സോണിയ ഗാന്ധിയുടെ രാജി സന്നദ്ധത; പ്രചാരണങ്ങളെ തള്ളി കോണ്‍ഗ്രസ്

ഇത്തരത്തിലുള്ള പ്രചാരണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് കോണ്‍ഗ്രസ് അറിയിച്ചു

Update: 2022-03-12 16:36 GMT

തെരഞ്ഞെടുപ്പ് പരാജയത്തിന്‍റെ പശ്ചാത്തലത്തില്‍ സോണിയ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തുനിന്ന് രാജിവെച്ചേക്കുമെന്ന പ്രചാരണങ്ങളെ തള്ളി കോണ്‍ഗ്രസ് പാര്‍ട്ടി രംഗത്തെത്തി. ഇത്തരത്തിലുള്ള പ്രചാരണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് കോണ്‍ഗ്രസ് അറിയിച്ചു.  കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി രണ്‍ദീപ് സുര്‍ജേവാലയാണ് ഇക്കാര്യം വ്യക്തമാക്കിയത്

നാളെ നടക്കുന്ന കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിൽ 'ഗാന്ധിമാർ' രാജിസന്നദ്ധത അറിയിക്കുമെന്നായിരുന്നു നേരത്തെ പുറത്തുവന്ന റിപ്പോർട്ടുകള്‍. രാഹുൽ ഗാന്ധി, സോണിയാ ഗാന്ധി, പ്രിയങ്കാ ഗാന്ധി എന്നിവർ രാജിസന്നദ്ധത അറിയിക്കുമെന്ന തരത്തില്‍ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. തെരഞ്ഞെടുപ്പ് ഫലം വന്ന അഞ്ച് സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് പാര്‍ട്ടി കനത്ത തോൽവിക്ക് ഏറ്റുവാങ്ങിയതിനി പിന്നാലെ വിമർശനം ശക്തമായ സാഹചര്യത്തിലായിരുന്നു സോണിയ ഗാന്ധി രാജി വെച്ചേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.

Advertising
Advertising

കഴിഞ്ഞ ദിവസം ഡൽഹിയിൽ യോഗം ചേർന്ന ജി 23 നേതാക്കൻമാർ ഗാന്ധിമാർ നേതൃസ്ഥാനം ഒഴിയണമെന്ന് ആവശ്യപ്പെട്ടിരുന്നു. അശോക് ഗെഹ്‌ലോട്ട്, മല്ലികാർജുൻ ഖാർഗെ എന്നിവരെ നേതൃസ്ഥാനത്തേക്ക് കൊണ്ടുവരരുതെന്നും കെ.സി വേണുഗോപാലിനെ എ.ഐ.സി.സി ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കണമെന്നും ഇവർ ആവശ്യപ്പെട്ടിരുന്നു.

ഡൽഹിയിൽ ഗുലാം നബി ആസാദിന്‍റെ വസതിയിലായിരുന്നു യോഗം. 2014 ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തിന് ശേഷവും രാഹുൽ ഗാന്ധിയും സോണിയാ ഗാന്ധിയും കോൺഗ്രസ് പ്രവർത്തക സമിതിയിൽ രാജിസന്നദ്ധത അറിയിച്ചിരുന്നു. പിന്നീട 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ തോൽവിക്ക് ശേഷം രാഹുൽ ഗാന്ധി പ്രസിഡന്‍റ് പദവി രാജിവെച്ചിരുന്നു. ഇതിനെ തുടർന്നാണ് സോണിയാ ഗാന്ധി കോണ്‍ഗ്രസിന്‍റെ താൽക്കാലിക പ്രസിഡന്‍റായി സ്ഥാനമേറ്റെടുത്തത്. പാർട്ടിക്ക് മുഴുവൻ സമയ പ്രസിഡന്‍റ് വേണമെന്ന് ജി 23 നേതാക്കൾ ആവശ്യപ്പെട്ടെങ്കിലും നേതൃത്വം അംഗീകരിക്കാൻ തയ്യാറായിരുന്നില്ല.

Tags:    

Writer - ഷെഫി ഷാജഹാന്‍

contributor

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News