ഉത്തരാഖണ്ഡിൽ സ്‌കൂളുകളിൽ ഭഗവദ്ഗീത പാരായണം നിർബന്ധം; പ്രഖ്യാപിച്ച് മുഖ്യമന്ത്രി പുഷ്‌കർ സിങ് ധാമി
ഇന്ത്യൻ സംസ്‌കാരം, ധാർമിക മൂല്യങ്ങൾ, ജീവിത തത്ത്വചിന്ത എന്നിവയുമായി വിദ്യാർഥികളെ ബന്ധിപ്പിക്കുക എന്നതാണ് ഇതുകൊണ്ട് ലക്ഷ്യമിടുന്നതെന്നും മുഖ്യമന്ത്രി
ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ വിദ്യാലയങ്ങളിൽ ഭഗവദ്ഗീത പാരായണം ചെയ്യുന്നത് നിർബന്ധമാക്കി ബിജെപി സര്‍ക്കാര്‍. പ്രഖ്യാപനം മുഖ്യമന്ത്രി പുഷ്‌കർ സിങ് ധാമി നടത്തുകയും ചെയ്തു.
സാമൂഹിക മാധ്യമമായ എക്‌സിലാണ് ധാമിയുടെ ഇതുസംബന്ധിച്ച അറിയിപ്പ് വന്നത്.
ഇന്ത്യൻ സംസ്‌കാരം, ധാർമിക മൂല്യങ്ങൾ, ജീവിത തത്ത്വചിന്ത എന്നിവയുമായി വിദ്യാർഥികളെ ബന്ധിപ്പിക്കുക എന്നതാണ് ഇതുകൊണ്ട് ലക്ഷ്യമിടുന്നതെന്നും ധാമി വ്യക്തമാക്കി.
'സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ ഗീതയിലെ ശ്ലോകങ്ങൾ ഉരുവിട്ട് പഠിക്കുന്നത് ഞങ്ങളുടെ സർക്കാർ നിർബന്ധമാക്കിയിരിക്കുന്നു. ഇന്ത്യൻ സംസ്‌കാരം, ധാർമിക മൂല്യങ്ങൾ, ജീവിത തത്ത്വചിന്ത എന്നിവയുമായി വിദ്യാർഥികളെ ബന്ധിപ്പിച്ച് അവരുടെ സമഗ്ര വികസനത്തിന് ഇത് വഴിയൊരുക്കുന്നു'- ഇങ്ങനെയായിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകള്‍.
അതേസമയം ബിജെപി സര്‍ക്കാറിന്റെ നീക്കത്തിനെതിരെ കോൺഗ്രസും സമാജ്‌വാദി പാർട്ടിയും രംഗത്ത് എത്തി. ഭരണഘടനയുടെ മതേതര മനോഭാവത്തിന് എതിരാണ് ബിജെപിയുടെ നീക്കമെന്ന് കോൺഗ്രസ് വക്താവ് ഉദിത് രാജ് പറഞ്ഞു. ആരെങ്കിലും സ്വകാര്യമായി ഗീത വായിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, അവർക്ക് അങ്ങനെ ചെയ്യാൻ സ്വാതന്ത്ര്യമുണ്ട്, പക്ഷേ അത് സ്കൂൾ വിദ്യാഭ്യാസത്തിന്റെ നിർബന്ധിത ഭാഗമാക്കരുതെന്നും അദ്ദേഹം പറഞ്ഞു.
हमारी सरकार द्वारा प्रदेश के स्कूलों में गीता के श्लोकों के पाठ को अनिवार्य किया गया है। यह पहल विद्यार्थियों को भारतीय संस्कृति, नैतिक मूल्यों और जीवन-दर्शन से जोड़ते हुए उनके सर्वांगीण विकास का मार्ग प्रशस्त कर रही है। pic.twitter.com/RbL7UE3E5w
— Pushkar Singh Dhami (@pushkardhami) December 21, 2025