കലാപത്തിന് പേരുകേട്ട സംസ്ഥാനമായിരുന്നു ഉത്തർപ്രദേശ്, ഇപ്പോൾ പേടിക്കേണ്ട കാര്യമില്ല: യോഗി ആദിത്യനാഥ്

2017-നും 2023-നും ഇടയിൽ യുപിയിൽ ഒരു കലാപം പോലും പൊട്ടിപ്പുറപ്പെട്ടിട്ടില്ലെന്നും യോഗി ആദിത്യനാഥ്

Update: 2023-04-18 14:06 GMT
Editor : afsal137 | By : Web Desk
Advertising

ന്യൂഡൽഹി: കലാപത്തിന് പേരുകേട്ട സംസ്ഥാനമായിരുന്നു ഉത്തർപ്രദേശ് എന്നും എന്നാൽ ഇപ്പോൾ പേടിക്കേണ്ട കാര്യമില്ലെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സംസ്ഥാനത്തെ വ്യവസായികളെ ഭീഷണിപ്പെടുത്താൻ ഒരു മാഫിയയ്ക്കും കുറ്റവാളികൾക്കും കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. സമാജ് വാദി പാർട്ടി മുൻ എം.പി അതിഖ് അഹമ്മദ് കൊല്ലപ്പെട്ടതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പരാമർശം.

ലഖ്നൗ, ഹർദോയ് ജില്ലകളിൽ ടെക്സ്റ്റൈൽ പാർക്കുകൾ സ്ഥാപിക്കുന്നതിനുള്ള ധാരണാപത്രം ഒപ്പുവയ്ക്കുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു യോഗി. ''ഇപ്പോൾ, ഒരു പ്രൊഫഷണൽ ക്രിമിനലിനോ മാഫിയക്കോ ഒരു വ്യവസായിയെ ഫോണിൽ ഭീഷണിപ്പെടുത്താൻ പോലും കഴിയില്ല, കലാപത്തിന് പേരുകേട്ട സംസ്ഥാനമായിരുന്നു ഉത്തർപ്രദേശ്. പല ജില്ലകളുടെയും പേരുകൾ പോലും ജനങ്ങളെ ഭയപ്പെടുത്തിയിരുന്നു. ഇപ്പോൾ പേടിക്കേണ്ട കാര്യമില്ല''- യോഗി ആദിത്യനാഥ് പറഞ്ഞു. 2012-നും 2017-നുമിടയിൽ 700 ലധികം കലാപങ്ങൾക്ക് സംസ്ഥാനം സാക്ഷ്യം വഹിച്ചുവെന്നും യോഗി ചൂണ്ടിക്കാട്ടി. അഖിലേഷ് യാദവ് സർക്കാരിനെ വിമർശിച്ചായിരുന്നു യോഗിയുടെ പ്രസ്താവന.

2017-നും 2023-നും ഇടയിൽ യുപിയിൽ ഒരു കലാപം പോലും പൊട്ടിപ്പുറപ്പെട്ടിട്ടില്ല, കർഫ്യൂ ഏർപ്പെടുത്തിയിട്ടില്ല. നിക്ഷേപിക്കാനും വ്യവസായങ്ങൾ സ്ഥാപിക്കാനുമുള്ള ഏറ്റവും അനുകൂലമായ അവസരമാണിതെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. അതിഖ് അഹമ്മദിന്റെയും സഹോദരന്റെയും കൊലപാതകത്തിന് പിന്നാലെ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനമാണുയരുന്നത്. 'യുപിയിൽ കുറ്റകൃത്യങ്ങൾ അതിന്റെ പാരമ്യത്തിലെത്തി, കുറ്റവാളികളുടെ മനോവീര്യം ഉയർന്നിരിക്കുന്നു. സുരക്ഷാ വലയത്താൽ ചുറ്റപ്പെട്ടിട്ടും ഒരാളെ പരസ്യമായി കൊല്ലാൻ കഴിയുമ്പോൾ, പൊതുജനത്തിന്റെ അവസ്ഥ ആർക്കും ഊഹിക്കാവുന്നതേയുള്ളൂ. ഇതുമൂലം പൊതുജനങ്ങൾക്കിടയിൽ ഭയത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കുകയാണ്. ചിലർ മനഃപൂർവം ഇത്തരമൊരു അന്തരീക്ഷം സൃഷ്ടിക്കുകയാണെന്ന് തോന്നുന്നു, ''സമാജ്വാദി പാർട്ടി അധ്യക്ഷനും പ്രതിപക്ഷ നേതാവുമായ അഖിലേഷ് യാദവ് ട്വീറ്റ് ചെയ്തു.

അതിഖ് അഹമ്മദിന്റെയും സഹോദരന്റെയും കൊലപാകത്തിൽ യു.പി സർക്കാർ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ യുപി പോലീസും മൂന്നംഗ പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകി. വിഷയം സുപ്രിംകോടതിയിലും എത്തിയിട്ടുണ്ട്. കൊലപാതകത്തിൽ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി ഇന്ന് പരിഗണിക്കാൻ കോടതി തീരുമാനിച്ചു. യുപി പോലീസിന്റെ വർധിച്ചുവരുന്ന ഏറ്റുമുട്ടൽ പരിശോധിക്കണമെന്നും ഹർജിക്കാരൻ ആവശ്യപ്പെട്ടു. പൊലീസിന്റെ ഇത്തരം നടപടികൾ ജനാധിപത്യത്തിനും നിയമവാഴ്ചയ്ക്കും കടുത്ത ഭീഷണിയാണെന്നും അത് പൊലീസ് രാജിലേക്ക് നയിക്കുമെന്നും ഹരജിക്കാരൻ ചൂണ്ടിക്കാട്ടി.

Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News