വിജയം തുടരാന്‍ ഇന്ത്യ; തിരിച്ചുപിടിക്കാന്‍ ഇംഗ്ലണ്ട്

കോവിഡ് പശ്ചാത്തലത്തില്‍ ഇനിയുള്ള മൂന്ന് മത്സരങ്ങളിലും കാണികളെ അനുവദിക്കില്ല.

Update: 2021-03-16 09:27 GMT

ഇന്ത്യ-ഇംഗ്ലണ്ട് മൂന്നാം ട്വന്‍റി-20 ഇന്ന് ഏഴുമണിക്ക് അഹമ്മദാബാദില്‍. കോവിഡ് പശ്ചാത്തലത്തില്‍ ഇനിയുള്ള മൂന്ന് മത്സരങ്ങളിലും കാണികളെ അനുവദിക്കില്ലെന്ന് ബിസിസിഐ അറിയിച്ചു. ടിക്കറ്റ് പണം തിരികെ നല്‍കും.

ഒന്നാമത്തെ മത്സരത്തിലേറ്റ തോല്‍വിയുടെ നാണക്കേട് രണ്ടാം മത്സരത്തിലെ ആധികാരിക വിജയത്തിലൂടെ നികത്തിയ ടീം ഇന്ത്യ ആത്മവിശ്വാസത്തോടെയാണ് മൂന്നാം മത്സരത്തിനിറങ്ങുക. ടെസ്റ്റ് പരമ്പര കൈവിട്ട ഇംഗ്ലണ്ടിനെ സംബന്ധിച്ചടത്തോളം ഇത് മത്സരത്തിലേക്ക് തിരിച്ചുവരാനുള്ള അവസരമാണ്.

കഴി‍ഞ്ഞ മത്സരത്തിന്‍റെ അതേരീതിയിലുള്ള പിച്ചായിരിക്കും ഇത്തവണയും അഹമ്മദാബാദ് സ്റ്റേഡിയത്തിലൊരുക്കുക. 'ടിപ്പിക്കല്‍ ഇന്ത്യന്‍ പിച്ചെ'ന്നാണ് കഴിഞ്ഞ മത്സരത്തിലെ പിച്ചിനെ ഇംഗ്ലണ്ട് ടീം വിശേഷിപ്പിച്ചത്. ടോസ് നേടുന്ന ടീം ബോളിങ് തെരഞ്ഞെടുക്കാനാണ് സാധ്യത.

Advertising
Advertising

കഴിഞ്ഞ മത്സരം അടയാളപ്പെടുത്തിയത് ആദ്യമായി ഇന്ത്യന്‍ തൊപ്പിയണിഞ്ഞ ഇഷാന്‍ കിഷന്‍റെ പ്രകടനത്തിലൂടെയാണ്. ആ ഇഷാന്‍ കിഷന്‍ മുതല്‍ ഇന്ത്യന്‍ ടീം കരുത്തരാണെങ്കിലും ഇഷാനൊപ്പം ആര് ഓപ്പണിങ് ഇറങ്ങുമെന്ന കാര്യത്തിലാണ് ഇപ്പോഴും പ്രശ്നം തുടരുന്നത്. കെ.എല്‍. രാഹുല്‍ കഴിഞ്ഞ രണ്ടു മത്സരത്തിലും നിരാശപ്പെടുത്തിയിരുന്നു. രാഹുല്‍ ഇത്തവണ ടീമിലുണ്ടാകില്ലെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. പകരം വിശ്രമത്തിലുള്ള രോഹിത് ശര്‍മ ഇറങ്ങാനാണ് സാധ്യത. അക്സര്‍ പട്ടേല്‍ സ്പിന്‍ അറ്റാക്കിലേക്ക് തിരിച്ചെത്താനും സാധ്യതയുണ്ട്.

സാധ്യതാ ടീം- കെ.എൽ. രാഹുൽ/ രോഹിത്ത് ശർമ, ഇഷാൻ കിഷൻ, വിരാട് കോലി, ശ്രേയസ് അയ്യർ, ഋഷഭ് പന്ത്, സൂര്യകുമാർ യാദവ്, ഹർദിക്ക് പാണ്ഡ്യ, വാഷിങ്ടൺ സുന്ദർ,ശാർദുൽ താക്കൂർ/ അക്‌സർ പട്ടേൽ, ഭുവനേശ്വർ കുമാർ, യുസ് വേന്ദ്ര ചാഹൽ.

ഇംഗ്ലണ്ടും അരയും തലയും മുറുക്കി തന്നെയായിരിക്കും മത്സരത്തിനിറങ്ങുക. റാങ്കിങില്‍ ഒന്നാം സ്ഥാനക്കാരായ ഇംഗ്ലീഷ് ടീമിന് ആ ആധിപത്യം നിലനിര്‍ത്തേണ്ടത് അത്യാവശ്യമാണ്. ഒരുമാറ്റം മാത്രമായിരിക്കും ഇംഗ്ലണ്ട് ടീമില്‍ വരുത്തുക. ടോം കറനു പകരം മോയിന്‍ അലിയോ മാര്‍ക്ക വുഡോ ടീമിലെത്താന്‍ സാധ്യതയുണ്ട്.

സാധ്യതാ ടീം- ജേസൺ റോയ്, ജോസ് ബട്ടലർ, ഡേവിഡ് മലാൻ, ജോണി ബാരിസ്റ്റോ, ബെൻ സ്റ്റോക്ക്‌സ്, ഓയിൻ മോർഗൻ, സാം കറൻ, ടോം കറൻ/ മൊയീൻ അലി/ മാർക്ക് വുഡ്, ക്രിസ് ജോർദൻ, ജോഫ്ര ആർച്ചർ, ആദിൽ റഷീദ്.

Tags:    

Similar News