Writer - ആത്തിക്ക് ഹനീഫ്
Web Journalist at MediaOne
ജമ്മു കശ്മീർ: 26 പേരുടെ മരണത്തിന് കാരണമായ പഹൽഗാം ആക്രമണത്തിന് മൂന്ന് മാസങ്ങൾക്ക് ശേഷം കൂട്ടക്കൊലക്ക് പിന്നിലുണ്ടെന്ന് സംശയിക്കുന്ന മൂന്ന് പേർ സൈന്യവുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതായി ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു. മൂന്ന് വിദേശ ഭീകരരുടെ സാന്നിധ്യം സംബന്ധിച്ച വിവരം സായുധ സേനക്ക് ലഭിച്ചതിനെത്തുടർന്ന് ശ്രീനഗറിലെ മൗണ്ട് മഹാദേവിന് സമീപമുള്ള ലിഡ്വാസിൽ ഏറ്റുമുട്ടൽ ആരംഭിച്ചു.
ഓപ്പറേഷൻ മഹാദേവ് എന്ന പേരിൽ സൈന്യവും ജമ്മു കശ്മീർ പൊലീസും സിആർപിഎഫും സംയുക്തമായി നടത്തിയ വെടിവെപ്പിലാണ് ഭീകരരെ വധിച്ചത്. ഭീകരരുടെ ഒളിത്താവളത്തിൽ നിന്ന് ഏകദേശം 17 ഗ്രനേഡുകൾ, ഒരു എം4 കാർബൈൻ, രണ്ട് എകെ-47 റൈഫിളുകൾ എന്നിവ കണ്ടെടുത്തു. 'ഏപ്രിൽ 22 ന് ബൈസരൻ താഴ്‌വരയിൽ നടന്ന പഹൽഗാം ഭീകരാക്രമണത്തിൽ ഈ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട തീവ്രവാദികൾക്ക് പങ്കുണ്ടാകാൻ സാധ്യതയുണ്ടെന്ന്" ഉന്നത വൃത്തത്തെ ഉദ്ധരിച്ച് ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്യുന്നു.
ജൂലൈ ആദ്യം ഡാച്ചിഗാം കാട്ടിൽ സംശയാസ്പദമായ ഒരു ആശയവിനിമയം സൈന്യം ട്രാക്ക് ചെയ്തതതിനെ തുടർന്ന് സംയുക്ത സംഘം 14 ദിവസത്തേക്ക് സൂക്ഷ്മമായി പ്രദേശം നിരീക്ഷിച്ചു പോരുകയായിരുന്നു. ഇന്ന് (തിങ്കളാഴ്ച) രാവിലെ 11.30 ഓടെ ആയുധങ്ങളുമായി കണ്ടെത്തിയ സംഘത്തെ തന്ത്രപരമായ നീക്കത്തിലൂടെ വധിച്ചതായും റിപ്പോർട്ടിൽ പറയുന്നു.