ഗുജറാത്തിൽ മകളുടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ചത് ചോദ്യം ചെയ്ത ബി.എസ്.എഫ് ജവാനെ തല്ലിക്കൊന്നു

15കാരൻ പെൺകുട്ടിയുടെ വീഡിയോ ഓൺലൈനിൽ പോസ്റ്റ് ചെയ്തിരുന്നു.

Update: 2022-12-26 15:27 GMT

അഹമ്മദാബാദ്: മകളുടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ചത് ചോദ്യം ചെയ്ത ബി.എസ്.എഫ് ജവാനെ തല്ലിക്കൊന്നു. ​ഗുജറാത്തിലെ നാദിയാദിലെ

ചക്‌ലാസി ഗ്രാമത്തിലാണ് ദാരുണ സംഭവം. 15കാരൻ പെൺകുട്ടിയുടെ വീഡിയോ ഓൺലൈനിൽ പോസ്റ്റ് ചെയ്തിരുന്നു. ഇത് ചോദിക്കാൻ ഈ കുട്ടിയുടെ വീട്ടിലേക്ക് പോയ ജവാനെ അവിടെ വച്ച് വീട്ടുകാർ ആക്രമിക്കുകയായിരുന്നു.

ശനിയാഴ്ച രാത്രി നടന്ന സംഭവത്തിൽ പൊലീസ് കേസെടുത്തു. പെൺകുട്ടി പഠിച്ച സ്‌കൂളിലെ വിദ്യാർഥിയാണ് കൗമാരക്കാരൻ. ഇരുവരും തമ്മിൽ അടുപ്പത്തിലായിരുന്നുവെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.

എന്നാൽ, കഴിഞ്ഞദിവസം ആൺകുട്ടി പെൺകുട്ടിയുടെ അശ്ലീല വീഡിയോ പകർത്തുകയും ഓൺലൈനിൽ പോസ്റ്റ് ചെയ്യുകയുമായിരുന്നു. ഇതോടെ, ബി.എസ്.എഫ് ജവാനും കുടുംബവും 15കാരന്റെ കുടുംബത്തോട് ഇക്കാര്യം ചോദിക്കാൻ പോവുകയായിരുന്നെന്ന് ബി.എസ്.എഫ് വൃത്തങ്ങൾ സ്ഥിരീകരിച്ചു.

Advertising
Advertising

ഭാര്യ, രണ്ട് ആൺമക്കൾ, മരുമകൻ എന്നിവരോടൊപ്പമാണ് അദ്ദേഹം കൗമാരക്കാരന്റെ വീട്ടിലേക്ക് പോയതെന്ന് എഫ്.ഐ.ആറിൽ പറയുന്നു. എന്നാൽ കുടുംബാംഗങ്ങൾ അവരെ അധിക്ഷേപിക്കുകയും കൈയേറ്റം ചെയ്യുകയുമായിരുന്നു. ഇത് ജവാൻ എതിർത്തപ്പോൾ സംഘം അദ്ദേഹത്തേയും കൂട്ടമായി ആക്രമിക്കുകയായിരുന്നു.

ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ അദ്ദേഹം താമസിയാതെ മരണത്തിന് കീഴടങ്ങി. സംഭവത്തിൽ ജവാന്റെ കുടുംബം പൊലീസിൽ പരാതി നൽകുകയും കേസെടുക്കുകയുമായിരുന്നു.

സൈനികന്റെ കൊലയ്ക്കു ശേഷം കൗമാരക്കാരന്റെ കുടുംബം ഇവിടെ നിന്ന് മുങ്ങിയിരിക്കുകയാണ്. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മുഴുവൻ പ്രതികളെയും പിടികൂടാൻ തെരച്ചിൽ ഊർജിതമാക്കിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News