വട്ടകപ്പാറമല വനം കൊള്ള: പ്രതിപ്പട്ടികയിൽ മാറ്റമുണ്ടായത് രണ്ട് തവണ

ഡെൽറ്റ ഗ്രൂപ്പ് വനം കയ്യേറിയതായും മരങ്ങൾ നശിപ്പിച്ചതായും ജനകീയ സമര സമിതി പൊലീസിൽ പരാതി നൽകിയിരുന്നെങ്കിലും കമ്പനിയുമായി ബന്ധപ്പെട്ട ആരും കേസിൽ പ്രതികളായില്ല

Update: 2021-06-16 05:03 GMT

പത്തനംതിട്ട വട്ടകപ്പാറമല വനം കൊള്ളക്കേസിന്റെ ഭാഗമായി നടന്ന അന്വേഷണങ്ങളില് പ്രതിപ്പട്ടികയില് മാറ്റമുണ്ടായത് രണ്ട് തവണ. ഡെൽറ്റ ഗ്രൂപ്പ് വനം കയ്യേറിയതായും മരങ്ങൾ നശിപ്പിച്ചതായും ജനകീയ സമര സമിതി പൊലീസിൽ പരാതി നൽകിയിരുന്നെങ്കിലും കമ്പനിയുമായി ബന്ധപ്പെട്ട ആരും കേസിൽ പ്രതികളായില്ല. റവന്യൂ വകുപ്പ് നടത്തിയ അന്വേഷണത്തിലും പ്രതിപ്പട്ടികയിൽ മാറ്റമുണ്ടായതും കേസിലെ ദുരൂഹതകൾക്ക് കാരണമാണ്.

വനഭൂമി കയ്യേറി മരങ്ങൾ നശിപ്പിച്ചതിന് പിന്നാലെ 2019 മെയ് മാസത്തിൽ ജനകീയ സമരസമിതി പരാതി നൽകിയെങ്കിലും ആറ് മാസങ്ങൾക്ക് ശേഷം വില്ലേജ് ഓഫീസർ മനോജ് തോമസിന്റെ പരാതിയിലാണ് പൊലീസ് കേസെടുക്കുന്നത്. സമരസമിതിയുടെ പരാതിയെ തുടർന്ന് ഡെൽറ്റ ഗ്രൂപ്പ് ഉടമ തോമസ് ഫിലിപ്പിന്റെയടക്കം മൊഴിയെടുത്തെങ്കിലും പ്രദേശവാസികളായ പ്രസന്ന കുമാരി , ബാബു , കുഞ്ഞുമോന് , എബ്രഹാം , സിജു , തടി കടത്തിയ വാഹനങ്ങളുടെ ഡ്രൈവർമാർ എന്നിവരെ മാത്രമാണ് പ്രതിപട്ടികയിൽ ഉൾപ്പെടുത്തിയത്. എന്നാല് വന്യു - വനം വകുപ്പ് ഉദ്യോഗസ്ഥരുടെ അറിവോടെ അട്ടിമറി നടന്നതിന് പിന്നാലെ കേസ് ഒത്തുതീർപ്പാക്കാൻ തയ്യാറാണന്ന് കുറ്റം സമ്മതിച്ച കുഞ്ഞുമോന് , എബ്രഹാം , സിജു എന്നിവര് പൊലീസിൽ അറിയിച്ചു.

Advertising
Advertising

ഭൂസംരക്ഷണ നിയമ പ്രകാരം റവന്യു വകുപ്പ് അന്വേഷണം ഏറ്റെടുത്തപ്പോൾ കുറ്റം സമ്മതിച്ച മൂന്ന് പേര് മാത്രമായി കേസിലെ പ്രതികൾ. വനം വകുപ്പ് ഉദ്യോഗസ്ഥർ തയ്യാറാക്കിയ നഷ്ടപരിഹാര റിപ്പോർട്ട് പ്രകാരം രണ്ട് ഘട്ടങ്ങളിലായി 1,840,292 രൂപ പിഴയടച്ച് ഈ സമയം കൊണ്ട് തന്നെ പ്രതികൾ കേസിൽ നിന്നും ഒഴിവായി. എന്നാൽ പരാതിയിൽ ഉൾപ്പെട്ട തോമസ് ഫിലിപ്പ് , പ്രസന്ന കുമാരി , ബാബു , മരം വാങ്ങിയ P.B രാജൻ തുടങ്ങിയവരുടെ മൊഴിയെടുത്തിരുന്നെങ്കിലും ഈ നാല് പേരും പ്രതിപ്പട്ടികയിലുണ്ടായില്ല. ഡെൽറ്റ ഗ്രൂപ്പിനായി വ്യാജ റിപോർട്ടുകൾ തയ്യാറാക്കിയ റവന്യു ജീവനക്കാര്ക്കെതിരെ ഈ ഘട്ടത്തിൽ അന്വേഷണത്തിന് കളക്ടർ ഉത്തരവിട്ടിരുന്നെങ്കിലും മറ്റ് നടപടികളും ഉണ്ടായില്ല. തുടർന്ന് ഫോറസ്റ്റ് വിജിലൻസ് സംഘം കേസ് ഏറ്റെടുത്തതോടെ ഒളിവിൽ പോയ പ്രതികൾക്ക് മെയ് 28ന് ഹൈക്കോടതിയിൽ നിന്നും മുൻ‌കൂർ ജാമ്യം ലഭിച്ചു . അതേസമയം രണ്ട് വർഷങ്ങൾക്ക് ശേഷവും കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യാത്തതും പാറമടക്കായി നീക്കം നടത്തിയ ഡെൽറ്റ ഗ്രൂപ്പ് പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്താത്തതും ഇപ്പോഴും ദുരൂഹതകൾക്ക് കാരണമാണ്. 

Tags:    

Editor - അഫ്‍സല്‍ റഹ്‍മാന്‍ സി.എ

contributor

By - Web Desk

contributor

Similar News