധനം നൽകുന്നില്ല. 

Tags:    

Writer - ശരത് ഓങ്ങല്ലൂർ

contributor

Editor - ശരത് ഓങ്ങല്ലൂർ

contributor

By - Web Desk

contributor

Similar News