അധ്യാപക പുനർ നിയമനത്തിനായി കൈക്കൂലി വാങ്ങിയ കേസ്; സെക്രട്ടറിയേറ്റ് കേന്ദ്രീകരിച്ചും അന്വേഷണം

സെക്രട്ടറിയേറ്റിൽ പൊതു വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥരുടെ ഏജന്റാണ് വിജയനെന്ന് വിജിലൻസ് അന്വേഷണത്തിൽ വ്യക്തമായതിനെ തുടർന്നാണ് നടപടി.

Update: 2025-06-11 03:32 GMT

കൊച്ചി: അധ്യാപക പുനർ നിയമനത്തിനായി കൈക്കൂലി വാങ്ങിയ റിട്ടയേർഡ് അധ്യാപകന്റെ അറസ്റ്റിനു പിന്നാലെ സെക്രട്ടറിയേറ്റ് കേന്ദ്രീകരിച്ചും അന്വേഷണത്തിനൊരുങ്ങി വിജിലൻസ്. പ്രതി വടകര സ്വദേശി കെ.പി വിജയനെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും. ഇയാളുടെ ഫോൺ രേഖകൾ പരിശോധനക്ക് അയച്ചു. സെക്രട്ടറിയേറ്റിൽ പൊതു വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥരുടെ ഏജന്റാണ് വിജയനെന്ന് വിജിലൻസ് അന്വേഷണത്തിൽ വ്യക്തമായി.

പാലാ ഉപജില്ലയിലെ മൂന്ന് അധ്യാപകരുടെ പുനർ നിയമനം സംബന്ധിച്ച ഫയലുകൾ ശരിയാക്കി നൽകാമെന്നു പറഞ്ഞാണ് പ്രതി കെ.പി വിജയൻ ഒന്നര ലക്ഷം രൂപ കൈകൂലി ആവശ്യപ്പെട്ടത്. നിയമന നടപടികൾ പൂർത്തിയാകുമ്പോൾ ഓരോരുത്തരും രണ്ട് ലക്ഷം രൂപ വീതം നൽകണമെന്നായിരുന്നു ധാരണം. കഴിഞ്ഞ ദിവസം കൊച്ചിയിൽ വെച്ച് ഒന്നര ലക്ഷം രൂപ കൈമാറുന്നതിനിടെ കോട്ടയം വിജിലൻസ് ഡിവൈഎസ്പി രവികുമാറും സംഘവും വിജയനെ പിടികൂടി. മുൻ ഹെഡ്മാസ്റ്റർ ആയ വിജയൻ സംഘത്തിലെ ചെറിയൊരു കണ്ണി മാത്രമാണെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്.

Advertising
Advertising

സെക്രട്ടറിയേറ്റിൽ നിന്നും പരാതിക്കാരായ അധ്യാപകരുടെ ഫയലുകൾ സംബന്ധിച്ച വിവരങ്ങൾ ഇയാൾക്ക് കിട്ടിയതിനു പിന്നിൽ ഉന്നത ഉദ്യോഗസ്ഥർ അടക്കം ഉണ്ടെന്നാണ് വിജിലൻസ് നിഗമനം. വിവര ശേഖരണത്തിനായി വിജയനെ കൂടുതൽ ചോദ്യം ചെയ്യും. റിമാൻഡിലായ പ്രതിയെ കസ്സ്റ്റഡിയിൽ ലഭിക്കുന്നതിന് അന്വേഷണ സംഘം കോടതിയിൽ അപേക്ഷ നൽകി. പ്രതിയുടെ ഫോൺ വിശദാംശങ്ങളും വിജിലൻസ് തേടിയിട്ടുണ്ട്. സെക്രട്ടറിയേറ്റിലെ പൊതു വിദ്യാഭ്യാസ വകുപ്പ് അസിസ്റ്റന്റ് സെഷൻ ഓഫീസർ സുരേഷ് ബാബു ആണ് കേസിലെ രണ്ടാം പ്രതി.

watch video:

Full View

Tags:    

Writer - അരീജ മുനസ്സ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

Editor - അരീജ മുനസ്സ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

By - Web Desk

contributor

Similar News