ഹിൻഡൻബർഗ് റിപ്പോർട്ടിന് പിന്നാലെ അദാനിക്കു വേണ്ടി കൂട്ടസന്ദേശങ്ങൾ; എല്ലാത്തിലും ഒരേ അക്ഷരത്തെറ്റ്!

സന്ദേശങ്ങളുടെയെല്ലാം സ്‌ക്രീൻ ഷോട്ടും നഥാൻ ആൻഡേഴ്‌സൺ പങ്കുവെച്ചു

Update: 2023-02-02 07:46 GMT
Editor : Lissy P | By : Web Desk
Advertising

മുംബൈ: യു.എസ് ധനകാര്യ ഗവേഷണ സ്ഥാപനമായ ഹിൻഡൻബർഗിന്റെ റിപ്പോർട്ട് വൻ ആഘാതമാണ് അദാനി ഗ്രൂപ്പിന് നൽകിയത്. ആരോപണങ്ങൾ പച്ചക്കള്ളമാണെന്നും രാജ്യത്തിനെതിരായ കരുതിക്കൂട്ടിയുള്ള ആക്രമണമാണ് നടക്കുന്നതെന്നും അദാനി ഗ്രൂപ്പും തിരിച്ചടിച്ചിരുന്നു. ഇതിന് പിന്നാലെ അദാനിക്ക് വേണ്ടി ലഭിച്ച കൂട്ട സന്ദേശങ്ങളെക്കുറിച്ച് വെളിപ്പെടുത്തി ഹിൻഡൻബർഡ് സ്ഥാപകൻ നഥാൻ ആൻഡേഴ്‌സൺ. ഈ സന്ദേശങ്ങളിലെല്ലാം ഒരേ അക്ഷരത്തെറ്റുകളായിരുന്നു ഉണ്ടായിരുന്നെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. സന്ദേശങ്ങളുടെയെല്ലാം സ്‌ക്രീൻ ഷോട്ട് സഹിതമാണ് ആൻഡേഴ്‌സന്റെ ട്വീറ്റ്.

'ഹിൻഡൻബർഗ് റിപ്പോർട്ട് ഇന്ത്യക്കെതിരായ ആസൂത്രിത ആക്രമണമെന്ന് അദാനി പറഞ്ഞതിന് പിന്നാലെ നൂറുക്കണക്കിന് അദാനി അനുകൂല സന്ദേശങ്ങൾ ഞങ്ങൾക്ക് ലഭിച്ചു. ഉള്ളടക്കമെല്ലാം അൽപം വ്യത്യാസമുണ്ട്. എന്നിട്ടും എല്ലാത്തിലും ഒരേ അക്ഷരത്തെറ്റ്..എന്നായിരുന്നു അദ്ദേഹം ട്വീറ്റ് ചെയ്തത്. 'nation' എന്നതിന് പകരം 'natioin' എന്നായിരുന്നു എല്ലാ സന്ദേശങ്ങളിലും ഉണ്ടായിരുന്നത്.

മൂല്യം പെരുപ്പിച്ചു കാട്ടിയാണ് അദാനി ഓഹരികളുടെ വിൽപ്പന നടക്കുന്നത് എന്നായിരുന്നു ഹിൻഡൻബർഗ് റിപ്പോർട്ട്. ഇതിന് പിന്നാലെ അഞ്ച് ദിവസത്തിനിടെ അദാനിക്ക് നഷ്ടമായത് ഏഴരലക്ഷം കോടിയിലേറെയായിരുന്നു. ഹിൻഡൻബർഗ് റിപ്പോർട്ടിന് 413 പേജുകളുള്ള വിശദമായ മറുപടിയാണ് അദാനി ഗ്രൂപ്പ് പുറത്തിറക്കിയിരുന്നത്.

തങ്ങൾക്കെതിരെയുള്ള ആരോപണങ്ങൾ പച്ചക്കള്ളമാണെന്നും രാജ്യത്തിനെതിരായ കരുതിക്കൂട്ടിയുള്ള ആക്രമണമാണ് നടക്കുന്നതെന്നും റിപ്പോർട്ടിൽ പരാമർശം. യുഎസ് ധനകാര്യ ഗവേഷണ സ്ഥാപനമായ ഹിൻഡൻബർഗിന്റെ റിപ്പോർട്ടിലെ ആരോപണങ്ങൾ ഇന്ത്യയ്ക്കും ഇന്ത്യൻ സ്ഥാപനങ്ങൾക്കെതിരെയും നടന്ന കരുതിക്കൂട്ടിയുള്ള ആക്രമണമാണെന്ന മറുപടിയുമായാണ് അദാനി ഗ്രൂപ്പ് രംഗത്തെത്തിയത്. ഇന്ത്യയിൽ വ്യാജ വിപണി സൃഷ്ടിച്ച് ഓഹരി ഇടപാട് നടത്തി ലാഭമുണ്ടാക്കുകയായിരുന്നു കമ്പനിയുടെ ലക്ഷ്യമെന്നും സ്വാർത്ഥ ലക്ഷ്യമാണ് ഇങ്ങനൊയൊരു റിപ്പോർട്ട് തയ്യാറാക്കാൻ കമ്പനിയെ പ്രേരിപ്പിച്ചതെന്നും മറുപടിയിൽ അദാനി ഗ്രൂപ്പ് ആരോപിച്ചു.

ഓഹരിവിപണയിൽ വൻ തിരിച്ചടി നേരിടവേ അദാനി ഗ്രൂപ്പിന്റെ എഫ്പിഒ റദ്ദാക്കിയത്  ധാർമ്മിക തീരുമാനമെന്ന് ഗൗതം അദാനി പറഞ്ഞു.  അദാനി ഗ്രൂപ്പിന്റെ സാമ്പത്തിക അടിത്തറ ഉറച്ചതാണ്. കടബാധ്യതകൾ കൃത്യമായി നിറവേറ്റാറുണ്ടെന്നും നിക്ഷേപകരുടെ താൽപര്യമാണ് പരമ പ്രധാനമെന്നും വീഡിയോ സന്ദേശത്തിൽ ഗൗതം അദാനി പറഞ്ഞു. നിക്ഷേപകരുടെ താൽപ്പര്യം പരിഗണിച്ചാണ് നടപടയെന്നാണ് അദാനി ഗ്രൂപ്പിന്റെ വിശദീകരണം,. നിക്ഷേപകർക്ക് പണം തിരികെ നൽകാനാണ് അദാനി ഗ്രൂപ്പിന്റെ തീരുമാനം. ചരിത്രത്തിൽ ഏറ്റവും വേഗത്തിൽ വിറ്റഴിച്ച അദാനി ഗ്രൂപ്പിന്റെ 20,000 കോടിയുടെ എഫ്പിഒയാണ് ഗ്രൂപ്പ് റദ്ദാക്കിയത്. ബജറ്റ് ദിനമായ ഇന്നലെ ഓഹരിവിപണിയിൽ കനത്ത തിരിച്ചടി നേരിട്ടതിന് പിന്നാലെയാണ് നാടകീയ നടപടി, വരും ദിവസങ്ങളിലും അദാനി ഗ്രൂപ്പിന്റെ ഓഹരികൾ കരതൊടാൻ സാധ്യതയില്ല, ഈ സാഹചര്യത്തിലാണ് തുടർ ഓഹരി വിൽപ്പന പാതി വഴിയിൽ ഉപേക്ഷിക്കുന്നത്. 



Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News