ഇൻസ്റ്റഗ്രാമിലെ ജോലി പരസ്യത്തിൽ ക്ലിക്ക് ചെയ്തു; യുവതിക്ക് നഷ്ടമായത് 8.6 ലക്ഷം രൂപ

കോവിഡ് സമയത്ത് ജോലി നഷ്ടപ്പെട്ടതിന് ശേഷമാണ് ഈ തട്ടിപ്പ് തുടങ്ങിയതെന്നും പ്രതി പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്

Update: 2023-04-09 13:41 GMT
Editor : Lissy P | By : Web Desk

ന്യൂഡൽഹി: സമൂഹ്യമാധ്യമങ്ങൾ തുറന്നാൽ അതിൽ നല്ലൊരു ശതമാനവും ജോലി ഒഴിവുകളെ കുറിച്ചുള്ള പോസ്റ്റുകളായിരിക്കും. ഇതിൽ ഏറെയും വ്യാജ പരസ്യമോ തട്ടിപ്പുകളോ ആയിരിക്കും. ജോലി അന്വേഷിക്കുന്നവരാകട്ടെ അതിൽ വീഴുകയും ചെയ്യും.  ഇത്തരത്തില്‍ ഇൻസ്റ്റഗ്രാമിൽ കണ്ട ജോലി അന്വേഷണ പരസ്യത്തിൽ ക്ലിക്ക് ചെയ്ത ഡൽഹി സ്വദേശിനിയായ യുവതിയുടെ 8.6 ലക്ഷം രൂപയാണ് നഷ്ടപ്പെട്ടത്.

ഇൻസ്റ്റാഗ്രാമിലെ ജോലി പരസ്യത്തിന്റെ കൂടെ കൊടുത്തിരുന്ന ലിങ്കിൽ യുവതി ക്ലിക്ക് ചെയ്തു. തുടർന്ന് 'എയർലൈൻജോബലിന്ത്യ' എന്ന മറ്റൊരു ഐഡിയിലേക്കാണ് എത്തുകയും അതിൽ ആവശ്യപ്പെട്ട വിവരങ്ങൾ പൂരിപ്പിച്ച് നൽകുകയും ചെയ്തതായി ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു.

Advertising
Advertising

യുവതി വിവരങ്ങൾ നൽകിയതിന് ശേഷം രാഹുൽ എന്നയാളിൽ നിന്ന് ഫോൺ വന്നു. രജിസ്‌ട്രേഷൻ ഫീസായി 750 രൂപ അയക്കാൻ ഇയാൾ ആവശ്യപ്പെട്ടു. ഇതിനുശേഷം ഗേറ്റ് പാസ് ഫീസ്, ഇൻഷുറൻസ്, സെക്യൂരിറ്റി പണം എന്നിങ്ങനെ 8.6 ലക്ഷത്തിലധികം രൂപ യുവതിയുടെ അക്കൗണ്ടിൽ നിന്ന് നഷ്ടമായി. രാഹുൽ കൂടുതൽ പണം ആവശ്യപ്പെടുന്നത് തുടർന്നപ്പോൾ പന്തികേടുണ്ടെന്ന് തോന്നിയ യുവതി പൊലീസിൽ പരാതി നൽകുകയായിരുന്നു.

തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. 'അന്വേഷണത്തിൽ, ഹരിയാനയിലെ ഹിസാറിൽ നിന്നാണ് കൂടുതൽ പണം പിൻവലിച്ചതെന്ന് കണ്ടെത്തി. പ്രതിയുടെ മൊബൈൽ ഫോൺനമ്പർ ലൊക്കേഷനും ഇതേഭാഗത്തായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ അന്വേഷണ സംഘം നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടിയതെന്ന് ഡിസിപി സഞ്ജയ് സെയ്‌നെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.


ആദ്യമായല്ല പ്രതി ഇത്തരത്തിൽ തട്ടിപ്പ് നടത്തുന്നത്. കോവിഡ് സമയത്ത് ജോലി നഷ്ടപ്പെട്ടതിന് ശേഷമാണ് ഈ തട്ടിപ്പ് തുടങ്ങിയതെന്നും പ്രതി പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. അതേസമയം, സോഷ്യൽമീഡിയയിൽ കാണുന്ന ജോലി ഒഴിവുകളിൽ ക്ലിക്ക് ചെയ്യുമ്പോൾ എപ്പോഴും ജാഗ്രത പാലിക്കണമെന്നും പൊലീസ് മുന്നറിയിപ്പ് നൽകി.


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News