പോപുലർ ഫ്രണ്ട് റെയ്ഡ്: കേരളത്തിൽ ആകെ അറസ്റ്റിലായത് 25 പേർ

11 പേരെ കൊച്ചി എൻ.ഐ.എ കോടതിയിൽ ഹാജരാക്കും. 14 പേരെ ഡൽഹിയിലേക്ക് കൊണ്ടുപോകും

Update: 2022-09-22 13:24 GMT
Advertising

കൊച്ചി: പോപുലർ ഫ്രണ്ട് ഓഫീസുകളിലെയും നേതാക്കളുടെ വീട്ടിലെയും റെയ്ഡുകളിൽ കേരളത്തിൽ ആകെ അറസ്റ്റിലായത് 25 പേർ. ഇവരിൽ 11 പേരെ കൊച്ചി എൻ.ഐ.എ കോടതിയിൽ ഹാജരാക്കും. 14 പേരെ ഡൽഹിയിലേക്ക് കൊണ്ടുപോകുകയും ചെയ്യും. കരമന അഷ്‌റഫ് മൗലവി, സാദിഖ് അഹമ്മദ്, ഷിയാസ്, അൻസാരി, മുജീബ്, നജ്മുദ്ദീൻ, സൈനുദ്ദീൻ, ഉസ്മാൻ, യഹിയ തങ്ങൾ, മുഹമ്മദലി, സുലൈമാൻ എന്നിവരെയാണ് കോടതിയിൽ ഹാജരാക്കുക. ഒ.എം.എ സലാം, അബ്ദുറഹ്‌മാൻ, പി കോയ, അനീസ് അഹമ്മദ്, അഫ്‌സർ പാഷ, അബ്ദുൽ വാഹിദ്, ജസീർ, ഷഫീർ, അബൂബക്കർ, മുഹമ്മദ് ബഷീർ, നസറുദ്ദീൻ എളമരം, അസിഫ് മിർസ, മുഹമ്മദലി ജിന്ന, മുഹമ്മദ് ഷാഹിദ് എന്നിവരെയാണ് ഡൽഹിക്ക് കൊണ്ടുപോകുക.

ഡൽഹിയിൽ രജിസ്റ്റർ ചെയ്ത കേസിൽ അറസ്റ്റ് ചെയ്യപ്പെട്ടവരെ പട്യാല ഹൗസ് കോടതിയിലാണ്‌ ഹാജറാക്കുക. ഡൽഹിയിലേക്ക് കേരളത്തിൽ നിന്നുള്ള പ്രതികളെ ഇന്ന് തന്നെ എത്തിച്ചേക്കുമെന്നാണ് വിവരം. കൊച്ചി കോടതിയിൽ ഹാജരാക്കുന്നവരെ അറസ്റ്റ് ചെയ്തത്‌ കൊച്ചി എൻഐഎ രജിസ്റ്റർ ചെയ്ത കേസിലാണ്. ഈ മാസം 19 നാണ് ആർ.സി 2/ 2022 നമ്പറിൽ കേസ് രജിസ്റ്റർ ചെയ്തത്. യുഎപിഎയുടെ വിവിധ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരുന്നത്. യുഎപിഎ 13.18. 18 ബി. 38.39 വകുപ്പുകളും ഐപിസി 120 ബി. 153 എയുമാണ് ചുമത്തിയത്.

അതേസമയം, സംസ്ഥാനത്ത് നാളെ പോപുലർ ഫ്രണ്ട് ഹർത്താൽ പ്രഖ്യാപിച്ചു. രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് ഹർത്താൽ. കേരളം ഉൾപ്പെടെ രാജ്യത്തെ 13 സംസ്ഥാനങ്ങളിലെ പോപ്പുലർ ഫ്രണ്ട് ഓഫീസുകളിലും നേതാക്കളുടെ വീടുകളിലും എൻ.ഐ.എ, ഇ.ഡി എന്നിവര്‍ സംയുക്ത റെയ്‌ഡ്‌ സംഘടിപ്പിച്ചിരുന്നു. ദേശീയ സംസ്ഥാന നേതാക്കളടക്കം 106 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. കേരളത്തില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ നേതാക്കളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇതില്‍ പ്രതിഷേധിച്ചാണ് ഹർത്താലിന് ആഹ്വാനം ചെയ്തത്.പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ സംസ്ഥാന നേതാക്കളെ എൻ.ഐ.എ അന്യായമായി അറസ്റ്റ് ചെയ്തത് ഭരണകൂട ഭീകരതയുടെ ഭാഗമാണെന്ന് പോപുലർ ഫ്രണ്ട് സംസ്ഥാന കമ്മിറ്റി വിലയിരുത്തി. പൗരാവകാശങ്ങളെ ചവിട്ടിമെതിച്ച് തേർവാഴ്ച നടത്തുന്ന ഫാഷിസ്റ്റ് ഭരണകൂടത്തിനെതിരായ ഹർത്താലിനെ വിജയിപ്പിക്കാൻ എല്ലാ ജനാധിപത്യ വിശ്വാസികളും രംഗത്തുവരണമെന്നും പോപുലർ ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി എ അബ്ദുല്‍ സത്താര്‍ ആവശ്യപ്പെട്ടു.

പോപുലർ ഫ്രണ്ടിന്റെ ഓഫീസുകളിലും നേതാക്കളുടെ വീടുകളിലുമായി രാജ്യവ്യാപക റെയ്ഡിൽ നിരവധി പേർ അറസ്റ്റിലായിരിക്കുകയാണ്. രാജ്യത്തെ തീവ്രവാദ പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നു എന്നാരോപിച്ച് 10 ഓളം സംസ്ഥാനങ്ങളിൽ എൻഐഎയുടെ നേതൃത്വത്തിലുള്ള ഒന്നിലധികം ഏജൻസികൾ വ്യാഴാഴ്ച പുലർച്ചെ നടത്തിയ റെയ്ഡുകളിൽ പിഎഫ്ഐയുടെ 106 പ്രവർത്തകരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്ന് വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു.

കേരളം, തമിഴ്‌നാട്, കറന്തക, ആന്ധ്രാപ്രദേശ്, തെലങ്കാന, ബിഹാർ, ഉത്തർപ്രദേശ്, രാജസ്ഥാൻ, ഡല്‍ഹി എന്നിവിടങ്ങളിലാണ് റെയ്ഡ് നടന്നത്. പിഎഫ്ഐ ചെയർമാൻ ഒഎംഎ സലാം, ഡൽഹി പിഎഫ്ഐ മേധാവി പർവേസ് അഹമ്മദ് എന്നിവരെയും അന്വേഷണ ഏജൻസി അറസ്റ്റ് ചെയ്തു. ആന്ധ്രാപ്രദേശിൽ അഞ്ചും, അസമിൽ ഒമ്പതും ഡൽഹിയിൽ മൂന്നും കർണാടക(20), കേരള(25), മധ്യപ്രദേശ്(4), മഹാരാഷ്ട്ര(20), പുതുച്ചേരി(3),രാജസ്ഥാൻ(2), തമിഴ്‌നാട്(10),ഉത്തർപ്രദേശ് (8) പേരും അറസ്റ്റിലായതായി എ.എൻ.ഐ റിപ്പോർട്ട് ചെയ്തു.

കേരളത്തിൽ ഇന്നുപുലർച്ചെ നടന്ന റെയ്ഡിലാണ് ദേശീയ പ്രസിഡന്റ് ഒഎംഎ സലാം, സംസ്ഥാന പ്രസിഡന്റ് സിപി മുഹമ്മദ് ബഷീർ, ദേശീയ ജനറൽ സെക്രട്ടറി നസറുദീൻ എളമരം അടക്കമുള്ള നേതാക്കളെ എൻഐഎ കസ്റ്റഡിയിലെടുത്തത്. മഹാരാഷ്ട്രയിൽ 20 ഓളം പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. യുപിയിലെ ബഹ്‌റൈച്ചിൽ എൻഐഎ നടത്തിയ റെയ്ഡിൽ ഒരാളെ അറസ്റ്റു ചെയ്തു. ജർവാൾ ടൗണിൽ താമസിക്കുന്ന ഖമറുദ്ദീനെയാണ് അറസ്റ്റ് ചെയ്തത്.

മഹാരാഷ്ട്ര എടിഎസ് സംസ്ഥാനത്തുടനീളം പിഎഫ്‌ഐയുമായി ബന്ധമുള്ള 20 പേരെ അറസ്റ്റ് ചെയ്തു. സംസ്ഥാനത്തുടനീളം നിരവധി സ്ഥലങ്ങളിൽ റെയ്ഡ് നടത്തി ലാപ്‌ടോപ്പുകളും ഫോണുകളും പിടിച്ചെടുത്തു. എടിഎസ് ഔറംഗബാദിലെ പിഎഫ്‌ഐ ഓഫീസ് റെയ്ഡിനും ശേഷം സീൽ ചെയ്തു. പിഎഫ്‌ഐയുമായി ബന്ധപ്പെട്ട മൂന്ന് പേരെ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൂടാതെ സുപ്രധാന രേഖകളും ലാപ്‌ടോപ്പുകളും ഫോണുകളും പിടിച്ചെടുത്തിട്ടുണ്ട്.

ഔറംഗബാദ്, പൂനെ, കോഹ്ലാപൂർ, ബീഡ്, പർഭാനി, നന്ദേഡ്, ജൽഗാവ്, ജൽന, മാലേഗാവ്, നവി മുംബൈ, താനെ, മുംബൈ എന്നിവിടങ്ങളിൽ എടിഎസ് റെയ്ഡുകൾ നടത്തി. സമുദായങ്ങൾക്കിടയിൽ ശത്രുത വളർത്തുന്ന നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതിനും ഭരണകൂടത്തിനെതിരെ യുദ്ധം ചെയ്യാൻ ഗൂഢാലോചന നടത്തിയതിനും ഐപിസി, യുഎപിഎ എന്നിവയുടെ വിവിധ വകുപ്പുകളിലായി മുംബൈ, നാസിക്, ഔറംഗബാദ്, നന്ദേഡ് എന്നിവിടങ്ങളിൽ നാല് കേസുകള്‍ രജിസ്റ്റർ ചെയ്തിട്ടുണ്ട്. പിഎഫ്‌ഐയുമായി ബന്ധമുള്ള ഇരുപതോളം പ്രതികളെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഹൈദരാബാദിലെ തെലങ്കാന പി.എഫ്.ഐ ഹെഡ് ഓഫീസ് സീൽ ചെയ്തു. നേരത്തെ എൻഐഎ രജിസ്റ്റർ ചെയ്ത കേസുമായി ബന്ധപ്പെട്ടാണ് ഹൈദരാബാദിലെ ചന്ദ്രയങ്കുട്ടയിലുള്ള തെലങ്കാന പിഎഫ്‌ഐ ഹെഡ് ഓഫീസ് എൻഐഎ സീൽ ചെയ്തത്.

ബെംഗളൂരുവിലെ പിഎഫ്‌ഐ ഓഫീസുകളിലും എൻഐഎ റെയ്ഡ് നടത്തി. പിഎഫ്‌ഐ സംസ്ഥാന ഓഫീസ്, എസ്‌കെ ഗാർഡൻ, ഫ്രേസർ ടൗണിലെ പിഎഫ്‌ഐ ഓഫീസ് എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്. റെയ്ഡിനെ തുടർന്ന് ബെംഗളൂരുവിലെ ഫ്രേസർ ടൗണിലുള്ള പിഎഫ്‌ഐ ഓഫീസ് സീൽ ചെയ്തു. ലഖ്നൗവിൽ നിന്ന് 2 പേരെ എൻഐഎ അറസ്റ്റ് ചെയ്തു. പിഎഫ്‌ഐ ബന്ധത്തിന്റെ പേരിലായിരുന്നു അറസ്റ്റ് .

വാരാണസിയിൽ രണ്ട് പിഎഫ്‌ഐ പ്രവർത്തകരെ എൻഐഎ കസ്റ്റഡിയിലെടുത്തു. എൻഐഎയും എടിഎസും ചേർന്ന് വാരണാസിയിൽ റെയ്ഡ് നടത്തിയിരുന്നു. ഇരുവരുടെയും ചോദ്യം ചെയ്യൽ രഹസ്യകേന്ദ്രത്തിൽ തുടരുകയാണ്.

യുപിയിലെ പിഎഫ്‌ഐയുടെ മുൻ ട്രഷറർ നദീമിനെ ബരാബങ്കിയിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. കൊൽക്കത്തയിൽ എൻഐഎ നടത്തിയ റെയ്ഡിൽ പിഎഫ്‌ഐ ലഘുലേഖകളും ഇലക്ട്രോണിക് ഉപകരണങ്ങളും കണ്ടെടുത്തു. പിഎഫ്‌ഐയുമായി ബന്ധപ്പെട്ട നിരവധി രേഖകൾ എൻഐഎ കണ്ടെടുത്തു. കൊൽക്കത്തയിലെ തിൽജാല പ്രദേശത്തെ ഒരു ഫ്‌ലാറ്റിൽ നിന്ന് പിഎഫ്‌ഐയുടെ ലഘുലേഖകളും ലഘുലേഖകളും ചില ഇലക്ട്രോണിക് ഉപകരണങ്ങളും കണ്ടെടുത്തതായി വൃത്തങ്ങൾ അറിയിച്ചു. പരിശോധന വിലയിരുത്താൻ ആഭ്യന്തരമന്ത്രി അമിത് ഷായുടെ നേതൃത്വത്തില്‍ ഉന്നത തലയോഗം ചേർന്നു.

അതേസമയം, അന്വേഷണ എജൻസികൾ രാജ്യത്തെ സംരക്ഷിക്കാൻ വേണ്ടിയുള്ളതാണെന്ന് ബിജെപി നേതാവ് പ്രകാശ് ജാവദേക്കർ പറഞ്ഞു. പോപുലർ ഫ്രണ്ട് നേതാക്കളുടെ വീടുകളിലെ റെയ്ഡിനെ കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.


Full View

A total of 25 people were arrested in Popular Front Raid Kerala

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News