ഓപ്പറേഷൻ സിന്ദൂറിനെ വിമർശിച്ചെന്ന പരാതിയിൽ അറസ്റ്റിൽ; അശോക യൂനിവേഴ്സിറ്റി പ്രഫ. അലി ഖാന്റെ മോചനം ആവശ്യപ്പെട്ട് വിദ്യാർഥികൾ

നേരത്തെ വാദം കേൾക്കണമെന്ന അലി ഖാൻ മഹ്മൂദാബാദിന്റെ ഹർജി അപേക്ഷ തിങ്കളാഴ്ച സുപ്രിം കോടതി അംഗീകരിച്ചു

Update: 2025-05-20 11:19 GMT

ഹരിയാന: അശോക യൂനിവേഴ്സിറ്റി അസോസിയേറ്റ് പ്രഫസർ അലി ഖാൻ മഹ്മൂദാബാദിനെ അറസ്റ്റ് ചെയ്ത നടപടി തെറ്റാണെന്നും അദ്ദേഹത്തെ ഉടൻ മോചിപ്പിക്കണമെന്നും ആവശ്യപ്പെട്ട് വിദ്യാർഥികൾ. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ചുള്ള അഭിപ്രായങ്ങളുടെ പേരിലാണ് അശോക യൂനിവേഴ്സിറ്റിയിലെ പൊളിറ്റിക്കൽ സയൻസ് വിഭാഗം മേധാവിയായ അലി ഖാൻ മഹ്മൂദാബാദിനെ അറസ്റ്റ് ചെയ്ത് രണ്ട് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടത്. 'അലി ഖാൻ മഹ്മൂദാബാദ് ഒരിക്കലും രാഷ്ട്രത്തോടോ ഭരണഘടനയോടോ അനാദരവ് പ്രകടിപ്പിച്ചിട്ടില്ല. അത്തരം അനാദരവ് ഞങ്ങളെ പഠിപ്പിച്ചിട്ടുമില്ല.' വിദ്യാർഥികൾ പറഞ്ഞു. അദ്ദേഹത്തിന്റെ മോചനം ആവശ്യപ്പെട്ട് സർവകലാശാല അദ്ദേഹത്തോടൊപ്പം നിൽക്കണമെന്നും വിദ്യാർഥികൾ ആവശ്യപ്പെട്ടു.

Advertising
Advertising

ഏപ്രിൽ 22-ന് നടന്ന പഹൽഗാം ആക്രമണത്തെത്തുടർന്ന് പാകിസ്താനിലെയും പാക് അധീന കശ്മീരിലെയും ഭീകര ക്യാമ്പുകൾക്കെതിരായ ഇന്ത്യൻ സൈനിക നടപടിയെക്കുറിച്ചുള്ള മാധ്യമസമ്മേളനങ്ങളെക്കുറിച്ചുള്ള പരാമർശത്തിനാണ് അലി ഖാൻ മഹ്മൂദാബാദിനെതിരെ രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഹരിയാനയിലെ ഭാരതീയ ജനതാ പാർട്ടിയുടെ യുവമോർച്ച യൂണിറ്റ് ജനറൽ സെക്രട്ടറി യോഗേഷ് ജതേരിയുടെ പരാതിയിലും ഹരിയാന സംസ്ഥാന വനിതാ കമ്മീഷൻ ചെയർപേഴ്‌സൺ രേണു ഭാട്ടിയയുടെ പരാതിയിലുമാണ് കേസ് ഫയൽ ചെയ്‌തിട്ടുള്ളത്.

ഭാരതീയ ന്യായ സംഹിത പ്രകാരം സാമുദായിക ഐക്യം നിലനിർത്തുന്നതിന് വിരുദ്ധമായ പ്രവൃത്തികൾ, ഐക്യത്തിന് കോട്ടം വരുത്തുന്ന പ്രസ്താവനകൾ, ദേശീയ പരമാധികാരത്തെ അപകടപ്പെടുത്തുന്ന പ്രവൃത്തികൾ, സ്ത്രീകളുടെ എളിമയെ അപമാനിക്കാൻ ഉദ്ദേശിച്ചുള്ള വാക്കുകൾ  എന്നിവയ്‌ക്കെതിരെയാണ് പ്രഫസർക്കെതിരെ കേസെടുത്തിരിക്കുന്നത്. മെയ് 8ന് പങ്കുവെച്ച ഒരു സോഷ്യൽ മീഡിയ പോസ്റ്റിൽ കേണൽ സോഫിയ ഖുറേഷിയെ ഹിന്ദുത്വ നിരൂപകർ പ്രശംസിക്കുന്നതിന്റെ വിരോധാഭാസം അലി ഖാൻ മഹ്മൂദാബാദ് എടുത്തുകാണിച്ചിരുന്നു. 'ആൾക്കൂട്ട കൊലപാതകങ്ങൾ, അനിയന്ത്രിതമായ ബുൾഡോസിംഗ്, ഭാരതീയ ജനതാ പാർട്ടിയുടെ വിദ്വേഷ പ്രചാരണത്തിന് ഇരയായ മറ്റുള്ളവരെ കൂടെ ഇന്ത്യൻ പൗരന്മാരായി സംരക്ഷിക്കണമെന്നും അവർക്ക് തുല്യമായി ഉച്ചത്തിൽ ആവശ്യപ്പെടാൻ കഴിയും.' അദ്ദേഹം പറഞ്ഞു.

സോഫിയ ഖുറേഷിയും വിംഗ് കമാൻഡർ വ്യോമിക സിംഗും നടത്തിയ പത്രസമ്മേളനങ്ങളുടെ ദൃശ്യങ്ങൾ പ്രധാനമാണെന്ന് ചൂണ്ടിക്കാട്ടിയ അലി ഖാൻ എന്നാൽ ദൃശ്യങ്ങൾ യാഥാർത്ഥ്യത്തിലേക്ക് വിവർത്തനം ചെയ്യപ്പെടണമെന്ന് ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം അത് വെറും കാപട്യമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 'ദേശീയ സൈനിക നടപടികളെ അപകീർത്തിപ്പെടുത്താൻ' പ്രൊഫസർ ശ്രമിച്ചുവെന്ന് ഹരിയാന വനിതാ കമ്മീഷൻ ആരോപിച്ചു. മെയ് 14 ന് പാനലിന്റെ സമൻസ് അദ്ദേഹം അവഗണിച്ചുവെന്ന് രേണു ഭാട്ടിയ പറഞ്ഞു. മെയ് 15 ന് കമ്മീഷൻ സർവകലാശാല സന്ദർശിച്ചപ്പോൾ അദ്ദേഹം അതിന് മുന്നിൽ ഹാജരായില്ലെന്നും അവർ പറഞ്ഞു.

എന്നാൽ സമാധാനവും ഐക്യവും പ്രോത്സാഹിപ്പിക്കുന്നതിനായി മാത്രമാണ് താൻ അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള മൗലികാവകാശം വിനിയോഗിച്ചതെന്ന് അലി ഖാൻ മഹ്മൂദാബാദ് പറഞ്ഞു. തന്റെ പരാമർശങ്ങൾ കമ്മീഷൻ പൂർണ്ണമായും തെറ്റിദ്ധരിച്ചുവെന്നും തന്റെ പോസ്റ്റുകൾ 'സ്ത്രീകളുടെ അവകാശത്തിന് ​​വിരുദ്ധമാണ്' എന്ന് എടുത്തുകാണിക്കുന്നതിൽ നോട്ടീസ് പരാജയപ്പെട്ടുവെന്നും പ്രഫസർ വാദിച്ചു.

നേരത്തെ വാദം കേൾക്കണമെന്ന അലി ഖാൻ മഹ്മൂദാബാദിന്റെ ഹർജി അപേക്ഷ തിങ്കളാഴ്ച സുപ്രിം കോടതി അംഗീകരിച്ചു. ചീഫ് ജസ്റ്റിസ് ബി.ആർ ഗവായി, ജസ്റ്റിസ് അഗസ്റ്റിൻ ജോർജ്ജ് മാസിഹ് എന്നിവരടങ്ങിയ ബെഞ്ചിന് മുമ്പാകെ അഭിഭാഷകൻ കപിൽ സിബലാണ് കേസ് പരാമർശിച്ചത്. ഇന്ത്യൻ സായുധ സേനയുടെ ഓപ്പറേഷനെക്കുറിച്ചുള്ള 'പൂർണ്ണമായും ദേശസ്നേഹപരമായ പ്രസ്താവന' നടത്തിയതിന് പ്രൊഫസറിനെതിരെ കേസുകൾ ഫയൽ ചെയ്തിട്ടുള്ളത് എന്നാണ് സിബൽ കോടതിയെ അറിയിച്ചത്. ചൊവ്വാഴ്ചയോ ബുധനാഴ്ചയോ ഇക്കാര്യം ലിസ്റ്റ് ചെയ്യാമെന്ന് ചീഫ് ജസ്റ്റിസ് ഗവായ് അറിയിച്ചു.

Tags:    

Writer - ആത്തിക്ക് ഹനീഫ്

Web Journalist at MediaOne

Web Journalist at MediaOne

Editor - ആത്തിക്ക് ഹനീഫ്

Web Journalist at MediaOne

Web Journalist at MediaOne

By - Web Desk

contributor

Similar News