തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാന നിയമസഭാ സമ്മേളനത്തിന് ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ തുടക്കം. പ്രസംഗത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരായ വിമര്‍ശനങ്ങള്‍ വായിച്ച് ഗവര്‍ണര്‍. 17000 കോടി രൂപയുടെ വെട്ടിക്കുറവ് കേന്ദ്രം വരുത്തി. കേരളത്തിനുള്ള കേന്ദ്രവിഹിതം 60 ശതമാനമായി കുറഞ്ഞു. മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി അതേ രീതിയില്‍ തുടരണമെന്നാണ് സര്‍ക്കാര്‍ നിലപാടെന്നും കേന്ദ്രവിഹിതത്തിലെ കുറവ് സംസ്ഥാനത്തെ സമ്മര്‍ദ്ദത്തിലാക്കുന്നുവെന്നും ഗവര്‍ണര്‍ പറഞ്ഞു.
'കേരളത്തിന്റെ തനത് വരുമാനം വർദ്ധിച്ചു. പൊതു കടം കുറഞ്ഞു. സാമ്പത്തിക ഞെരുക്കത്തിനിടയിലും ക്ഷേമ പ്രവർത്തനങ്ങൾക്ക് സംസ്ഥാനം പണം നീക്കി വെച്ചു. സാമ്പത്തിക സുസ്ഥിരതയ്ക്ക് നിയമപരവും ഭരണഘടനാപരവുമായ എല്ലാ വഴികളും തേടും. പുതിയ വരുമാന മാർഗങ്ങൾ കണ്ടെത്തും. ഭൂരഹിത ഭവനരഹിത ലക്ഷ്യത്തിലേക്ക് കേരളം അടുക്കുന്നു. സംസ്ഥാനത്തെ കർമ്മ സമാധാനം സുരക്ഷിതമായ നിലയിലാണുള്ളത്. കേരളം സാമൂഹ്യസൗഹാർദ്ദത്തിന്റെ നാട്. മനുഷ്യ വന്യജീവി സംഘർഷത്തിൽ കർഷകർക്ക് നഷ്ടപരിഹാരം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കും. മത്സ്യത്തൊഴിലാളികളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുകയെന്നത് സര്‍ക്കാര്‍ ഉത്തരവാദിത്തമായാണ് കണക്കാക്കുന്നത്. ലൈഫ് മിഷനില്‍ പെടുത്തി മത്സ്യത്തൊഴിലാളികള്‍ക്ക് വീടുകള്‍ നല്‍കി. എല്ലാ സ്കൂളുകളും മികവിന്‍റെ കേന്ദ്രങ്ങളാക്കി മാറ്റും.'. ഗവർണർ പ്രസംഗത്തിൽ വ്യക്തമാക്കി.
'ആരോഗ്യ ജാഗ്രതാ കലണ്ടര്‍ സംസ്ഥാനത്ത് കൊണ്ടുവരും. 4500 കോടി രൂപ ഇതുവരെ കാരുണ്യക്കായി ചെലവഴിച്ചുകഴിഞ്ഞു. ആശമാരുടെ വേതനം 7000ത്തില്‍ നിന്ന് 8000ആയി ഉയര്‍ത്തുകയുണ്ടായി. ആരോഗ്യമുന്നണി പോരാളികളുടെ വേതനം വര്‍ധിപ്പിക്കണമെന്ന് കേന്ദ്രത്തോട് നിരന്തരം ആവശ്യപ്പെടുന്നുണ്ട്.'
'ശിശുമരണ നിരക്ക് സംസ്ഥാനത്തിന് കുറയ്ക്കാനായി. ഡിജിറ്റൽ സാക്ഷരത ഉറപ്പാക്കുകയും ഡിജിറ്റൽ വേർതിരിവ് ഒഴിവാക്കുകയും ചെയ്തു. ഭാഷാ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കാനും സംസ്ഥാനത്തിന് സാധിച്ചു.'
'കേരളത്തോടുള്ള കേന്ദ്രസർക്കാരിന്‍റെ അവഗണനയെ വിമർശിക്കുന്ന ഭാഗവും ഗവർണർ വായിച്ചു. കേന്ദ്ര വിഹിതം ഗണ്യമായി കുറഞ്ഞിട്ടുണ്ട്. മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി അതേ രീതിയിൽ തുടരണമെന്നാണ് സർക്കാർ നിലപാട്. കേന്ദ്രവിഹിതത്തിലെ കുറവ് സംസ്ഥാനത്തെ സമ്മർദത്തിലാക്കുന്നുണ്ട്. ധൂർത്താണ് സാമ്പത്തിക ഞെരുക്കത്തിന് കാരണമെന്ന വാദം നയപ്രഖ്യാപനം തള്ളുകയാണ്'. ഗവർണർ പറഞ്ഞു.
'സെമി ഹൈസ് സ്പീഡ് റെയിലിന് സര്‍ക്കാരിന്റെ പ്രഥമ പരിഗണനയാണുള്ളത്. അന്തര്‍സംസ്ഥാന റെയില്‍വേ കണക്ഷനുകള്‍ വ്യാപിപ്പിക്കും. തലശ്ശേരി- മൈസൂര്‍, നിലമ്പൂര്‍ നഞ്ചങ്കോട് പാതകളുടെ ഡിപി ആര്‍ തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ്. യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി ലെവല്‍ക്രോസ് ഫ്രീ കേരള മിഷന്‍ നടപ്പാക്കും. ഇറിഗേഷന്‍ ടൂറിസം സംസ്ഥാനത്താകെ വ്യാപിപ്പിച്ചു. യുവാക്കള്‍ക്ക് വരുമാനം ഉറപ്പാക്കുന്നതിനായി മൈക്രോ ഇറിഗേഷന്‍ പദ്ധതികള്‍ നടപ്പാക്കും. ശബരിമല ഗ്രീന്‍ഫീല്‍ഡ് വിമാനത്താവള നിര്‍മാണത്തിന് മുന്തിയ പരിഗണന നല്‍കിയിട്ടുണ്ട്. പദ്ധതി 2029-30ല്‍ കമ്മീഷന്‍ ചെയ്യും. വിമാനത്താവളത്തിന് കേന്ദ്രസര്‍ക്കാരില്‍ നിന്ന് സുരക്ഷാ അനുമതി നേടി. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഈ വര്‍ഷം ആരംഭിച്ചു'. ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.
രാവിലെ ഒമ്പത് മണിയോടെ സഭയിലെത്തിയ ഗവര്‍ണരെ മുഖ്യമന്ത്രിയും സ്പീക്കറും ചേര്‍ന്ന് സ്വീകരിച്ചു. സംസ്ഥാന സര്‍ക്കാരിനോടുള്ള കേന്ദ്രത്തിന്റെ അവഗണനയെ ചൂണ്ടിക്കാണിച്ചുള്ള വിമര്‍ശനങ്ങളും നയപ്രഖ്യാപന സമ്മേളനത്തില്‍ ഗവര്‍ണര്‍ വായിച്ചിരുന്നു.