Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വന്ദേമാതരം ആലപിക്കുന്നത് നിര്‍ബന്ധമാക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഗോരഖ്പുരിൽ ഏക്താ യാത്രയും വന്ദേമാതരം സമൂഹഗാനാലാപനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യസ്നേഹം വളർത്തുന്നതിന് ഈ നടപടി ഉപകരിക്കുമെന്നും യോഗി പറഞ്ഞു.
വന്ദേമാതരത്തെ എതിര്‍ക്കുന്നതില്‍ അര്‍ഥമില്ലെന്നും അതിനെ എതിര്‍ത്തതാണ് ഇന്ത്യാ വിഭജനത്തിന് കാരണമായതെന്നും യോഗി കൂട്ടിച്ചേർത്തു. ദേശീയ ഗീതമായ വന്ദേമാതരത്തോട് ആദരവ് ഉണ്ടായിരിക്കണം. ഉത്തർപ്രദേശിലുടനീളമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വന്ദേമാതരം ചൊല്ലുന്നത് നിർബന്ധമാക്കുന്നതു വഴി സംസ്ഥാനത്തെ ഓരോ പൗരനും ഭാരതമാതാവിനോടും മാതൃരാജ്യത്തോടും ആദരവും ഭക്തിയും വളർത്തിയെടുക്കാൻ കഴിയുമെന്നും യോഗി വ്യക്തമാക്കി.
ദേശീയ ഗീതത്തെച്ചൊല്ലിയുള്ള രാഷ്ട്രീയ വിവാദങ്ങൾക്കിടെയാണ് യോഗിയുടെ പ്രഖ്യാപനം. 1937ൽ ഗാനത്തിലെ പ്രധാന വരികൾ ഒഴിവാക്കിയതായി പ്രധാനമന്ത്രി നരേന്ദ്ര മോദി അവകാശപ്പെട്ടതിനെ തുടർന്നാണ് വിവാദം ആരംഭിച്ചത്. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്റെ ശബ്ദമായിരുന്നു വന്ദേമാതരം. അതിന്റെ ആത്മാവായ വരികള്‍ വെട്ടിച്ചുരുക്കിയവരുടെ വിഭജന മനോഭാവം രാജ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്നാതാണെന്നാണ് മോദി പറഞ്ഞത്.