ആരാണ് ജസ്റ്റിസ് സുധാംശു ധുലിയ?

ഹിജാബ് വിലക്ക് സംബന്ധിച്ച സുപ്രിംകോടതിയുടെ ഭിന്ന വിധിയിൽ ഇന്ന് ഏറ്റവും കൂടുതൽ ചർച്ചയായത് ജസ്റ്റിസ് സുധാംശു ധുലിയയുടെ നിലപാടാണ്.

Update: 2022-10-13 15:23 GMT
Advertising

കർണാടക ഹൈക്കോടതിയുടെ ഹിജാബ് വിലക്ക് സംബന്ധിച്ച സുപ്രിംകോടതിയുടെ ഭിന്ന വിധിയിൽ ഇന്ന് ഏറ്റവും കൂടുതൽ ചർച്ചയായത് ജസ്റ്റിസ് സുധാംശു ധുലിയയുടെ നിലപാടാണ്. ഹിജാബ് ധരിക്കണോ എന്നത് തെരഞ്ഞെടുപ്പിന്റെ മാത്രം കാര്യമാണെന്നും അതിൽ ഏറിയോ കുറഞ്ഞോ ഒന്നുമില്ലെന്നുമാണ് സുധാംശു ധുലിയ പറഞ്ഞത്. പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനാണ് താൻ പ്രഥമ പരിഗണന നൽകുന്നതെന്നും ഹിജാബ് വിലക്ക് ഒരിക്കലും പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിക്കാൻ കാരണമാകരുതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

1960 ആഗസ്റ്റ് 10ന് ഉത്തരാഖണ്ഡിലെ പൗരി ഗർവാൾ ജില്ലയിലാണ് സുധാംശു ധുലിയ ജനിച്ചത്. പിതാവ് കെ.സി ധുലിയ അലഹബാദ് ഹൈക്കോടതി ജഡ്ജിയായിരുന്നു. പിതാമഹനായ ഭൈരവ് ദത്ത് ധുലിയ സ്വാതന്ത്ര സമര സേനാനിയായിരുന്നു. ലഖ്‌നോ സൈനിക് സ്‌കൂൾ, അലഹബാദ് യുണിവേഴ്‌സിറ്റി എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. പ്രശസ്ത സിനിമാ സംവിധായകനായ ടിഗ്മാംശു ധുലിയ സഹോദരനാണ്.

1986ൽ അലഹബാദ് ഹൈക്കോടതിയിലാണ് അഭിഭാഷകനായി പ്രാക്ടീസ് തുടങ്ങിയത്. ഐഐടി റൂർക്കി, സംസ്ഥാന വ്യവസായ വികസന കോർപറേഷൻ (ഉത്തരാഖണ്ഡ്), ഭഗീരഥി നദീതട അതോറിറ്റി എന്നിവയുടെ ലീഗൽ കോൺസൽ ആയി പ്രവർത്തിച്ചിട്ടുണ്ട്. ഉത്തരാഖണ്ഡിൽ അഡീഷണൽ അഡ്വക്കറ്റ് ജനറലായും പ്രവർത്തിച്ചിരുന്നു. 2004 ലാണ് മുതിർന്ന അഭിഭാഷക പദവി ലഭിച്ചത്. ഉത്തരാഖണ്ഡ് അക്കാദമി ഓഫ് അഡമിനിസ്‌ട്രേഷനിൽ ഹോണററി പ്രൊഫസറായും സേവനമനുഷ്ഠിച്ചിരുന്നു.

2008 നവംബർ ഒന്നിനാണ് ഉത്തരാഖണ്ഡ് ഹൈക്കോടതി ജഡ്ജിയായി നിയമിതനായത്. ഉത്തരാഖണ്ഡ് ജുഡീഷ്യൽ ആന്റ് ലീഗൽ അക്കാദമിയിൽ വിദ്യാഭ്യാസത്തിന്റെ ചുമതലയുള്ള ജഡ്ജിയായി പ്രവർത്തിച്ചു. 2021 ജനുവരി ഏഴിന് ഗുവാഹതി ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിതനായി. 2022 മെയ് ഒമ്പതിനാണ് സുപ്രിംകോടതി ജഡ്ജിയായി നിയമിക്കപ്പെട്ടത്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News