മദ്യപിച്ചെത്തി സ്ഥിരം മർദനം; ഭർത്താവിനെ കോടാലിക്കടിച്ച് കൊന്ന് ജനനേന്ദ്രിയം മുറിച്ച് മൃതദേഹം വഴിയരികിൽ തള്ളി അ‌ഞ്ചാം ഭാര്യ

തെളിവ് നശിപ്പിക്കാൻ അയാളുടെ വസ്ത്രങ്ങളും ചെരിപ്പുകളും കത്തിക്കുകയും ചെയ്തു.

Update: 2023-03-03 13:51 GMT
Advertising

ഭോപ്പാൽ: മദ്യപിച്ചും ലഹരി ഉപയോ​ഗിച്ചും എത്തി നിരന്തരം മർദിക്കുന്ന ഭർത്താവിനെ കൊലപ്പെടുത്തി മൃതദേഹം വഴിയരികിൽ തള്ളി ഭാര്യ. കോടാലി കൊണ്ട് ആക്രമിച്ചതു കൂടാതെ കഴുത്തും ജനനേന്ദ്രിയവും മുറിച്ചാണ് സ്ത്രീ ഭർത്താവിനെ കൊലപ്പെടുത്തിയത്. മദ്യപ്രദേശിലെ സിൻ​ഗ്രൗലിയിലാണ് സംഭവം. ബീരേന്ദ്ര ​ഗുർജാർ എന്നയാളാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഇയാളുടെ അഞ്ചാം ഭാര്യ കാഞ്ചൻ ​ഗുർജാർ അറസ്റ്റിലായി.

ഫെബ്രുവരി 21ന് റോ‍ഡരികിലാണ് ​ഗുർജാറിന്റെ മൃതദേഹം കണ്ടെത്തിയത്. കഴുത്തും ജനനേന്ദ്രിയം മുറിച്ച നിലയിലായിരുന്നു മൃതദേഹം. ഇതേ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ക്രൂരമായ കൊലപാതക വിവരം പുറത്തുവരുന്നത്. ഭർത്താവിന്റെ കൊലപാതകത്തിൽ അഞ്ജാതനായ ആൾക്കെതിരെ ഭാര്യ കോട്വാലി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നതായി സ്റ്റേഷൻ ഇൻ ചാർജ് അരുൺ പാണ്ഡെ പറഞ്ഞു.

തുടർന്ന്, കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അന്വേഷണത്തിന്റെ ഭാ​ഗമായി അടുത്ത ബന്ധുക്കളടക്കം സംശയമുള്ള എല്ലാവരേയും പൊലീസ് ചോദ്യം ചെയ്തു. കൊല്ലപ്പെട്ടയാളുടെ ഭാര്യയും പൊലീസിന്റെ നിരീക്ഷണ വലയത്തിലുണ്ടായിരുന്നു. തുടർന്ന് ഇവരെ കസ്റ്റഡിയിലെടുത്ത് നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് സംഭവത്തിന്റെ ചുരുളഴിഞ്ഞത്.

ഭർത്താവ് ലഹരിക്ക് അടിമയായിരുന്നു എന്ന് കാഞ്ചൻ പൊലീസിനോടു പറഞ്ഞു. മദ്യപിച്ചെത്തി എല്ലാ ദിവസവും ഭർത്താവ് തന്നെ ക്രൂരമായി മർദിക്കാറുണ്ടായിരുന്നെന്നും കാഞ്ചൻ മൊഴി മൽകി. ഇതിൽ മനംമടുത്താണ് കൊലപ്പെടുത്താൻ തീരുമാനിച്ചത്.

ഫെബ്രുവരി 21ന് 20 ഉറക്ക​ഗുളികകൾ ഭക്ഷണത്തിൽ കലർത്തി നൽകി. തുടർന്ന് കോടാലി കൊണ്ട് പലതവണ തലയ്ക്കടിച്ച ശേഷം മൂർച്ചയുള്ള ആയുധം കൊണ്ട് കഴുത്തും ജനനേന്ദ്രിയം മുറിച്ച് കൊലപ്പെടുത്തുകയുമായിരുന്നു എന്ന് കാഞ്ചൻ വെളിപ്പെടുത്തി.

ഇതിനു ശേഷം, കാഞ്ചൻ ഭർത്താവിന്റെ മൃതദേഹം വസ്ത്രത്തിൽ പൊതിഞ്ഞ് വഴിയരികിൽ എറിഞ്ഞു. മാത്രമല്ല, തെളിവ് നശിപ്പിക്കാൻ അയാളുടെ വസ്ത്രങ്ങളും ചെരിപ്പുകളും കത്തിക്കുകയും ചെയ്തു. കൊല്ലപ്പെട്ട ബീരേന്ദ്ര ഗുർജാറിന്റെ അഞ്ചാമത്തെ ഭാര്യയാണ് കാഞ്ചൻ ഗുർജാറെന്ന് പൊലീസ് പറഞ്ഞു.

ബീരേന്ദ്രയുടെ ഉപദ്രവത്തെ തുടർന്ന് മുൻ ഭാര്യമാർ ഇയാളെ ഉപേക്ഷിക്കുകയായിരുന്നു. കേസിൽ അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News