Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
തിരുവനന്തപുരം: സ്വർണപ്പാളി വിവാദം ഫലപ്രദമായ ഏജൻസിയെ നിയോഗിച്ച് അന്വേഷിക്കണമെന്ന് സിപിഎം. ആഗോള അയ്യപ്പ സംഗമത്തിന് തൊട്ട് മുമ്പാണ് ആരോപണം ഉയർന്നതെന്നും എല്ലാ വിഷയങ്ങളും അന്വേഷണത്തിൽ വരണമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പറഞ്ഞു.
ആരോപണം ഉന്നയിച്ചത് അന്വേഷണം നേരിടുന്ന ഉണ്ണികൃഷ്ണൻ പോറ്റിയാണ്. ആഗോള അയ്യപ്പ സംഗമത്തിന് തൊട്ടുമുൻപ് പരിപാടി അലങ്കോലപ്പെടുത്താൻ സാധിക്കുന്നതരത്തിൽ ഊഹാപോഹം എന്ന നിലയിലാണ് പ്രചരിപ്പിക്കപ്പെട്ടത്. പരാതി ഉന്നയിച്ച പോറ്റി നടത്തിക്കൊണ്ടിരിക്കുന്ന നിരവധി ചെയ്തികൾ ഇപ്പോൾ ഉയർന്നുവരുന്നുണ്ട്. എല്ലാം ആരോപണങ്ങളും ഫലപ്രദമായ ഏജൻസിയെക്കൊണ്ട് അന്വേഷിക്കണമെന്നും എം.വി ഗോവിന്ദൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ആർഎസ്എസിന്റെ പ്രചരണ ഉപാധിയായി കേന്ദ്ര സർക്കാരിനെ മാറ്റുന്നുവെന്ന് എം.വി ഗോവിന്ദൻ പറഞ്ഞു. ആർഎസ്എസിന്റെ നൂറാം വാർഷികത്തിന്റെ ഭാഗമായി സ്റ്റാമ്പും നാണയവും പുറത്തിറക്കിയത്, രാജ്യത്തിന്റെ മതനിരപേക്ഷതയെ ചോദ്യം ചെയ്യുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.