ഭൂട്ടാൻ വാഹനക്കടത്ത്; ദുൽഖറിന്‍റെ വീടുകളിൽ ഇഡി റെയ്ഡ്

വാഹന ഡീലർമാരുടെ വീടുകളിലും കൊച്ചി യൂണിറ്റ് പരിശോധന നടത്തുന്നുണ്ട്

Update: 2025-10-08 07:10 GMT
Editor : Jaisy Thomas | By : Web Desk

ദുൽഖര്‍ സൽമാൻ Photo| Facebook

കൊച്ചി: ഭൂട്ടാന്‍ വാഹനക്കടത്തുമായി ബന്ധപ്പെട്ട കേസില്‍ സംസ്ഥാനത്ത് എന്‍ഫോഴ്‌മെന്‍റ് ഡയറക്ടറേറ്റിന്‍റെ വ്യാപക പരിശോധന. നടന്മാരായ ദുൽഖർ സൽമാൻ, പൃഥ്വിരാജ്,അമിത് ചക്കാലക്കൽ എന്നിവരുടെ വീടുകൾ അടക്കം 17 ഇടങ്ങളിലാണ് ഇഡി പരിശോധനയ്ക്ക് എത്തിയത്‌. ഭൂട്ടാനില്‍ നിന്ന് ഇന്ത്യയിലെത്തിയ വാഹനങ്ങള്‍ കണ്ടെത്തുന്നതിനായി കസ്റ്റംസ് നടത്തിയ ഓപ്പറേഷന്‍ നുംഖോറിന് പിന്നാലെയാണ് ഇപ്പോള്‍ ഇഡി പരിശോധനയ്ക്ക് എത്തിയിരിക്കുന്നത്.

ഭൂട്ടാൻ കാർ കടത്തുമായി ബന്ധപ്പെട്ട കസ്റ്റംസ് കേസ് എടുത്തതിനെ പിന്നാലെ തന്നെ ഇഡി പ്രാഥമിക വിവരശേഖരണം നടത്തിയിരുന്നു. പിന്നാലെയാണ് താരങ്ങളുടെ അടക്കം വീട്ടിലെ റെയ്‌ഡ്‌. ഫെമ നിയമലംഘനങ്ങളും ഹവാലാ ഇടപാടുകളും കണ്ടെത്തിയിട്ടുണ്ടെന്നാണ് ഇഡി പറയുന്നത്. ദുൽഖറിന്‍റെ മൂന്ന് വീടുകളിലാണ് പരിശോധന. പൃഥ്വിരാജിന്‍റെ തേവരയിലെ ഫ്ലാറ്റിലും അമിത് ചക്കാലക്കലിന്‍റെ കൊച്ചിയിലെ വീട്ടിലും ഇഡി പരിശോധന നടത്തുന്നുണ്ട്. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട രേഖകൾ പിടിച്ചെടുത്ത ശേഷം ഇസിഐആർ രജിസ്റ്റർ ചെയ്യാനാണ് നീക്കം.

Advertising
Advertising

ദുൽഖർ സൽമാന്‍റെ ചെന്നൈയിലെ നിർമാണ കമ്പനിയിലും വാഹനക്കടത്ത് സംഘം സജീവമാണെന്ന് കസ്റ്റംസ് കണ്ടെത്തിയ കോയമ്പത്തൂരും പരിശോധന നടത്തുന്നുണ്ട്. താരങ്ങൾക്ക് പുറമേ വാഹന ഡീലർമാരുടെ വീടുകളും വർക്ക്ഷോപ്പുകളും കേന്ദ്രീകരിച്ചും പരിശോധന നടക്കുന്നുണ്ട്. തൃശൂർ പാലിയേക്കരയിലുള്ള ബാഡ് ബോയ് എന്ന ആഡംബര വാഹന സ്ഥാപനത്തിലും കോഴിക്കോട് തൊണ്ടയാടുള്ള കാർ ഷോറൂമിലും ഇടുക്കി അടിമാലിയിലെ ഗാരേജിലും ഇടി പരിശോധന നടത്തുന്നുണ്ട്. അടിമാലിയിലെ ഗാരേജിൽ നിന്നും നേരത്തെ തിരുവനന്തപുരം സ്വദേശിയായ യുവതിയുടെ കാർ കസ്റ്റഡിയിൽ എടുത്തിരുന്നു.

കഴിഞ്ഞ മാസമാണ് സംസ്ഥാനത്തിന്‍റെ വിവിധ ഭാ​ഗങ്ങളിൽ ദുൽഖർ, പൃഥ്വിരാജ്, അമിത് ചക്കാലക്കൽ തുടങ്ങിയ താരങ്ങളുടെയും മറ്റ് ചിലരുടേയും വീടുകളിൽ കസ്റ്റംസ് പരിശോധന നടത്തി വാഹനങ്ങൾ പിടിച്ചെടുത്തത്. രണ്ട് ഘട്ടമായി ദുൽഖറിന്റെ രണ്ട് വാഹനമാണ് പിടിച്ചെടുത്തത്. നിയമപരമായ എല്ലാ രേഖകളും കൈവശമുണ്ടെന്നും അത് പരിശോധിക്കാതെ കസ്റ്റംസ് വാഹനം കൊണ്ടുപോയെന്നുമാണ് ദുൽഖർ ഹരജിയിൽ പറയുന്നത്.


Full View


Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News