'ഇപ്പോൾ ആരാണ് പപ്പു?'; സമ്പദ് വ്യവസ്ഥ ഉയർത്തി കേന്ദ്രത്തെ കടന്നാക്രമിച്ച് മഹുവ മൊയ്ത്ര

താഴേക്ക് പതിക്കുന്ന സമ്പദ്‌വ്യവസ്ഥയുടെ നിയന്ത്രണം ധനമന്ത്രി നിർമല സീതാരാമൻ ഏറ്റെടുക്കണമെന്നും മഹുവ മൊയ്ത്ര പറഞ്ഞു.

Update: 2022-12-13 14:44 GMT
Advertising

ന്യൂഡൽഹി: രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ നേരിടുന്ന വെല്ലുവിളികൾ ചൂണ്ടിക്കാട്ടി കേന്ദ്രത്തെ കടന്നാക്രമിച്ച് തൃണമൂൽ എം.പി മഹുവ മൊയ്ത്ര. സ്റ്റാറ്റിസ്റ്റിക്‌സ് ആന്റ് പ്രോഗ്രാം ഇംപ്ലിമെന്റേഷൻ മന്ത്രാലയത്തിന് കീഴിലുള്ള നാഷനൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് (എൻ.എസ്.ഒ) പുറത്തുവിട്ട ഡാറ്റയെ അടിസ്ഥാനമാക്കിയായിരുന്നു മഹുവ മൊയ്ത്രയുടെ വിമർശനം. 2022-2023 വർഷത്തെ അധിക ഗ്രാന്റ് ആവശ്യത്തിനുമേൽ ലോക്‌സഭയിൽ നടന്ന ചർച്ചയിൽ സംസാരിക്കുകയായിരുന്നു അവർ.

''ഈ സർക്കാരും ഭരിക്കുന്ന പാർട്ടിയുമാണ് പപ്പു എന്ന പദം ഉണ്ടാക്കിയത്. അങ്ങേയറ്റത്തെ കഴിവില്ലായ്മയെ സൂചിപ്പിക്കാനും അപകീർത്തിപ്പെടുത്താനുമാണ് നിങ്ങൾ അത് ഉപയോഗിക്കുന്നത്. എന്നാൽ യഥാർഥ പപ്പു ആരാണെന്ന് കണക്കുകൾ പറയുന്നു''-മഹുവ മൊയ്ത്ര പറഞ്ഞു.

''എല്ലാ ഫെബ്രുവരിയിലും സമ്പദ്‌വ്യവസ്ഥ നല്ല രീതിയിൽ പോകുന്നുവെന്ന് ജനങ്ങൾ വിശ്വസിക്കാനുള്ള പൊടിക്കൈകൾ സർക്കാർ ചെയ്യുന്നു. ഗ്യാസ് സിലിണ്ടർ, വീട്, വൈദ്യുതി തുടങ്ങി അടിസ്ഥാന ആവശ്യങ്ങൾ എല്ലാവർക്കും കിട്ടുന്നതായി കാണിക്കുന്നു. ഡിസംബർ ആകുമ്പോൾ സത്യം പുറത്തുവരും. ബജറ്റിൽ കണക്കുകൂട്ടിയതിനേക്കാൾ 3.26 ലക്ഷം കോടി രൂപയാണ് ഇപ്പോൾ സർക്കാരിന് വേണ്ടത്. ഇന്ത്യയുടെ വളർച്ചയെക്കുറിച്ച് മോദി സർക്കാർ തെറ്റായ കാര്യങ്ങളാണ് പ്രചരിപ്പിക്കുന്നത്. താഴേക്ക് പതിക്കുന്ന സമ്പദ്‌വ്യവസ്ഥയുടെ നിയന്ത്രണം ധനമന്ത്രി നിർമല സീതാരാമൻ ഏറ്റെടുക്കണം''-മഹുവ മൊയ്ത്ര പറഞ്ഞു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News