സൗദിയിൽ റസ്റ്റോറന്‍റുകളിലും മാളുകളിലും സ്വദേശിവത്കരണം ശക്തമാക്കുന്നു
എത്ര ശതമാനമാണ് സൗദികളെ നിയമിക്കുകയെന്ന് തൊഴിൽ വകുപ്പ് പ്രഖ്യാപിച്ചിട്ടില്ല
സൗദിയിൽ പ്രവാസികൾ കൂടുതലും ജോലി ചെയ്യുന്ന റസ്റ്റോറന്‍റുകള്‍, കോഫി കഫേകള്‍, ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍, മാളുകള്‍ എന്നിവിടങ്ങളിൽ കൂടുതൽ സ്വദേശിവത്കരണം വരുന്നു. എത്ര ശതമാനമാണ് സൗദികളെ നിയമിക്കുകയെന്ന് തൊഴിൽ വകുപ്പ് പ്രഖ്യാപിച്ചിട്ടില്ല. രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് കുറക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി വിദ്യാഭ്യാസ, നിയമ മേഖലയിലെ ജോലികളും സ്വദേശിവത്കരിക്കും
സൗദിയിൽ പ്രവാസികൾ സ്വന്തം നിലക്ക് കൂടുതൽ സ്ഥാപനങ്ങൾ നടത്തുന്ന മേഖലയാണ് റസ്റ്റോറന്‍റുകള്‍. ഇന്ത്യാക്കാർക്ക് പുറമെ വിവിധ രാജ്യക്കാർ ഈ രംഗത്തുണ്ട്. കോഫി കഫേകളും സ്പോൺസർമാരുടെ കീഴിൽ പ്രവാസികൾ നടത്തി വരുന്നുണ്ട്. ഈ മേഖലയിലെ കഴിയാവുന്നത്ര ജോലികൾ സ്വദേശിവത്കരിക്കാനാണ് നീക്കം. ലഭ്യമായ സ്വദേശികളുടെ അനുപാതവും മന്ത്രാലയം പരിശോധിക്കുന്നുണ്ട്. ഇതിനു പുറമെ മാളുകൾ, ഹൈപ്പർമാർക്കറ്റുകൾ എന്നിവയും ബാക്കിയുള്ള മേഖലയിൽ സ്വദേശിവത്കരണമുണ്ടാകും. സ്വകാര്യ മേഖലയില്‍ സൗദികള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിന്‍റെ ഭാഗമായാണ് നടപടി. എന്നാല്‍ റസ്റ്റോറന്‍റുകളിലെയും മറ്റും ഏതൊക്കെ ജോലികളാണ് സ്വദേശികള്‍ക്ക് മാത്രമാക്കുകയെന്ന കാര്യം സൗദി മാനവ വിഭവശേഷി - സാമൂഹ്യ വികസന മന്ത്രാലയം അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ തീരുമാനങ്ങള്‍ ഉടനെയുണ്ടാവും. സ്വദേശിവത്കരണം ശക്തമാക്കിയതോടെ ജനുവരിയില്‍ മാത്രം 28000 സൗദി യുവതീയുവാക്കള്‍ക്ക് തൊഴില്‍ നേടിക്കൊടുക്കാനായതായും മന്ത്രി അറിയിച്ചു.
കഴിഞ്ഞ വർഷം 420,000 സൗദി പൗരന്‍മാര്‍ക്ക് ഈ കാലയളവില്‍ വിവിധ മേഖലകളിലായി തൊഴില്‍ ലഭിച്ചതായും അദ്ദേഹം അറിയിച്ചു. 3.48 കോടി ജനങ്ങളുള്ള സൗദി ജനസംഖ്യയില്‍ 1.05 കോടി പ്രവാസികളാണ്. എന്നാൽ സൗദികൾക്കിടയിൽ തൊഴിലില്ലായ്മ നിരക്ക് 11 ശതമാനത്തിലേറെയുണ്ട്. ഉയർന്ന നിരക്കാണിത്. 2030 ആകുന്നതോടെ അത് ഏഴ് ശതമാനമായി കുറയ്ക്കുകയാണ് കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍റെ ലക്ഷ്യം.സ്വദേശിവത്കരണം ശക്തമാകുമ്പോഴും, സൗദികളെ ലഭ്യമാകാത്തതിനാൽ സൗദിയിലെ പുതിയ പ്രൊജക്ടുകളിൽ വിദേശികൾ ജോലിക്ക് കയറുന്നുണ്ട്.