ബാലികയെ ബലാത്സംഗം ചെയ്ത പ്രതിക്കും സഹായിക്കും ഇരട്ട ജീവപര്യന്തം

ഇരട്ട ജീവപര്യന്തം കൂടാതെ ഒന്നാം പ്രതിക്ക് 36 വർഷം കഠിനതടവും 4,80,000 രൂപ പിഴയും വിധിച്ചു

Update: 2024-02-02 15:17 GMT
Advertising

തൃശൂർ: വീട്ടിൽ അതിക്രമിച്ച് കയറി ബാലികയെ പലതവണ ബലാത്സംഗം ചെയ്തും കത്തികാണിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിലെ പ്രതികൾക്ക് ഇരട്ട ജീവപര്യന്തം. ചാവക്കാട് എടക്കഴിയൂർ വില്ലജ് നാലാംകല്ല് ദേശത്തു കല്ലുവളപ്പിൽ വീട്ടിൽ അലി (50), കൂട്ടാളി എടക്കഴിയൂർ സ്വദേശി സുബൈദ എന്നിവരെയാണ് ചാവക്കാട് ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി ജഡ്ജി അന്യാസ് തയ്യിൽ കുറ്റക്കാരാണെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചത്.

ഇരട്ട ജീവപര്യന്തം കൂടാതെ ഒന്നാം പ്രതിക്ക് 36 വർഷം കഠിനതടവും 4,80,000 രൂപ പിഴയും വിധിച്ചിട്ടുണ്ട്. പിഴ അടയ്ക്കാത്ത പക്ഷം 3 വർഷവും 4 മാസവും അധിക തടവ് അനുഭവിക്കണം. രണ്ടാം പ്രതിക്ക് ഇരട്ട ജീവപര്യന്തം കൂടാതെ 22 വർഷം തടവും 2,35,000 രൂപ പിഴയും വിധിച്ചു. പിഴ അടക്കാത്ത പക്ഷം രണ്ടര വർഷം കൂടി തടവ് അനുഭവിക്കണം.

2019 ജനുവരി 14നും അതിനു മുമ്പുമുള്ള ദിവസങ്ങളിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പിഴ സംഖ്യ അതിജീവിതക്കു നൽകാനും കോടതി വിധിച്ചു.

ചാവക്കാട് പൊലീസ് സബ് ഇൻസ്‌പെക്ടർമാരായ ജയപ്രദീപ് കെ.ജി, അനന്തകൃഷ്ണൻ, ഇൻസ്പെക്ടർമാരായ ഗോപകുമാർ, ഗോപകുമാർ ജി തുടങ്ങിയവരാണ് അന്വേഷണം പൂർത്തിയാക്കി കുറ്റപ്പത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി 23 സാക്ഷികളെ വിസ്തരിക്കുകയും 31 രേഖകളും മുതലുകളും ശാസ്ത്രീയ തെളിവുകളും ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷനു വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ സിജു മുട്ടത്ത്, നിഷ സി എന്നിവർ ഹാജരായി. സി.പി.ഒമാരായ റോബിൻസൺ, പ്രസീത, സിന്ധു എന്നിവർ പ്രോസീക്യൂഷനെ സഹായിച്ചു.

Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News