പ്രതിപക്ഷ നേതാവിന് മറുപടിയുമായി മുഖ്യമന്ത്രി; 'തനിക്ക് ഭയമുണ്ടോ എന്ന് സതീശൻ പ്രസിഡന്റിനോട് ചോദിച്ചാൽ മതി'

ഇത് ഞങ്ങളുടെ കൂട്ടത്തിലുള്ള ഏതെങ്കിലും പാർട്ടിക്ക് വേണ്ടിയുള്ള യാത്രയല്ല. നമ്മുടെ നാട്ടിലെ കുഞ്ഞുങ്ങൾക്ക് വേണ്ടിയുള്ളതാണ്.

Update: 2023-12-20 15:55 GMT
Advertising

തിരുവനന്തപുരം: നവകേരള സദസുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. തനിക്ക് ഭയമുണ്ടോ എന്ന് സതീശൻ സംസ്ഥാന പ്രസിഡന്റിനോട് ചോദിച്ചാൽ മതിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. യൂത്ത് കോൺഗ്രസിനെ ഭയന്നാണോ വലിയ സുരക്ഷയിൽ മുഖ്യമന്ത്രി നടക്കുന്നതെന്നായിരുന്നു വി.ഡി സതീശന്റെ ചോദ്യം. നവകേരള സദസ്സിന്റെ വർക്കലയിൽ നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

താൻ ഗുണ്ടകളുമായി സഞ്ചരിക്കുകയാണ് എന്നാണ് പ്രതിപക്ഷ നേതാവ് പറയുന്നത്. നീണ്ട പൊതുപ്രവർത്തന കാലത്ത് പലയിടങ്ങളിലും പോകേണ്ടി വന്നപ്പോൾ പ്രത്യേക സുരക്ഷ ഒന്നും ഉണ്ടായിരുന്നില്ല. അന്നൊക്കെ സാധാരണ കമ്യുണിസ്റ്റ്കാരൻ എന്ന നിലയ്ക്കാണ് സഞ്ചരിച്ചത്. അന്ന് എന്നെ തടയാൻ ശ്രമിച്ചവർ വിജയിച്ചിട്ടില്ല. പിന്നെ, ഭീരുവായ മുഖ്യമന്ത്രി എന്നാണ് തന്നെ വിളിച്ചത്. സതീശൻ്റെ അത്രയും ധൈര്യം എനിക്കില്ല.

യൂത്ത് കോൺഗ്രസുകാരെ ഭയന്നാണോ വലിയ സുരക്ഷയിൽ സഞ്ചരിക്കുന്നത് എന്ന് സംശയത്തിന് മറുപടി പറയാനുള്ള നില ഇപ്പൊൾ എനിക്കില്ല.‌ അത് സതീശൻ്റെ പ്രസിഡൻ്റിനോട് ചോദിച്ചാൽ മതി. അന്നത്തെ അത്ര പ്രതാപം ഒന്നും യൂത്ത് കോൺഗ്രസിന് ഇന്ന് ഇല്ലല്ലോയെന്നും മുഖ്യമന്ത്രി ചോദിച്ചു.

സാഡിസ്റ്റ് മനോഭാവമാണ് തനിക്ക് എന്നാണ് സതീശൻ പറഞ്ഞത്. തനിക്ക് ക്രിമിനൽ സ്വഭാവമാണെന്ന് പറഞ്ഞാൽ ജനങ്ങൾ അത് വിശ്വസിക്കുമെന്നാണ് കരുതുന്നത്. തന്റെ പ്രവർത്തനങ്ങൾ നിരന്തരം കണ്ടുകൊണ്ടിരിക്കുന്നവരാണ് ജനങ്ങൾ. അവരാണ് അത് വിലയിരുത്തേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രതിപക്ഷ നേതാവിന് നാടിന് വേണ്ടിയുള്ള എല്ലാ പരിപാടികളോടും എതിർപ്പാണെന്നും അദ്ദേഹം ആരോപിച്ചു.

നാടിൻ്റെ സമാധാനം തകർക്കാനുള്ള നീക്കം നല്ലതല്ല. അടിക്കും അടിക്കും എന്ന് എത്രവട്ടമാണ് ആവർത്തിക്കുന്നത്. അടിക്കാൻ യൂത്ത് കോൺഗ്രസുകാരെ പറഞ്ഞു വിടുമെന്നാണ് പറയുന്നത്. അക്രമത്തിൻ്റെ മാർ​ഗം‌ സ്വീകരിച്ചെന്ന് പച്ചയായി പറയുകയാണ്. 'ഒടുക്കത്തെ യാത്രയാണ്', 'അവസാന യാത്രയാണ്' എന്നൊക്കെ ശാപവചനങ്ങളാണ് പറയുന്നത്. യാത്രയ്ക്ക് ലഭിച്ച വൻ സ്വീകരണത്തിൽ ഭയപ്പെട്ടുള്ള പ്രതികരണം ആകാമിത്.

പക്ഷേ ഇത് ഞങ്ങളുടെ കൂട്ടത്തിലുള്ള ഏതെങ്കിലും പാർട്ടിക്ക് വേണ്ടിയുള്ള യാത്രയല്ല. നമ്മുടെ നാട്ടിലെ കുഞ്ഞുങ്ങൾക്ക് വേണ്ടിയുള്ളതാണ്. ഞങ്ങളെല്ലാം ജനങ്ങളുടെ ദാസരായാണ് പ്രവർത്തിക്കുന്നത്. ഗവർണറുടെ നീക്കത്തെ പൂർണമായും പിന്തുണയ്ക്കുന്ന നിലപാടാണ് കോൺഗ്രസ് സ്വീകരിക്കുന്നത്.

സെനറ്റിലേക്ക് ആളുകളെ തിരുകി കയറ്റുന്നത് ശരിയാണ് എന്ന അഭിപ്രായമാണ് കോൺഗ്രസ് പരസ്യമായി പറയുന്നത്. കെപിസിസി പ്രസിഡൻ്റിനും പ്രതിപക്ഷ നേതാവിനും ഇതേ അഭിപ്രായമാണെന്നും മുഖ്യമന്ത്രി ആരോപിച്ചു. 

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News