പിണറായി മന്ത്രിസഭയുടെ ആദ്യ യോഗത്തിലെ ഒട്ടുമിക്ക തീരുമാനങ്ങളും നടപ്പിലാക്കി

Update: 2018-05-17 17:43 GMT
Editor : Subin
പിണറായി മന്ത്രിസഭയുടെ ആദ്യ യോഗത്തിലെ ഒട്ടുമിക്ക തീരുമാനങ്ങളും നടപ്പിലാക്കി

പെരുമ്പാവൂരിലെ ജിഷ വധക്കേസ് കത്തി നിന്ന സമയത്ത് ചേര്‍ന്ന ആദ്യമന്ത്രിസഭയുടെ ഒന്നാമത്തെ തീരുമാനം അന്വേഷണ ചുമതല എഡിജിപി ബി സന്ധ്യക്ക് നല്‍കിയതായിരുന്നു.

Full View

പിണറായി വിജയന്‍ മന്ത്രിസഭയുടെ ആദ്യ യോഗത്തിലെടുത്ത ഒട്ടുമിക്ക തീരുമാനങ്ങളും നടപ്പിലാക്കി. ജിഷ വധക്കേസിന്റെ അന്വേഷണം പ്രത്യേക സംഘത്തിന് വിടാനുള്ള തീരുമാനമാണ് ഒന്നാമതായി എടുത്തിരുന്നത്. ഉമ്മന്‍ചാണ്ടി മന്ത്രിസഭയുടെ അവസാന കാലത്തെടുത്ത വിവാദ തീരുമാനങ്ങള്‍ പുന:പരിശോധിക്കാന്‍ കമ്മിറ്റിയെ വെച്ചങ്കിലും റിപ്പോര്‍ട്ട് ഇത് വരെ സമര്‍പ്പിച്ചിട്ടില്ല.

പെരുമ്പാവൂരിലെ ജിഷ വധക്കേസ് കത്തി നിന്ന സമയത്ത് ചേര്‍ന്ന ആദ്യമന്ത്രിസഭയുടെ ഒന്നാമത്തെ തീരുമാനം അന്വേഷണ ചുമതല എഡിജിപി ബി സന്ധ്യക്ക് നല്‍കിയതായിരുന്നു. പിന്നീട് പ്രതിയെ പിടിച്ചപ്പോള്‍ സര്‍ക്കാര്‍ തീരുമാനത്തിന്റെ വിജയമായിരുന്നുവെന്ന് വിലയിരുത്തി. ജിഷയുടെ കുടുംബത്തിന് വീടും, ജോലിയും, അമ്മക്ക് പെന്‍ഷനുമെന്ന ആദ്യ മന്ത്രിസഭാ തീരുമാനം നടപ്പിലാക്കി. പി.എസ്.സി ഒഴിവ് റിപ്പോര്‍ട്ട് ചെയ്യണമെന്ന നിര്‍ദ്ദേശം നടപ്പിലായങ്കിലും വളരെക്കുറച്ച് ഒഴിവുകള്‍ മാത്രമാണ് ഉണ്ടായിരുന്നത്. ക്ഷേമപെന്‍ഷന്‍ കുടിശ്ശികയില്ലാതെ വിതരണം ചെയ്യുമെന്ന പ്രഖ്യാപനവും ഏറെക്കൂറെ നടപ്പിലാക്കിയിട്ടുണ്ട്.ആഭ്യന്തര വകുപ്പിന്റെ തലപ്പത്ത് മാറ്റങ്ങള്‍ വേണമെന്ന മന്ത്രിസഭായോഗ തീരുമാനം പൂര്‍ണ്ണമായി നടപ്പിലാക്കിക്കഴിഞ്ഞു.

യുഡിഎഫ് സര്‍ക്കാരിന്റെ അവസാനകാലത്തെടുത്ത മന്ത്രിസഭാ തീരുമാനങ്ങള്‍ പരിശോധിക്കാന്‍ എ.കെ ബാലന്‍ ചെയര്‍മാനായ കമ്മിറ്റിയെ വെച്ചിരുന്നുവെങ്കിലും റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടില്ല. വിലക്കയറ്റം പിടിച്ച് നിര്‍ത്തുമെന്ന പ്രഖ്യാപനം പാഴ്‌വാക്കായി. മന്ത്രിമാര്‍ പങ്കെടുക്കുന്ന പരിപാടിയില്‍ കുട്ടികളെക്കൊണ്ട് താലപ്പൊലി എടുപ്പിക്കരുതെന്ന പ്രധാന നിര്‍ദ്ദേശവും പലപ്പോഴും ലംഘിക്കപ്പെട്ടു.

Tags:    

Writer - Subin

contributor

Editor - Subin

contributor

Similar News