'കുട്ടിയുടെ കുടുംബത്തിൽ നിന്ന് പണം തട്ടിയത് നീതീകരിക്കാനാകാത്തത്'

സംഭവം വിവാദമായതോടെ പണം തിരികെ നൽകി തലയൂരിയിരിക്കുകയാണ് മഹിളാ കോൺഗ്രസ് ജില്ലാ നേതാവിന്റെ ഭർത്താവ്

Update: 2023-11-16 12:10 GMT
Advertising

കൊച്ചി: ആലുവയിൽ ക്രൂരബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട കുട്ടിയുടെ കുടുംബത്തെ വഞ്ചിച്ച് പണം തട്ടിയ മഹിളാ കോൺഗ്രസ് ജില്ലാ നേതാവിന്റെ ഭർത്താവ് മുനീറിനെതിരെ അൻവർ സാദത്ത് എംഎൽഎയും. കുടുംബത്തിന്റെ പണം തട്ടിയെടുത്തത് നീതികരിക്കാൻ പറ്റാത്ത കാര്യമാണെന്നും പണം കുടുംബത്തിന് കൊടുത്തെന്ന് പറഞ്ഞ മുനീർ തന്നെയും കബളിപ്പിച്ചിട്ടുണ്ടെന്നും അൻവർ സാദത്ത് എം.എൽ.എ വ്യക്തമാക്കി. തട്ടിപ്പ് നടന്നയുടനെ പൊലീസിൽ പരാതി നൽകാൻ കുടുംബത്തോട് ആവശ്യപ്പെട്ടിരുന്നതായും മുനീർ കോൺഗ്രസ് പ്രവർത്തകനല്ലെന്നും എന്നാൽ ഭാര്യ കോൺഗ്രസ് ജില്ലാ സെക്രട്ടറിയാണെന്നും അദ്ദേഹം പറഞ്ഞു.


Full View

സംഭവം വിവാദമായതോടെ പണം തിരികെ നൽകി മുനീർ തലയൂരിയിരിക്കുകയാണ്. പണം ലഭിച്ചതോടെ പരാതിയുമായി മുന്നോട്ടുപോകാനില്ലെന്ന് കുടുംബം അറിയിച്ചു. ആരോപണം ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും വിശദമായി പരിശോധിക്കുമെന്നും ആലുവ റൂറൽ എസ്.പി പറഞ്ഞു.

കുട്ടി കൊല്ലപ്പെട്ട് ആദ്യ ദിവസങ്ങളിൽ കുടുംബത്തെ സഹായിക്കാൻ ഒപ്പം കൂടിയാണ് മുനീർ പണം തട്ടിയത്. എ.ടി.എം ഉപയോഗിക്കാൻ അറിയാത്ത കുട്ടിയുടെ അച്ഛനെ കബളിപ്പിച്ചായിരുന്നു തട്ടിപ്പ്. ആഗസ്ത് അഞ്ച് മുതൽ പത്ത് വരെ ഇരുപതിനായിരം രൂപ വീതം അക്കൗണ്ടിൽ നിന്ന് പിൻവലിച്ചു. സംഭവം തട്ടിപ്പാണെന്ന് മനസിലായതോടെ കുടുംബം പണം തിരികെ ആവശ്യപ്പെട്ടു. ഇതോടെ 70,000 രൂപ ആലുവ എം.എൽ.എ അൻവർ സാദത്ത് ഇടപെട്ട് തിരികെ നൽകി. ബാക്കി 50,000 നവംബറിൽ തിരികെ നൽകാമെന്നാണ് മുനീർ രേഖാമൂലം എഴുതി നൽകിയത്. പറഞ്ഞ തിയതി കഴിഞ്ഞിട്ടും പണം തിരികെ നൽകാത്തതോടെയാണ് കുടുംബം പരാതിയുമായി രംഗത്തെത്തിയത്. വാർത്ത വന്നതിന് പിന്നാലെ സംഭവം കളവാണെന്ന് പറയാൻ കുട്ടിയുടെ അച്ഛനെ മുനീർ നിർബന്ധിക്കുന്ന ഓഡിയോ സംഭാഷണം പുറത്ത് വന്നു. പണം തിരികെ നൽകാതെ പരാതിയിൽ നിന്ന് പിൻമാറില്ലെന്ന് കുടുംബം ഉറച്ച് നിന്നതോടെ, നൽകാനുള്ള തുക തിരികെ നൽകി മുനീർ തലയൂരി.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News