Writer - ആത്തിക്ക് ഹനീഫ്
Web Journalist at MediaOne
പത്തനംതിട്ട: ശബരിമലയിൽ ആചാരങ്ങൾ സംരക്ഷിക്കുമെന്നും അതിനെതിരെ ഒന്നും ചെയ്യില്ലെന്നും സർക്കാർ ഉറപ്പ് നൽകിയാതായി എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. മുഖ്യമന്ത്രിയുടെ അറിവോടെ ദേവസ്വം മന്ത്രി വി.എൻ. വാസവനാണ് ഈ ഉറപ്പ് നൽകിയതെന്നും സുകുമാരൻ നായർ പറഞ്ഞു.
ആഗോള അയ്യപ്പ സംഗമം ബഹിഷ്കരിച്ച കോൺഗ്രസ് സംസ്ഥാന നേതൃത്വത്തിനെതിരെ സുകുമാരൻ നായർ ശക്തമായ വിമർശനമുന്നയിച്ചു. ശബരിമല ആചാരങ്ങൾ സംരക്ഷിക്കുന്നതിൽ ബിജെപി നയിക്കുന്ന കേന്ദ്രസർക്കാർ കാണിക്കുന്ന നിഷ്‌ക്രിയത്വത്തെയും സുകുമാരൻ നായർ വിമർശിച്ചു. അതേസമയം, ആ പാരമ്പര്യങ്ങൾ സംരക്ഷിക്കാൻ എൽഡിഎഫ് സർക്കാർ സ്വീകരിച്ച നടപടികളെ അദ്ദേഹം പ്രശംസിച്ചു.
ശബരിമലയിലെ കാലാതീതമായ ആചാരങ്ങളും, പാരമ്പര്യങ്ങളും എന്ത് വില കൊടുത്തും സംരക്ഷിക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നും സ്ത്രീ പ്രവേശനത്തിൽ സുപ്രിം കോടതി വിധി പുറപ്പെടുവിച്ചപ്പോൾ എൻഎസ്എസ് മാത്രമാണ് 'നാമജപ' ഘോഷയാത്രകളുടെ രൂപത്തിൽ പ്രതിഷേധം നടത്തിയതെന്ന് സുകുമാരൻ നായർ ദി ന്യൂ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. അന്ന് കോൺഗ്രസും ബിജെപിയും അതിൽ പങ്കുചേർന്നില്ല. വിശ്വാസികൾ കൂട്ടത്തോടെ പങ്കെടുക്കുന്നുണ്ടെന്ന് മനസ്സിലാക്കിയ ശേഷമാണ് അവർ ചേർന്നതെന്നും സുകുമാരൻ നായർ കൂട്ടിച്ചേർത്തു.