ധർമസ്ഥലയിലെ ദുരൂഹമരണങ്ങൾ സംബന്ധിച്ച വാർത്തകൾക്ക് നിയന്ത്രണം ഏർപ്പെടുത്തണമെന്ന ഹരജി സുപ്രിംകോടതി തള്ളി

ധർമസ്ഥല ക്ഷേത്ര സ്ഥാപന സെക്രട്ടറി ഡി.ഹർഷേന്ദ കുമാർ ആണ് ഹരജി നൽകിയത്.

Update: 2025-08-08 16:32 GMT

ധർമസ്ഥലയിലെ ദുരൂഹമരണങ്ങൾ സംബന്ധിച്ച വാർത്തകൾക്ക് നിയന്ത്രണം ഏർപ്പെടുത്തണമെന്ന ഹരജി സുപ്രിംകോടതി തള്ളി

മംഗളൂരു: ധർമസ്ഥലയിലെ ദുരൂഹമരണങ്ങൾ സംബന്ധിച്ച വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നതിന് നിയന്ത്രണം ഏർപ്പെടുത്തണമെന്ന ഹരജി സുപ്രിംകോടതി തള്ളി. ധർമസ്ഥല ശ്രീ ക്ഷേത്ര സ്ഥാപനങ്ങളുടെ സെക്രട്ടറിയും ധർമസ്ഥല ധർമാധികാരി ഡോ.ഡി.വീരേന്ദ്ര ഹെഗ്‌ഡെ എംപിയുടെ സഹോദരനുമായ ഡി.ഹർഷേന്ദ കുമാറാണ് ഹരജി ഫയൽ ചെയ്തത്. വാർത്തകൾ അപകീർത്തികരമാവുന്നുവെങ്കിൽ

മാനനഷ്ടക്കേസ് കൊടുക്കാവുന്നതാണെന്ന് ജസ്റ്റിസുമാരായ രാജേഷ് ബിൻഡാലും മൻമോഹനും അടങ്ങുന്ന ബെഞ്ച് പറഞ്ഞു. സംസാര സ്വാതന്ത്ര്യത്തെ ഹനിക്കുന്നതിനാൽ അപൂർവമായ കേസുകളിൽ മാത്രമാണ് ഗാഗ് ഓർഡറുകൾ പുറപ്പെടുവിക്കാൻ കഴിയൂ എന്ന് ജസ്റ്റിസ് മൻമോഹൻ വ്യക്തമാക്കി.

Advertising
Advertising

സമൂഹ മാധ്യമങ്ങളിലും ടെലിവിഷനിലും ദിവസവും അപകീർത്തികരമായ റിപ്പോർട്ടുകൾ പ്രചരിക്കുന്നുണ്ടെന്നും കുറഞ്ഞത് ഇടക്കാല സംരക്ഷണമെങ്കിലും വേണമെന്നും ക്ഷേത്ര കമ്മിറ്റിക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ മുകുൾ റോഹ്തഗി വാദിച്ചു. എന്നാൽ, അപകീർത്തികരമായ റിപ്പോർട്ടുകൾ നഷ്ടമുണ്ടാക്കിയാൽ ക്ഷേത്രത്തിന് എല്ലായ്‌പ്പോഴും നഷ്ടപരിഹാരം തേടാമെന്നും എന്നാൽ മാധ്യമങ്ങൾക്കെതിരായ നിയന്ത്രണങ്ങൾ ന്യായീകരിക്കാനാവില്ലെന്നും കോടതി പറഞ്ഞു.

ക്ഷേത്രത്തിനെതിരെ അപകീർത്തികരമായ റിപ്പോർട്ടുകൾ പ്രസിദ്ധീകരിക്കുന്നുവെന്ന് ആരോപിച്ച് ഹർഷേന്ദ്ര കുമാർ നേരത്തെ ബംഗളൂരുവിലെ സിറ്റി സിവിൽ ആൻഡ് സെഷൻസ് കോടതിയെ സമീപിച്ചിരുന്നു. 8,842 വാർത്താലിങ്കുകളും ഹർജിയിൽ പരാമർശിച്ചിരുന്നു. ജൂലൈ 18ന് ബംഗളൂരു കോടതി കുഡ്ല റാംപേജ് യൂട്യൂബ് ചാനൽ ഉൾപ്പെടെയുള്ള എല്ലാ മാധ്യമങ്ങളും കേസ് റിപ്പോർട്ട് ചെയ്യുന്നതിൽ നിന്ന് വിലക്കി ഒരു ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.

കർണാടക ഹൈക്കോടതിയിൽ യൂട്യൂബ് ചാനൽ ഇതിനെ ചോദ്യം ചെയ്ത് ഹരജി നൽകി. ഈ മാസം ഒന്നിന് കോടതി റാംപേജ് യൂട്യൂബ് ചാനലിനുള്ള നിയന്ത്രണങ്ങൾ നീക്കുകയും മറ്റ് മാധ്യമങ്ങൾക്കുള്ള നിയന്ത്രണങ്ങൾ നിലനിർത്തുകയും ചെയ്തു. ആദ്യം നിരോധനം അനുവദിച്ച ജഡ്ജി വിജയകുമാർ റൈ ധർമസ്ഥല മഞ്ജുനാഥേശ്വര ട്രസ്റ്റ് നടത്തുന്ന ലോ കോളേജിലെ പൂർവ വിദ്യാർഥിയാണെന്ന് വ്യക്തമായതിനെത്തുടർന്ന് ഹരജി പരിഗണിക്കുന്നതിൽ നിന്ന് പിന്മാറി. മാധ്യമ വിലക്ക് തുടരണമെന്ന ക്ഷേത്രത്തിന്റെ ഹരജി പിന്നീട് കോടതി തള്ളി. തുടർന്നാണ് ഹർഷേന്ദ്ര സുപ്രിംകോടതിയെ സമീപിച്ചത്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News