'തൃശൂർ പൂരം കലക്കലിലെ റിപ്പോർട്ട് തനിക്ക് കിട്ടിയില്ല': മുഖ്യമന്ത്രി

പി.വി.അൻവർ എംഎൽഎയുടെ ആരോപണങ്ങൾക്ക് ആയുസ് കുറവെന്നും മുഖ്യമന്ത്രി

Update: 2024-09-23 14:23 GMT

തൃശൂർ: തൃശൂർ പൂരം കലക്കലുമായി ബന്ധപ്പെട്ട റിപ്പോർട്ട് തനിക്ക് കിട്ടിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഉള്ളടക്കം എന്താണ് എന്നറിയില്ലെന്നും എന്നാൽ ചില വലതുപക്ഷ മാധ്യമങ്ങൾ റിപ്പോർട്ടിലെ ഉള്ളടക്കം വാർത്തയാക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. മാധ്യമങ്ങൾക്ക് താത്പര്യമുള്ള കാര്യങ്ങൾ റിപ്പോർട്ടിലുള്ളതായി പറയുന്നുവെന്നും മുഖ്യമന്ത്രി തൃശൂരിൽ പറഞ്ഞു.

അഞ്ചുമാസം മുമ്പ് പ്രഖ്യാപിച്ച അന്വേഷണത്തിന്റെ റിപ്പോർട്ടാണ് മുഖ്യമന്ത്രിയുടെ നിർദേശത്തിനും ഡിജിപിയുടെ അന്ത്യശാസനത്തിനും ശേഷം എഡിജിപി എം.ആർ അജിത് കുമാർ കഴിഞ്ഞ ദിവസം സമർപ്പിച്ചത്. 600 പേജുള്ള റിപ്പോർട്ട്‌ പ്രത്യേക ദൂതൻ വഴിയാണ് ഡിജിപിയുടെ ഓഫീസിൽ എത്തിച്ചത്.

Advertising
Advertising

ഐജി,ഡിഐജി എന്നിവരെക്കുറിച്ച് പരാമർശമില്ലാതെയാണ് റിപ്പോർട്ട്‌. ഉന്നത ഉദ്യോഗസ്ഥരെ കമ്മീഷണർ വിവരമറിയിച്ചില്ലെന്ന് മാത്രമാണ് റിപ്പോർട്ടിലുള്ളത്. സ്ഥലത്തുണ്ടായിരുന്ന ഐജി കെ. സേതുരാമനും ഡിഐജി അജിത ബീഗവും എന്ത് ചെയ്‌തെന്നും റിപ്പോർട്ടിലില്ല. തുടർനടപടികൾക്ക് റിപ്പോർട്ടിൽ ശിപാർശയില്ല. പൂരം കലങ്ങിയതിൽ ഏതെങ്കിലും ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്നും റിപ്പോർട്ടിലില്ല. പൂരം നടത്തിപ്പിൽ വരുത്തേണ്ട മാറ്റങ്ങൾ മാത്രമാണ് റിപ്പോര്‍ട്ടില്‍ ആകെയുള്ളത്.

അതേസമയം, പി.വി.അൻവർ എംഎൽഎയുടെ ആരോപണങ്ങൾക്ക് ആയുസ് കുറവെന്നും മുഖ്യമന്ത്രി പറഞ്ഞു. അൻവറിന്റെ പേര് പറയാതെയായിരുന്നു തൃശൂരിൽ മുഖ്യമന്ത്രിയുടെ വിമർശനം. 'മാധ്യമങ്ങൾ ചിലരെ വല്ലാതെ പൊക്കികാണിച്ചു. അതിനൊക്കെ ആയുസ് കുറവാണ്. സിപിഎം സ്വന്തം മാർഗത്തിലൂടെയാണ് മുന്നോട്ട് പോകുന്നതെ'ന്നും മുഖ്യമന്ത്രി പറഞ്ഞു.

Tags:    

Writer - അഭിനവ് ടി.പി

contributor

Editor - അഭിനവ് ടി.പി

contributor

By - Web Desk

contributor

Similar News