കാറിടിച്ച് ഒൻപത് വയസുകാരി കോമയിലായ സംഭവം: പ്രതി അറസ്റ്റിൽ

കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് ദൃഷാനയെയും മുത്തശ്ശിയേയും വാഹനമിടിച്ചത്

Update: 2025-02-10 06:00 GMT
Editor : സനു ഹദീബ | By : Web Desk

കോഴിക്കോട്: കോഴിക്കോട് വടകരയിൽ കാറിടിച്ച് ഒൻപത് വയസുകാരിക്ക് ഗുരുതരമായി പരിക്കേറ്റ കേസിൽ പ്രതിയെ അറസ്റ്റ് ചെയ്തു. പുറമേരി സ്വദേശി ഷെജിലിനെ കോയമ്പത്തൂർ വിമാനത്താവളത്തിൽവെച്ചാണ് അറസ്റ്റ് ചെയ്തത്. 2024 ഫെബ്രുവരി 17 നാണ് ഒന്പത് വയസ്സുകാരി ദൃഷാനയും മുത്തശ്ശിയും റോഡ് മുറിച്ച് കടക്കുന്നതിനിടെ കാർ ഇടിച്ചത്. അപകടത്തിൽ ദൃഷാനയുടെ മുത്തശ്ശി മരിച്ചിരുന്നു. അപകടത്തിന് പിന്നാലെ പ്രതി വിദേശത്തേക്ക് കടക്കുകയായിരുന്നു.

കഴിഞ്ഞ വർഷം ഫെബ്രുവരി 17ന് ബസ്സിറങ്ങി റോഡ് മുറിച്ച് കടക്കുമ്പോഴാണ് അമിത വേഗതയിലെത്തിയ കാർ ദൃഷാനയേയും മുത്തശ്ശി ബേബിയേയും ഇടിച്ച് തെറിപ്പിച്ച് നിർത്താതെ കടന്ന് കളഞ്ഞത്. ബേബി സംഭവസ്ഥലത്തുവച്ച് തന്ന മരിക്കുകയും ദൃഷാനയ്ക്ക് ​ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ദേശീയ പാതയിലെ സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ സ്വിഫ്റ്റ് കാറാണെന്ന് കണ്ടെത്തിയെങ്കിലും കാറിന്റെ നമ്പർ കണ്ടെത്താനായിട്ടിലായിരുന്നു.

ഇക്കഴിഞ്ഞ ഡിസംബറിലാണ് അപകടമുണ്ടാക്കിയ കാർ പൊലീസ് കണ്ടെത്തിയത്. 2024 മാർച്ചിൽ മതിലിലിടിച്ചു എന്ന​ പേരിൽ സ്വിഫ്റ്റ് കാർ ഇൻഷുറൻസ് ക്ലെയിം ചെയ്തതോടെയാണ് പ്രതിയിലേക്ക് പൊലീസ് എത്തിയത്. വാഹനാപകടത്തെ തുടർന്ന് എട്ടു മാസമായി കോമയിൽ കഴിയുകയാണ് കണ്ണൂർ താഴെ ചൊവ്വ സ്വദേശികളായ സുധീറിൻറെയും സ്മിതയുടെയും മകൾ ദൃഷാന.

Tags:    

Writer - സനു ഹദീബ

Web Journalist, MediaOne

Editor - സനു ഹദീബ

Web Journalist, MediaOne

By - Web Desk

contributor

Similar News