ഡൽഹി: തൊഴിലിടങ്ങളിലെ നീതിനിഷേധത്തിന്‍റെ കഥകൾ നമ്മൾ കേട്ടിട്ടുണ്ട്, പലരും അനുഭവിച്ചിട്ടുണ്ട്. കഴിവുള്ളവര്‍ അവഗണിക്കപ്പെടുകയും അനര്‍ഹര്‍ക്ക് വലിയ പരിഗണന ലഭിക്കുകയും ചെയ്യുന്നത് പുതിയ കാര്യമല്ല. വർഷങ്ങളായി ഒരു കമ്പനിയിൽ ജോലി ചെയ്യുന്ന മുതിർന്ന ജീവനക്കാരി തന്നെക്കാൾ പ്രായം കുറഞ്ഞ ഒരാളെ തന്‍റെ ബോസായി നിയമിച്ചതിൽ പ്രതിഷേധിച്ച് അവർക്ക് പരിശീലനം നൽകാൻ വിസമ്മതിച്ചു. തന്നെക്കാൾ പകുതി പ്രായം മാത്രമുള്ള ഒരാളെ പരിശീലിപ്പിക്കാൻ തനിക്ക് കഴിയില്ല എന്നതായിരുന്നു അവരുടെ നിലപാട്.
ഫെബ്രുവരി 10 ന് @theunobsolete എന്ന തന്‍റെ അക്കൗണ്ടിൽ നിന്ന് പോസ്റ്റ് ചെയ്ത ഒരു ടിക് ടോക്ക് വീഡിയോയിലാണ് ജെന്നിഫർ ഷ്രോഡർ തന്‍റെ അനുഭവം പങ്കുവെച്ചത്. "ഒരു 25 വയസുകാരിക്ക് പ്രമോഷൻ ലഭിക്കുന്നതിന് ഞാൻ സാക്ഷിയായി. എന്നിട്ട് അവർ എന്നോട് അവളെ പരിശീലിപ്പിക്കാൻ ആവശ്യപ്പെട്ടു. ഞാൻ നോ പറഞ്ഞു'' ജെന്നിഫർ പറയുന്നു. തന്‍റെ തൊഴിലുടമയുടെ പേരോ അവർ ജോലി ചെയ്യുന്ന സ്ഥാപനത്തിന്‍റെ പേരോ ഷ്രോഡര്‍ വെളിപ്പെടുത്തിയില്ല. പരിചയസമ്പത്ത് ഉണ്ടായിരുന്നിട്ടും കമ്പനി ബിരുദാനന്തര ബിരുദം നേടിയ ഒരാളെയാണ് ആ റോളിനായി തെരഞ്ഞെടുത്തതെന്ന് അവർ വിശദീകരിച്ചു.
തന്നെക്കൊണ്ട് തന്നെ പുതിയ ബോസിനെ പരിശീലിപ്പിക്കാൻ ആവശ്യപ്പെട്ട കമ്പനിയുടെ നടപടി വലിയൊരു അപമാനമായി തോന്നിയെന്ന് ഷ്രോഡര്‍ പറയുന്നു. തന്നെക്കാൾ താഴെ നിൽക്കേണ്ട ഒരാൾക്ക് മുകളിൽ വരാൻ വേണ്ടി വഴി കാണിച്ചു കൊടുക്കേണ്ടി വരുന്നത് ആത്മാഭിമാനമുള്ളവര്‍ക്ക് അംഗീകരിക്കാൻ കഴിയില്ലെന്ന് അവർ വിശ്വസിക്കുന്നു.
ഈ വിഷയം സോഷ്യൽ മീഡിയയിൽ എത്തിയപ്പോൾ രണ്ട് തരത്തിലുള്ള അഭിപ്രായങ്ങളാണ് ഉയർന്നുവന്നത്. വർഷങ്ങളോളം കമ്പനിയോട് കൂറ് കാണിച്ച ഒരാളെ മറികടന്ന് പരിചയസമ്പത്ത് കുറഞ്ഞ ഒരാൾക്ക് പ്രൊമോഷൻ നൽകിയത് നീതിയല്ലെന്ന് ഒരു കൂട്ടര്‍ വാദിക്കുന്നു. അനുഭവപരിചയത്തിന് വില നൽകണമെന്നാണ് ഇവരുടെ പക്ഷം. പ്രായമല്ല, മറിച്ച് ഒരാളുടെ കഴിവും പുതിയ സാങ്കേതികവിദ്യ കൈകാര്യം ചെയ്യാനുള്ള പ്രാപ്തിയുമാണ് പ്രൊമോഷന് മാനദണ്ഡമാകേണ്ടതെന്ന് മറ്റൊരു വിഭാഗം ചൂണ്ടിക്കാട്ടുന്നു. അർഹതയുള്ള ആൾക്ക് സ്ഥാനക്കയറ്റം ലഭിക്കുമ്പോൾ സഹകരിക്കാതിരിക്കുന്നത് തൊഴിൽപരമായ അച്ചടക്കമില്ലായ്മയാണെന്നും പറയുന്നു. 'നിങ്ങൾക്ക് 50 വയസ്സിനു മുകളിലാണെങ്കിൽ, ഇപ്പോൾ തന്നെ ഒരു അഭിഭാഷകനെ സമീപിക്കൂ' മറ്റൊരാൾ ഉപദേശിച്ചു.
തുടർന്നുള്ള ഒരു വീഡിയോയിൽ, മീറ്റിംഗുകളിൽ നിന്നും പ്രോജക്റ്റുകളിൽ നിന്നും ഒഴിവാക്കപ്പെട്ടതും മാനേജ്മെന്‍റുമായി നേരിട്ടുള്ള ചർച്ചകൾക്കായി വിളിക്കപ്പെട്ടതും ഉൾപ്പെടെയുള്ള അനന്തരഫലങ്ങൾ ഷ്രോഡർ വിശദമായി വിവരിച്ചു. മൂന്നാഴ്ച കഴിഞ്ഞ ശേഷം മാനേജരും എച്ച്ആർ (HR) വിഭാഗവുമായി നടന്ന നിർണായക കൂടിക്കാഴ്ചയിൽ ഷ്രോഡർ വെറും കൈയോടെയല്ല എത്തിയത്. തന്‍റെ വർഷങ്ങളായുള്ള പ്രവർത്തന മികവ്, കമ്പനിക്ക് നൽകിയ സംഭാവനകൾ, നിലവിലെ സ്ഥാനക്കയറ്റത്തിലെ അപാകതകൾ എന്നിവ തെളിയിക്കുന്ന രേഖകളും തെളിവുകളും അവർ ഹാജരാക്കി.
തന്നെക്കാൾ പ്രായം കുറഞ്ഞ ഒരാൾക്ക് കീഴിൽ ജോലി ചെയ്യാനോ അവരെ പരിശീലിപ്പിക്കാനോ താൻ തയ്യാറല്ലെന്ന് വ്യക്തമാക്കിയതോടെ, കമ്പനിക്ക് മുന്നിൽ രണ്ട് വഴികളേ ഉണ്ടായിരുന്നുള്ളൂ. ഒന്നുകിൽ അവരെ പിരിച്ചുവിടുക, അല്ലെങ്കിൽ ഒത്തുതീർപ്പിലെത്തുക. ഷ്രോഡറുടെ പക്കൽ ശക്തമായ തെളിവുകൾ ഉണ്ടായിരുന്നതിനാൽ കമ്പനിക്ക് അവരെ എളുപ്പത്തിൽ പുറത്താക്കാൻ കഴിയുമായിരുന്നില്ല. നീണ്ട ചർച്ചകൾക്കൊടുവിൽ 6 മാസത്തെ ശമ്പളം (Severance Pay) നൽകാമെന്നും ജോലി രാജി വയ്ക്കണമെന്നും ആവശ്യപ്പെടുകയുമായിരുന്നു.