'മരിച്ചിട്ടും ജീവിക്കുന്നവർ'; ബിഹാറിൽ മരിച്ചെന്ന് പറഞ്ഞ് വെട്ടിമാറ്റിയത് നിരവധി പേരുടെ വോട്ടുകള്‍, രേഖാസഹിതം പരാതി നൽകിയിട്ടും പുനഃസ്ഥാപിച്ചില്ലെന്ന് ആരോപണം
ബിഹാറിലെ ബഹാദ്പൂര്‍ മണ്ഡലത്തില്‍ രാജ് കുമാര്‍ ദേവിയെന്ന വയോധികയെ മരിച്ചുപോയി എന്ന് പറഞ്ഞാണ് വോട്ടര്‍ പട്ടികയില്‍ നിന്ന് വെട്ടിമാറ്റിയത്
പട്ന: ബിഹാറിൽ മരിച്ചെന്ന് പറഞ്ഞ് വോട്ടർപട്ടികയിൽ നിന്ന് വെട്ടിമാറ്റിയത് നിരവധി വോട്ടർമാർ.രേഖാസഹിതം പരാതി നൽകിയിട്ടും വോട്ട് പുനഃസ്ഥാപിച്ചില്ലെന്ന് വോട്ടര്‍പട്ടികയില്‍ നിന്ന് പേര് വെട്ടിമാറ്റിയവര്‍ മീഡിയവണിനോട് പറഞ്ഞു.ആദ്യഘട്ട വോട്ടെടുപ്പ് നാളെ നടക്കാനിരിക്കെ ഇത്തരത്തിൽ നിരവധി പേർക്കാണ് വോട്ട് നഷ്ടമായത്.
ബിഹാറിലെ ബഹാദ്പൂര്‍ മണ്ഡലത്തില്‍ രാജ് കുമാര്‍ ദേവിയെന്ന വയോധികയെ മരിച്ചുപോയി എന്ന് പറഞ്ഞാണ് വോട്ടര്‍ പട്ടികയില്‍ നിന്ന് വെട്ടിമാറ്റിയത്.ആര്‍ജെഡി നേതാവിന്‍റെ മുത്തശ്ശിയുടെ വോട്ടാണ് വെട്ടിമാറ്റിയത്. മരിച്ചിട്ടില്ല എന്ന് തെളിയിക്കുന്ന രേഖകളുമായി ബിഎല്‍ഒയെ കുടുംബം സമീച്ചിരുന്നു. എന്നാല്‍ നാളെ വോട്ടെടുപ്പ് നടക്കാനിരിക്കെയെന്നും വോട്ട് പുനഃസ്ഥാപിച്ചിട്ടില്ലെന്നും ഇവര്‍ പറയുന്നു. സമീപപ്രദേശത്ത് നിരവധി പേരുടെ വോട്ടുകള്‍ ഇത്തരത്തില്‍ വെട്ടിമാറ്റിയെന്നും നാട്ടുുകാര്‍ പറയുന്നു. സ്ഥലത്തില്ലെന്നും മരിച്ചുപോയെന്നും പറഞ്ഞാണ് വോട്ടുകള്‍ വെട്ടിമാറ്റിയത്.
ഹരിയാനയിലെ വോട്ട് കൊള്ളയുടെ ഞെട്ടിക്കുന്ന വിവരങ്ങൾ ലോക് സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഇന്ന് പുറത്ത് വിട്ടിരുന്നു. ഹരിയാനയില്‍ ബ്രസീലിയൻ മോഡലിന്റേതുൾപ്പെടെ വ്യാജ ചിത്രങ്ങളും മേൽ വിലാസങ്ങളും ഉപയോഗിച്ചാണ് വോട്ട് കൊള്ള നടന്നതെന്നും രാഹുല്‍ ഗാന്ധി തെളിവുകള്‍ സഹിതം വ്യക്തമാക്കി. ഹരിയാനയിൽ പോൾ ചെയ്ത വോട്ടുകളിൽ എട്ടിലൊന്ന് വ്യാജമാണ്.ഇത്തരത്തിൽ 25 ലക്ഷം കള്ളവോട്ടുകളാണ് ചെയ്തതതെന്നും രാഹുല്‍ പറഞ്ഞു. മൂന്നരലക്ഷം വോട്ടർമാരെ പട്ടികയിൽ നിന്ന് ഒഴിവാക്കിയതായും രാഹുൽ ഗാന്ധി പറഞ്ഞു.ഹരിയാനയിൽ സംഭവിച്ചത് ബിഹാറിലും ആവർത്തിക്കുമെന്ന് രാഹുൽ ഗാന്ധി മുന്നറിയിപ്പ് നല്‍കി. നിരവധി തവണ അപേക്ഷ നൽകിയിട്ടും വോട്ടർപട്ടികയിൽ പേര് വരാത്ത ബിഹാർ നിന്നുള്ള ആളുകളെ രാഹുൽ വാർത്താസമ്മേളനത്തിൽ കൊണ്ടുവന്നു.തങ്ങളുടെ ഗ്രാമങ്ങളിൽ നിരവധി പേർക്ക് ഇത്തരത്തിൽ വോട്ട് നഷ്ടമായിട്ടുണ്ടെന്ന് വാർത്താസമ്മേളനത്തിൽ എത്തിയവർ പറഞ്ഞു.