സവർക്കറുടെ ചിത്രം നീക്കൽ; സ്പീക്കർ അന്തിമ തീരുമാനമെടുക്കുമെന്ന് സിദ്ധരാമയ്യ

2022 ഡസംബറിലാണ് കര്‍ണാടകയിലെ ബിജെപി സര്‍ക്കാര്‍ നിയമസഭയിൽ സവർക്കറുടെ പൂർണകായ ചിത്രം സ്ഥാപിച്ചത്

Update: 2023-12-06 07:40 GMT
Editor : abs | By : Web Desk
Advertising

ബെംഗളൂരു: നിയമസഭാ അസംബ്ലി ഹാളിൽ നിന്ന് ഹിന്ദു ദേശീയവാദി വി.ഡി സവർക്കറിന്റെ ഛായാചിത്രം നീക്കുന്നതിൽ സ്പീക്കർ യു.ടി ഖാദർ അന്തിമ തീരുമാനം കൈക്കൊള്ളുമെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ഇതുമായി ബന്ധപ്പെട്ട മാധ്യമങ്ങളുടെ ചോദ്യത്തിനാണ് മുഖ്യമന്ത്രി മറുപടി നൽകിയത്. 2022 ഡസംബറിലാണ് നിയമസഭയിൽ ബിജെപി ഗവൺമെന്റ് സവർക്കറുടെ പൂർണകായ ചിത്രം സ്ഥാപിച്ചത്.

കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷികളുടെ കനത്ത എതിർപ്പുകൾ മറികടന്നായിരുന്നു ബിജെപി സർക്കാറിന്റെ തീരുമാനം. സ്വാമി വിവേകാനന്ദ, സുഭാഷ് ചന്ദ്രബോസ്, ബിആർ അംബേദ്കർ, ബസവണ്ണ, മഹാത്മാ ഗാന്ധി, വല്ലഭ്ഭായി പട്ടേൽ എന്നിവരുടെ ഛായാചിത്രവും ഇതോടൊപ്പം സ്ഥാപിച്ചിരുന്നു. പ്രഥമ പ്രധാനമന്ത്രി ജവഹർ ലാൽ നെഹ്‌റുവിന്റെ ഛായാചിത്രം സഭാ ഹാളിൽ വയ്ക്കുന്ന കാര്യം ചർച്ച ചെയ്യുമെന്ന് കഴിഞ്ഞ ദിവസം സ്പീക്കർ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് സവര്‍ക്കര്‍ ചിത്രം ചര്‍ച്ചയായത്. 

ഇന്ത്യയുടെ സംസ്‌കാരത്തിനോ പാരമ്പര്യത്തിനോ വികസനത്തിനോ ഒരു സംഭാവനയും നൽകാത്ത വ്യക്തികളുടെ ചിത്രം സഭാ ഹാളിൽ സ്ഥാപിക്കരുതെന്ന് ആവശ്യപ്പെട്ട് അന്ന് പ്രതിപക്ഷ നേതാവായിരുന്ന സിദ്ധരാമയ്യ സ്പീക്കർ വിശ്വേശ്വർ ഹെഡ്‌ഗെ കഗെരിക്ക് കത്തെഴുതിയിരുന്നു. നെഹ്‌റുവിനെ ഒഴിവാക്കി പട്ടേലിന്റെ ചിത്രം വച്ചതിനെയും കോൺഗ്രസ് ചോദ്യം ചെയ്തിരുന്നു. അന്നത്തെ കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി.കെ ശിവകുമാറും ബിജെപിക്കെതിരെ രംഗത്തെത്തിയിരുന്നു. 

സവർക്കറുടെ ചിത്രം നീക്കിയാൽ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് പ്രതിപക്ഷ നേതാവ് ആർ അശോക പറഞ്ഞു. സ്വാതന്ത്ര്യ സമര കാലത്ത് ജയിലിൽ കഴിഞ്ഞയാളാണ് സവർക്കർ. സവർക്കറിന് പകരം നെഹ്‌റുവിനെ പ്രതിഷ്ഠിക്കാാണ് കോൺഗ്രസിന്റെ ശ്രമം. മുത്തച്ഛൻ, അമ്മ, മകൻ, പേരമകൻ എന്നിവരുടെ ചിത്രം തൂക്കാനാണ് ആ പാർട്ടി ആലോചിക്കുന്നത്. ഇതിനെതിരെ പ്രക്ഷോഭം നടത്തും- അദ്ദേഹം കൂട്ടിച്ചേർത്തു. ടിപ്പുവിന്‍റെ ആശയങ്ങള്‍ അടിച്ചേല്‍പ്പിക്കാന്‍ സമ്മതിക്കില്ലെന്നും അശോക പറഞ്ഞു. 

Summary: Chief Minister Siddaramaiah on Monday said Speaker U T Khader will decide on removing the portrait of Hindu nationalist Veer Savarkar from the Assembly Hall of Suvarna Vidhana Soudha

Tags:    

Writer - abs

contributor

Editor - abs

contributor

By - Web Desk

contributor

Similar News