‘ഇന്നായിരുന്നെങ്കിൽ ശ്രീകൃഷ്ണനും അഴിമതിക്കാരനായേനെ’ ഇലക്ടറൽ ബോണ്ട് വിധിയിൽ സു​പ്രിം കോടതിയെ പരിഹസിച്ച് മോദി

ശ്രീകൃഷ്ണനെയും കുചേലനെയും ഉപമിച്ചുകൊണ്ടായിരുന്നു പരിഹാസം

Update: 2024-02-19 12:39 GMT
Editor : Anas Aseen | By : Web Desk
Advertising

ലഖ്നൗ: സുപ്രിംകോടതിയെ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്നായിരുന്നു കുചേലനിൽ നിന്ന് ശ്രീകൃഷ്ണൻ അവിൽപ്പൊതി സ്വീകരിച്ചതെങ്കിൽ അതിൽ ആ​രെങ്കിലും പൊതു താൽപര്യ ഹരജി നൽകിയാൽ ശ്രീകൃഷ്ണൻ അഴിമതിക്കാരനാണെന്ന് സുപ്രിംകോടതി വിധിച്ചേനേ എന്നായിരുന്നു മോദിയുടെ പരിഹാസം. ഇലക്ട്രൽ ബോണ്ട് റദ്ദാക്കിയ സുപ്രിംകോടതി വിധിക്കെതിരെയാണ് മോദിയുടെ പരാമർശം. ഉത്തർപ്രദേശിലെ കൽക്കി ദാം ക്ഷേത്ര ശിലാസ്ഥാപന ചടങ്ങിലാണ് മോദി പരിഹസിച്ചത്. 

കുചേലൻ ശ്രീകൃഷ്ണനെ കാണാൻ ​​പോയപ്പോൾ അവൽ പൊതിയുമായിട്ടായിരുന്നു പോയത്. ഇന്നായിരുന്നെങ്കിൽ അത് അഴിമതിയായേനെ. അത് വീഡിയോ എടുത്ത് ആരെങ്കിലും സുപ്രിംകോടതിയിൽ പൊതുതാൽപര്യ ഹരജി നൽകിയിരുന്നെങ്കിൽ ശ്രീകൃഷ്ണൻ അഴിമതിക്കാരനാണെന്ന് വിധിച്ചേനേയെന്നുമായിരുന്നു മോദിയുടെ  പരിഹാസം.

ഇലക്ടറൽ ബോണ്ട് പദ്ധതി ഭരണഘടനാ വിരുദ്ധമാണെന്ന് കാണിച്ച് റദ്ദാക്കുന്നതായി സുപ്രിംകോടതി കഴിഞ്ഞ ദിവസം വിധിച്ചിരുന്നു. രാഷ്ട്രീയ പാർട്ടികൾക്ക് ധനസഹായം നൽകുന്ന ഇലക്ടറൽ ബോണ്ട് പദ്ധതിയുടെ സാധുത ചോദ്യം ചെയ്തുള്ള ഒരു കൂട്ടം ഹരജികളിലാണ് സുപ്രിംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് വിധി പറഞ്ഞത്. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ബി.ആർ ഗവായ്, ജെ.ബി പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങുന്ന ബെഞ്ചാണ് കേസ് പരിഗണിച്ചത്.

രാഷ്ട്രീയ പാർട്ടികൾക്ക് ലഭിക്കുന്ന സംഭാവന അറിയാനുള്ളത് വോട്ടർമാരുടെ അവകാശമാണ്. ഉറവിടം വ്യക്തമാക്കാത്ത ഇലക്ടറൽ ബോണ്ടുകൾ വിവരാവകാശ ലംഘനമാണ്. കള്ളപ്പണം ഇല്ലാതാക്കാനുള്ള വഴി ഇലക്ടറൽ ബോണ്ടുകൾ മാത്രമല്ല. വിവരങ്ങൾ മറച്ചുവെക്കുന്നത് വിവരാവകാശ നിയമത്തിനു എതിരാണ്.രാഷ്ട്രീയ പാർട്ടികൾക്കുള്ള സാമ്പത്തിക സഹായം ക്രമവിരുദ്ധ പ്രവർത്തനങ്ങളിലേക്ക് നയിക്കും. കള്ളപ്പണം ഇല്ലാതാക്കൽ ജനങ്ങളുടെ വിവരാവകാശ നിയമം മറികടക്കാനുള്ള കാരണമല്ല. രാഷ്ട്രീയ പാർട്ടികൾക്കുള്ള സാമ്പത്തിക സഹായവും സംഭാവനയും ഒരുപോലെ ദോഷകരമാണ്.

എല്ലാത്തരം സംഭാവനകളും ഒരുപോലെയല്ല. വിദ്യാർഥികളും ദിവസ വേതനക്കാരും രാഷ്ട്രീയ പാർട്ടികൾക്ക് സംഭാവന നൽകുന്നുണ്ട്. എല്ലാത്തരം സംഭാവനകളും നയരൂപീകരണത്തെ സ്വാധീനിക്കുന്നില്ല. സ്വകാര്യത കാരണമാക്കി ചില ഇടപാടുകൾക്ക് സംരക്ഷണം നൽകുന്നത് അനുവദിക്കാൻ കഴിയില്ല. വിവരങ്ങളുടെ രഹസ്യാത്മകത രാഷ്ട്രീയ പാർട്ടികൾക്കുള്ള സംഭാവനകൾക്കും ബാധകമാണ്.

പരിധിക്ക് ഉള്ളിലുള്ള സംഭാവനകളെ അംഗീകരിക്കാൻ കഴിയൂ. പൊതുനയങ്ങളെ സ്വാധീനിക്കുന്ന സംഭാവനകൾക്ക് രാഷ്ട്രീയപാർട്ടികളുടെ സ്വകാര്യത സംരക്ഷിക്കാനുള്ള അവകാശം നൽകാൻ കഴിയില്ല.

കോർപ്പറേറ്റുകൾ രാഷ്ട്രീയപാർട്ടികൾക്ക് അനിയന്ത്രിതമായി സംഭാവന ചെയ്യാൻ സാധിക്കുന്ന കമ്പനി ആക്ട് ഭേദഗതി ഭരണഘടനാ വിരുദ്ധമാണ്. കൂടുതൽ സംഭാവന നൽകുന്ന കമ്പനിക്ക് രാഷ്ട്രീയത്തിൽ കൂടുതൽ സ്വാധീനം ചെലുത്താൻ സാധിക്കും. കമ്പനികൾ നൽകുന്ന സംഭാവനകൾ തീർത്തും വ്യാവസായിക ഇടപാടുകൾ മാത്രമാണെന്നും കോടതി വിധിയിൽ പറയുന്നു.

കോൺഗ്രസ് നേതാവ് ജയ താക്കൂറും സി.പി.എമ്മും സമർപ്പിച്ചത് ഉൾപ്പെടെ നാല് ഹരജികളാണ് സുപ്രിംകോടതി പരിഗണിച്ചത്. രാഷ്ട്രീയ പാർട്ടികൾക്ക് സംഭാവന നൽകാനുള്ള കടപ്പത്രങ്ങളാണ് ലളിതമായി പറഞ്ഞാൽ ഇലക്ടറൽ ബോണ്ടുകൾ. 2018 ജനുവരി രണ്ടിന് സർക്കാർ വിജ്ഞാപനം ചെയ്ത ഈ പദ്ധതി രാഷ്ട്രീയ ഫണ്ടിങ്ങിൽ സുതാര്യത കൊണ്ടുവരാനുള്ള ശ്രമങ്ങളുടെ ഭാഗമായി അവതരിപ്പിച്ചതാണ്.

പദ്ധതിയുടെ വ്യവസ്ഥകൾ അനുസരിച്ച് പാർട്ടികൾക്ക് സംഭാവന നൽകാൻ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പ്രത്യേക ശാഖകളിൽ നിന്നും നിശ്ചിതതുകക്കുള്ള ഇലക‌്ടറല്‍ ബോണ്ടുകൾ വാങ്ങാം. ഏതൊരു ഇന്ത്യൻ പൗരനും സ്ഥാപനത്തിനും ഇത്തരത്തിൽ സംഭാവനകൾ നൽകാം. ആയിരം, പതിനായിരം, ഒരു ലക്ഷം, പത്ത് ലക്ഷം എന്നിങ്ങനെയാണ് ബോണ്ടുകളുടെ മൂല്യം.

ആരാണ് പണം നൽകേണ്ടത് എന്ന് പാർട്ടികൾ വെളിപ്പെടുത്തേണ്ടതില്ല. പാർട്ടികൾക്ക് അവരുടെ ഔദ്യോഗിക ബാങ്ക് അക്കൗണ്ടുകൾ വഴി സംഭാവന ചെയ്യപ്പെട്ട തുക പിൻവലിക്കാം. 2017ൽ അരുണ ജെയ്റ്റ്‍ലിയാണ് ഈ പദ്ധതി അവതരിപ്പിക്കുന്നത്. പലിശ രഹിതമാണ് എന്നതിന് പുറമേ നിലവിലെ സാഹചര്യത്തിൽ ബോണ്ടുകൾ തിരിച്ചു നൽകി പണം വാങ്ങാനും സാധിക്കില്ല. 2018 മാർച്ച് 18 -നാണ് ഈ ഫിനാൻസ് ബിൽ ഒരു ചർച്ചയുമില്ലാതെ പാസാക്കിയത്.

1951ലെ ജനപ്രാതിനിധ്യ നിയമത്തിന്‍റെ സെക്ഷൻ 29 എ അനുസരിച്ച് രജിസ്റ്റർ ചെയ്യപ്പെട്ട പാർട്ടികൾക്ക് മാത്രമേ ഇലക്ടറൽ ബോണ്ടുകൾ സ്വീകരിക്കാൻ കഴിയൂ. എറ്റവും ഒടുവിൽ നടന്ന തെരഞ്ഞെടുപ്പിൽ ഒരു ശതമാനം വോട്ടെങ്കിലും നേടിയിരിക്കണമെന്നും നിബന്ധനയുണ്ട്. സംഭാവന വാങ്ങുന്ന ബാങ്ക് അക്കൗണ്ട് ഇലക്ഷൻ കമ്മീഷൻ അംഗീകൃതമായിരിക്കണമെന്നും നിബന്ധനയുണ്ട്. ഒരു അക്കൗണ്ട് മാത്രമേ ഇതിനായി ഉപയോഗിക്കാനും പാടുള്ളൂ.

രാഷ്ട്രീയ പാർട്ടികൾക്കുള്ള സംഭാവനകൾ ബാങ്ക് വഴി നൽകുന്ന സംവിധാനം കള്ളപ്പണം തടയാൻ വേണ്ടിയാണെന്നും സംഭാവന ചെയ്യുന്നവരെ സംരക്ഷിക്കുകയാണ് ഇലക്ടറൽ ബോണ്ട് പദ്ധതിയുടെ ആവശ്യകതയെന്നുമായിരുന്നു കേന്ദ്രത്തിന്‍റെ വാദം. എന്നാൽ, ഈ വാദമാണ് സുപ്രിംകോടതി ഇപ്പോൾ തള്ളി പദ്ധതി റദ്ദാക്കിയിരിക്കുന്നത്.

Tags:    

Writer - Anas Aseen

contributor

Editor - Anas Aseen

contributor

By - Web Desk

contributor

Similar News