ലോകത്തില്‍ വെച്ചേറ്റവും വിശ്വസനീയവും ഉപയോഗിക്കാന്‍ എളുപ്പവുമുള്ള ആശയവിനിമയ ഉപകരണങ്ങളിലൊന്നാണ് റേഡിയോ. സ്മാര്‍ട്ട്‌ഫോണുകള്‍ ഭരിച്ചുകൊണ്ടിരിക്കുന്ന സോഷ്യല്‍മീഡിയ യുഗത്തിലും വിവരസമ്പാദനത്തിനും ആസ്വാദനങ്ങള്‍ക്കുമായി റേഡിയോയെ ആശ്രയിക്കുന്നവര്‍ ചില്ലറയല്ല. ലോകത്തിന്റെ ഏത് കോണുകളിലുമുള്ള സംഭവങ്ങള്‍ ഞൊടിയിടയില്‍ വിരല്‍ത്തുമ്പിലെത്തുന്ന ഹൈപ്പര്‍ ഡിജിറ്റഡ് കാലത്തും ജനങ്ങളുടെ സ്വൈര്യജീവിതത്തില്‍ റേഡിയോ വലിയ പങ്കുവഹിക്കുന്നുണ്ട്. പ്രത്യേകിച്ചും ഗ്രാമീണമേഖലകളില്‍.
1946 ഫെബ്രുവരി 13ന് ഐക്യരാഷ്ട്ര സഭ റേഡിയോ പ്രക്ഷേപണം ആരംഭിച്ചതിന്റെ ആദരസൂചകമായാണ് ലോക റേഡിയോ ദിനമായി എല്ലാവര്‍ഷവും ഫെബ്രുവരി 13 തിരഞ്ഞെടുത്തിരിക്കുന്നത്. 1923 ലാണ് ഇന്ത്യയില്‍ ആദ്യമായി റേഡിയോ ശബ്ദിച്ചു തുടങ്ങിയത്.
റേഡിയോയുടെ പ്രാധാന്യത്തെ കുറിച്ച് ആധുനിക സമൂഹത്തെ ബോധവാന്മാരാക്കുകയെന്നതാണ് ലോക റേഡിയോ ദിനത്തിന്റെ ഉദ്ദേശ്യം. പ്രധാനപ്പെട്ട ആശയങ്ങളും അറിയിപ്പുകളും കൈമാറുന്നതിനായി വിവിധ സര്‍ക്കാരുകളും സംഘടനകളും സമുദായങ്ങങ്ങളും ദശാബ്ധങ്ങളായി റേഡിയോയെ ഫലപ്രദമായി ഉപയോഗിച്ചുകൊണ്ടിരിക്കുന്നുണ്ട്.
റേഡിയോ തരംഗങ്ങളുപയോഗിച്ച് പരസ്പരമുള്ള ആശയവിനിമയം സാധ്യമാക്കാമെന്ന ഗൂഗ്ലിയെല്‍മോ മാര്‍ക്കോണിയുടെ കണ്ടുപിടിത്തമാണ് റേഡിയോയുടെ പിറവിയുടെ അടിസ്ഥാനം. 1895ല്‍ ഗൂഗ്ലിയെല്‍മോ മാര്‍ക്കോണി ആദ്യത്തെ റേഡിയോ ട്രാന്‍സ്മിഷന് തുടക്കമിട്ടു. പിന്നാലെ, വര്‍ഷങ്ങള്‍ക്ക് ശേഷം 1920ല്‍, യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് കാലത്തെ മത്സരഫലങ്ങളുടെ പ്രക്ഷേപണത്തിലൂടെയാണ് കൊമേഷ്യല്‍ വളര്‍ച്ചയ്ക്ക് റേഡിയോ തുടക്കമിടുന്നത്. ഇതിനായി വെസ്റ്റിംഗ് ഹൗസ് ഇലക്ട്രിക് ആന്‍ഡ് മാന്‍ഫാക്ട്വറിങ് കമ്പനി ഹാര്‍ഡിങ് കോക്‌സായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. 1930ഓടെ യുഎസ് റേഡിയോയുടെ സുവര്‍ണകാലഘട്ടത്തിന് തുടക്കം കുറിച്ചു.
ജനങ്ങളുടെ ഏറ്റവും വിശ്വസ്ഥനായ മാധ്യമത്തെ ആഘോഷിക്കുന്നതിനുള്ള ദിവസമാണ് ലോക റേഡിയോ ദിനമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി എക്‌സില്‍ കുറിച്ചു. സമയബന്ധിതമായി സന്ദേശങ്ങള്‍ കൈമാറുന്നതിന്റേയും സര്‍ഗാത്മകത വളര്‍ത്തിയെടുക്കുന്നതിന്റെയും വര്‍ഷങ്ങളായുള്ള പരിശ്രങ്ങളെ അംഗീകരിക്കുകയും തിരിച്ചറിയുകയും ചെയ്യേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
1936 ജനുവരി 19നാണ് ഓള്‍ ഇന്ത്യ റേഡിയോ ആദ്യ വാര്‍ത്താ ബുള്ളറ്റിന്‍ ബ്രോഡ്കാസ്റ്റ് ചെയ്യുന്നത്. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ 415 റേഡിയോ സ്‌റ്റേഷനുകള്‍, 23 ഭാഷകള്‍, 146 ഭാഷാ ഭേദങ്ങള്‍ എന്നിങ്ങനെ ലോകത്തില്‍ വേച്ചേറ്റവും വലിയ റേഡിയോ ബ്രോഡ്കാസ്റ്റര്‍മാരില്‍ ഒന്നാണ് ഇന്ന് ഓള്‍ ഇന്ത്യ റേഡിയോ. അടിയന്തരാവസ്ഥക്കാലത്തും പ്രളയദുരന്തത്തിന്‍റെ പശ്ചാത്തലങ്ങളിലും ആളുകൾക്ക് പരസ്പരം സന്ദേശങ്ങൾ കൈമാറുന്നതിനും ബന്ധപ്പെടുന്നതിനും ഫലപ്രദമായി നിലകൊണ്ട റേഡിയോ, ടെക്നോളജിയുടെ കുത്തൊഴുക്ക് യുഗത്തിലും ജനമനസുകളിൽ വിശ്വാസ്യത ചോരാതെ തുടരുന്നു.