Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
ഭോപ്പാല്‍: റെയിൽവെയിൽ ടിടിഇ ചമഞ്ഞ് തട്ടിപ്പ് നടത്തുകയും യാത്രക്കാർക്ക് വ്യാജ ടിക്കറ്റുകൾ നൽകി കബളിപ്പിക്കുകയും ചെയ്ത യുവാവ് അറസ്റ്റില്‍. മധ്യപ്രദേശിലെ രേവയിലെ ആട്രൈല നിവാസിയായ ആദര്‍ശ് ജയ്‌സ്വാളിനെയാണ് വാരണാസി റെയില്‍വെ പൊലീസ് പിടികൂടിയത്. കാമുകിയെ വിവാഹം കഴിക്കുന്നതിനു വേണ്ടിയാണ് യുവാവ് ടിടിഇയായി ട്രെയിനില്‍ എത്തിയത്.
ഇയാളുടെ തട്ടിപ്പുകൾ സംബന്ധിച്ച് നിരവധി പരാതികൾ റെയിൽവെ പൊലീസിന് ലഭിച്ചിരുന്നു. ഈസ്റ്റ് സെൻട്രൽ റെയിൽവെയുടെ വ്യാജ തിരിച്ചറിയൽ കാർഡും ടിടിഇമാരുടെ വസ്ത്രവും ഇയാളിൽ നിന്ന് പിടിച്ചെടുത്തു. സ്വന്തം ഗ്രാമത്തിലെ ഒരു ഇന്റർനെറ്റ് കഫേയിൽ നിന്നാണ് ഇയാൾ വ്യാജ ഐഡി കാർഡ് തയ്യാറാക്കിയത്. ഇതിന് പുറമെ വ്യാജ ടിക്കറ്റുകൾ നിർമിച്ച് നൽകി യാത്രക്കാരെ കബളിപ്പിക്കുകയും ചെയ്തു.
ചോദ്യം ചെയ്യലിലാണ് താൻ പ്രണയിച്ചിരുന്ന പെൺകുട്ടിയെ വിവാഹം ചെയ്യാൻ വേണ്ടിയാണ് വേഷം മാറിയതെന്ന് ആദര്‍ശ് വ്യക്തമാക്കിയത്. ബിടെക് ബിരുദധാരിയായ ആദര്‍ശ് തൊഴില്‍ രഹിതനാണ്. ഇഷ്ടപ്പെട്ട പെണ്‍കുട്ടിയെ വിവാഹം ചെയ്യാന്‍ ജോലി വേണമെന്ന് വീട്ടുകാര്‍ പറഞ്ഞതോടെയാണ് യുവാവ് ടിടിഇ ആയി വേഷം മാറി അഭിനയിച്ചത്.
ജയ്‌സ്വാൾ ഒരിക്കൽ വരാണസിയിൽ നിന്ന് ലക്സറിലേക്കുള്ള ജനത എക്സ്പ്രസിൽ ജ്യോതി കിരൺ എന്ന യാത്രക്കാരിക്ക് സ്വന്തമായി നിർമിച്ച ടിക്കറ്റ് നൽകി. ടിക്കറ്റിൽ കോച്ച് നമ്പർ ബി-3 എന്നാണ് രേഖപ്പെടുത്തിയിരുന്നത്. എന്നാൽ സ്റ്റേഷനിലെത്തിയപ്പോഴാണ് അങ്ങനെയൊരു കോച്ച് ഇല്ലെന്നും കോച്ച് നമ്പർ എം-2 എന്നാണെന്നും മനസിലായത്. തുടർന്ന് ഇവർ പൊലീസിനെ സമീപിക്കുകയായിരുന്നു. ഇയാൾക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. അന്വേഷണം തുടരുകയാണ്.