മുഖ്യമന്ത്രിയും പോറ്റിയും ഒന്നിച്ചു നിൽക്കുന്ന ഫോട്ടോ പോസ്റ്റ് ചെയ്തു; കോണ്‍ഗ്രസ് നേതാവിനെതിരെ കേസ്
സുബ്രഹ്മണ്യനെതിരെയാണ് കലാപാഹ്വാനം അടക്കമുള്ള വകുപ്പുകൾ ചുമത്തി ചേവായൂർ പൊലീസ് കേസെടുത്തത്
തിരുവനന്തപുരം:മുഖ്യമന്ത്രി പിണറായി വിജയനും ശബരിമല സ്വര്‍ണക്കൊള്ളക്കേസിലെ മുഖ്യ പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയും ഒന്നിച്ചു നിൽക്കുന്ന ഫോട്ടോ പോസ്റ്റ് ചെയ്തതിൽ കോൺഗ്രസ് നേതാവിനെതിരെ പൊലീസ് കേസെടുത്തു. കോൺഗ്രസ് നേതാവ് സുബ്രഹ്മണ്യനെതിരെയാണ് ചേവായൂർ പൊലീസ് കേസെടുത്തത്. കലാപ ആഹ്വാനം അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ്.സംഭവത്തില്‍ കെപിസിസിയുടെ രാഷ്ട്രീയ കാര്യ സമിതി അംഗം കൂടിയായ സുബ്രഹ്മണ്യന്‍ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല.
ഉണ്ണികൃഷ്ണന്‍ പോറ്റി മുഖ്യമന്ത്രിക്കൊപ്പം നില്‍ക്കുന്ന അടൂർ പ്രകാശ് ഉയർത്തിയ ചിത്രം എഐ ഉപയോഗിച്ച് നിര്‍മിച്ചതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ ഇന്നലെ പറഞ്ഞിരുന്നു . ഇതിന്റെ പിന്നിലെ വസ്തുത വൈകാതെ പുറത്തുവരും. മുഖ്യമന്ത്രി ഇന്നലെ ഉന്നയിച്ച ചോദ്യങ്ങള്‍ക്കൊന്നും യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശിന് മറുപടിയില്ലെന്നും എം.വി ഗോവിന്ദന്‍ പ്രതികരിച്ചിരുന്നു.
ഉണ്ണികൃഷ്ണന്‍ പോറ്റിയുമായുള്ള സോണിയ ഗാന്ധിയുടെ കൂടിക്കാഴ്ചയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് യുഡിഎഫ് കണ്‍വീനര്‍ക്ക് മറുപടിയില്ലെന്നും. ആരാണ് പോറ്റിക്ക് അപ്പോയിന്‍മെന്റ് നല്‍കിയതെന്നും ഗോവിന്ദന്‍ പറഞ്ഞു. എന്തിനുവേണ്ടിയായിരുന്നു കൂടിക്കാഴ്ച എന്നിങ്ങനെയുള്ള ചോദ്യങ്ങള്‍ക്ക് അടൂര്‍ പ്രകാശ് മറുപടി പറഞ്ഞിട്ടില്ല. മുഖ്യമന്ത്രി ഉന്നയിച്ച ഫോട്ടോകള്‍ക്കും അദ്ദേഹം മറുപടി നല്‍കിയില്ലെന്നും പോറ്റിക്കൊത്തുള്ള മുഖ്യമന്ത്രിയുടെ ഫോട്ടോ എഐ ഉപയോഗിച്ച് നിര്‍മിച്ചതാണെന്നും ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.